Sun. Jul 26th, 2026

✍️ ലിബി.സി. എസ്

കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്റെ സ്ഥാപകരിൽ ഒരാളായ മിതവാദി സി. കൃഷ്ണൻ ഓർമ്മദിനമാണ് ഇന്ന്. കേരളത്തിലെ യുക്തിവാദികളുടെ ആദ്യസമ്മേളനം 1926 മെയ് 29-ന് സി.കൃഷ്ണന്റെ വീട്ടിലാണ് സമ്മേളിച്ചത്. ആ സംഘടനയുടെ പേര് “കേരള യുക്തിവാദി സഭ” എന്നായിരുന്നു. 1925 മുതൽ അവർ അതിനുള്ള ശ്രമം തുടങ്ങിയിരുന്നു, ആലുവ അദ്വൈതാശ്രമത്തിലെ പാഠശാലയിൽ വെച്ചാണ് ഇതിൻറെ ആദ്യ ആലോചകൾ നടക്കുന്നത്.

കോഴിക്കോട്ടെ തളി ക്ഷേത്രപരിസരത്തെ നിരത്തിലൂടെ അവർണർ സഞ്ചരിക്കുന്നത് നിരോധിച്ച നടപടിയെ പരസ്യമായി ലംഘിച്ച സി. കൃഷ്ണൻ സഹോദര സംഘം രൂപംകൊണ്ട അതേ വർഷം തന്നെ മഞ്ചേരി രാമയ്യരുമായി ചേർന്നു നടത്തിയ 1917 ലെ കോഴിക്കോട് തളി അമ്പലവഴിയിലൂടെ അവർണർക്കുള്ള ജാതിവിലക്കു ലംഘിച്ച്​ സ്വന്തം കുതിരവണ്ടിയിൽ നടത്തിയ സഞ്ചാരം പ്രസിദ്ധമാണല്ലോ?

മഞ്ചേരി രാമയ്യരും ചേർത്തലയിൽ വന്നിട്ടുണ്ട്. സഹോദര സംഘത്തിൻറെ ഒന്നാം വാർഷികം ചേർത്തല സ്കൂൾ മൈതാനത്ത് വെച്ച് കുഞ്ഞിക്കണ്ണൻ ഗുരുക്കളുടെ അധ്യക്ഷതയിൽ ആണ് നടത്തപ്പെട്ടത്. മഞ്ചേരി രാമയ്യർ ആ യോഗത്തിൽ പ്രസംഗിച്ചിരുന്നു, ചേർത്തലയിൽ സവർണരും സഹോദര സംഘക്കാരും തമ്മിൽ സംഘർഷം നിത്യ സംഭവമായിരുന്നു അക്കാലത്ത്. എല്ലാ യോഗങ്ങളിലും സവർണർക്കെതിരായി പ്രകോപനപരമായ പ്രസംഗങ്ങൾ ചെയ്തുപോന്നിരുന്നു. അവർണ്ണർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്ന പൊതുനിരത്തുകളിലെല്ലാം കെസി കുട്ടന്റെയും കൃഷ്ണഅയ്യപ്പന്റേയുമെല്ലാം നേതൃത്വത്തിൽ അതിക്രമിച്ചു കയറി. അവർണർക്ക് പ്രവേശനം ഇല്ലായിരുന്ന അമ്പലക്കുളങ്ങളിലും വ്യക്തികളുടെ കുളങ്ങളിലും എല്ലാം അവർ ബലംപ്രയോഗിച്ച് കയറി അലക്കുകയും കുളിക്കുകയും എല്ലാം ചെയ്തു. പലസ്ഥലങ്ങളിലും വലിയ ഏറ്റുമുട്ടലും ചേർത്തല കോടതിയിൽ അടിപിടി കേസും ഉണ്ടായികൊണ്ടിരുന്നു. സഹോദര സംഘത്തിൻറെ പ്രവർത്തനങ്ങളെ കായികമായി നേരിട്ട മുഹമ്മയിലെ പ്രമുഖ ഗൗഢസാരസ്വത ബ്രാഹ്മണനായ ഗിരിപ്പൈയുടെ മീശ സംഘക്കാർ പിഴിതെടുത്തു. സഹോദരൻ അയ്യപ്പനും മിതവാദി കൃഷ്ണനും മഞ്ചേരി രാമയ്യരുമെല്ലാം ചേർത്തലയിൽ തമ്പടിച്ച് പൊതുയോഗങ്ങളിൽ പ്രസംഗിച്ചു, മൂലൂരിൻറെ ‘സാഹോദര്യം’ എന്ന കവിത ചേർത്തലയിലെ സഹോദര സംഘക്കാർക്ക് വേണ്ടി എഴുതിയതാണ്, കരപ്പുറം മാസികയിലാണ് അത് ആദ്യമായി അച്ചടിച്ചുവന്നത്.

കൃഷ്‌ണൻ വക്കീൽ പേരിൽ മാത്രമേ മിതവാദി ആയിരുന്നുള്ളൂ. ജാതിക്കെതിരായ പ്രവർത്തനങ്ങളിൽ അദ്ദേഹം വളരെ ‘തീവ്രവാദി’ തന്നെയായിരുന്നു എന്നാണ് അദ്ദേഹത്തെക്കുറിച്ച് പലരും എഴുതിയിട്ടുള്ളത്. ചേർത്തല കോടതിയിലും കോട്ടയം കോടതിയിലും ഉൾപ്പെടെ കേസിൽ പ്രതിയായിരുന്നത് മറ്റൊരു കുറിപ്പിൽ സൂചിപ്പിച്ചിരുന്നല്ലോ?

1907-ൽ ആരംഭിച്ച് കുറച്ച് കാലത്തിന് ശേഷം പ്രസിദ്ധീകരണം മുടങ്ങിപ്പോയ മൂർക്കോത്ത് കുമാരൻ്റെ ‘ ‘മിതവാദി’ വാരികയുടെ ഉടമാവകാശം 1913 -ലാണ് സി. കൃഷ്ണൻ വക്കീൽ സ്വന്തമാക്കുന്നത്. മാസികയുടെ ആദ്യത്തെ കുറച്ച് ലക്കങ്ങൾ കോഴിക്കോട്ടെ ഒരു പ്രസ്സിലാണ് അച്ചടിച്ചിരുന്നത്. 1913- ഡിസംബറിൽ ‘മിതവാദി പ്രിൻ്റിങ് വർക്ക്സ് ‘ എന്ന പേരിൽ വീടിനോട് ചേർന്നുള്ള ഒരു ഷെഡ്ഡിൽ അച്ചുകൂടം സ്ഥാപിച്ച് 1914 -ജനുവരി ലക്കം മുതൽ അവിടെ നിന്ന് പ്രസിദ്ധീകരിച്ചുതുടങ്ങി.

ആ ‘മിതവാദി’ പത്രികയുടെ പേര് തന്റെ പേരിനൊപ്പം ചേർത്ത പത്രാധിപരാണ് സി. കൃഷ്ണൻ വക്കീൽ. കേരള നവോത്ഥാനചരിത്രത്തിൽ നിസ്തുല സംഭാവനകൾ നൽകിയ ‘യുക്തിവാദി’ മാസികയുടെ പത്രാധിപ സമിതിയിലും സി. കൃഷ്ണൻ എന്ന മിതവാദി കൃഷ്ണൻ ഉണ്ടായിരുന്നു. യുക്തിവാദ സംബന്ധമായ ലേഖനങ്ങൾ അതിന് മുമ്പ് മിതവാദി പത്രികയിലും സഹോദരനിലും കേരള കൗമുദിയിലും ആയിരുന്നു പ്രസിദ്ധപ്പെടുത്തിയിരുന്നത്.

പിന്നീട് 1929-ആഗസ്റ്റിൽ ഏറണാകുളത്തുനിന്നും മലയാള ഭാഷയിലെ ആദ്യ യുക്തിവാദ/നിരീശ്വരവാദ ആനുകാലികമായിരുന്ന ‘യുക്തിവാദി’ മാസിക ആരംഭിച്ചു. സി. കൃഷ്ണൻ, രാമവർമ്മ തമ്പാൻ, സി.വി. കുഞ്ഞുരാമൻ, സഹോദരൻ അയ്യപ്പൻ, എം.സി. ജോസഫ്, എന്നീ അഞ്ചു പേരായിരുന്നു ‘യുക്തിവാദി’ മാസികയുടെ പത്രാധിപ സമിതി അംഗങ്ങൾ. നാൽപ്പതിയഞ്ചുവർഷം, 1974 ജൂൺ വരെ ‘യുക്തിവാദി’ മാസിക പ്രസിദ്ധീകരിച്ചിരുന്നു.

യുക്തിവാദിയുടെ ആദ്യ ലക്കത്തിലെ പ്രസ്താവനയിൽ സഹോദരൻ അയ്യപ്പൻ ഇങ്ങനെ എഴുതി:

“യുക്തിവാദം ഒരു മതമല്ല. അത് യുക്തിയെ അടിസ്ഥാനപ്പെടുത്തിയുള്ള അറിവ് മാത്രം സ്വീകരിക്കുക എന്ന ഒരു മനോഭാവമാണ്. ഈ മനോഭാവം ജനങ്ങളിൽ സൃഷ്ടിക്കാനായിരിക്കും ‘യുക്തിവാദി’ യുടെ ശ്രമം. അതിനു യുക്തിവിരുദ്ധമായ വിശ്വാസങ്ങളെ ഖണ്ഡിക്കുകയും യുക്തിയുക്തമായ അറിവിനെ പരത്തുകയും വേണം. പരിപൂർണ ജ്ഞാനത്തിലും അഭേദ്യ ജ്ഞാനത്തിലും യുക്തിവാദിക്ക് വിശ്വാസമില്ല. അതുകൊണ്ട് യുക്തിക്കനുസരിച്ച് ശരിയെന്നു കണ്ട്‌ ഒരിക്കൽ പറയുന്നത് പിന്നെ പുതിയ അന്വേഷണങ്ങളുടെ ഫലമായി തെറ്റെന്നു കണ്ടാൽ തെറ്റെന്നും മുൻപ് തെറ്റെന്നു കണ്ടത് അപ്രകാരം പിന്നെ ശരിയെന്നു കണ്ടാൽ ശരിയെന്നും സമ്മതിക്കുവാൻ യുക്തിവാദിക്ക് വിരോധമില്ല. അങ്ങനെ സമ്മതിക്കേണ്ടത് യുക്തിവാദിയുടെ മുറയുമാണ്. അറിവ് യുക്തിയുക്തമായിരിക്കണമെന്നതിൽ മാത്രമാണ് യുക്തിവാദി സ്ഥിരത എടുക്കുന്നത്.”

അയ്യൻകാളിയുടെ നേതൃത്വത്തിൽ നടന്ന പുല്ലാട് കലാപത്തിൻറെ അവശേഷിക്കുന്ന ചരിത്ര രേഖ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മിതവാദി പത്രികയിൽ സി. കൃഷ്ണൻ എഴുതിയ എഡിറ്റോറിയലും വിവേകോദയം മാസികയിൽ കുമാരനാശാൻ എഴുതിയ ലേഖനവുമാണ്. അയ്യൻ‌കാളി സമരം നടത്തിയത് ആധുനീക ശങ്കരൻ അറിഞ്ഞില്ലെങ്കിലും മിതവാദി കൃഷ്ണൻ അറിഞ്ഞു, പിന്തുണച്ചുകൊണ്ട് എഡിറ്റോറിയലും എഴുതി.

1867 ജൂൺ 11-ന് ഗുരുവായൂരിനടുത്ത് മുല്ലശ്ശേരിയിൽ ചങ്ങരംകുമാരത്ത് പാറന്റേയും ഉണ്ണൂലിയുടെയും പുത്രനായി ജനിച്ചു. സമ്പന്ന കുടുംബമായിരുന്നെങ്കിലും ഈഴവനായതിനാൽ ജാതിവിവേചനങ്ങൾ നേരിടേണ്ടി വന്നു. മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്ന് 1896-ൽ ബിരുദം നേടി. മദ്രാസിൽനിന്നു തന്നെ.ബി.എൽ. പാസ്സായ സി. കൃഷ്ണൻ 1903-ൽ ജില്ലാ കോടതിയിൽ വക്കീൽ ആയി പ്രാക്ടീസ് ആരംഭിച്ചു.

കേരള പത്രപ്രവർത്തനത്തിന്‍റെ അലകും പിടിയും കരുപ്പിടിപ്പിച്ച് കേരള നവോത്ഥാനത്തെ മലബാറിലേക്കു വികസിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച നാരായണഗുരുവിന്‍റെ വൽസല ശിഷ്യനായിരുന്നു മിതവാദി സി. കൃഷ്ണൻ (1867–1938).

1913 മുതൽ കോഴിക്കോട്ടു നിന്നിറങ്ങിയ മിതവാദി മാസികയുടേയും പത്രത്തിന്റെയും നിർഭയനായ പത്രാധിപർ, ഹൈക്കോടതി അഭിഭാഷകൻ, നിയമിഞ്​ജൻ, സാമൂഹ്യപ്രവർത്തകൻ, സമുദായ പരിഷ്കർത്താവ്, എഴുത്തുകാരൻ, നവോത്ഥാന സാംസ്​കാരിക പോരാളി എന്നിങ്ങനെ വിവിധ തലങ്ങളിൽ കേരളത്തിന്റെ ആധുനികതയ്ക്ക് നിർണായക സംഭാവനകൾ നൽകി. അരുവിപ്പുറം പ്രതിഷ്ഠ, വില്ലുവണ്ടിയാത്ര, കൊച്ചി കായൽസമ്മേളനം, ചെറായിയിലെ മിശ്രഭോജനം എന്നിങ്ങനെ കേരളത്തെ മാറ്റിയ സമരപരിവർത്തനങ്ങളിലൊന്നാണ് അദ്ദേഹം മഞ്ചേരി രാമയ്യരുമായി ചേർന്നു നടത്തിയ കോഴിക്കോട് തളി അമ്പലവഴിയിലൂടെ അവർണർക്കുള്ള ജാതിവിലക്കു ലംഘിച്ച്​ സ്വന്തം കുതിരവണ്ടിയിൽ നടത്തിയ സഞ്ചാരം. തിരുവിതാംകൂറിൽ സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടിനടന്ന വൈക്കം സത്യാഗ്രഹത്തിനും 7 വർഷം മുൻപേ അവർ കോഴിക്കോട് തളി അമ്പലവഴിയിലൂടെ ജാതിവിലക്കു ലംഘിച്ച്​ കുതിരവണ്ടി പായിച്ചിരുന്നു.

അയ്യൻകാളിയുടെ നേതൃത്വത്തിൽ നടന്ന പുല്ലാട് കലാപത്തിൻറെ അവശേഷിക്കുന്ന ചരിത്ര രേഖ സമരം നടന്നുകൊണ്ടിരിക്കുമ്പോൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മിതവാദി പത്രികയിൽ സി. കൃഷ്ണൻ എഴുതിയ എഡിറ്റോറിയലും വിവേകോദയം മാസികയിൽ കുമാരനാശാൻ എഴുതിയ ലേഖനവുമാണ്. അയ്യൻ‌കാളി സമരം നടത്തിയത് ആധുനീക ശങ്കരൻ അറിഞ്ഞില്ലെങ്കിലും മിതവാദി കൃഷ്ണൻ അറിഞ്ഞു, പിന്തുണച്ചുകൊണ്ട് എഡിറ്റോറിയലും എഴുതി.

>1907 ൽ നാരായണഗുരുവിനെ മലബാർ സന്ദർശിക്കാൻ ക്ഷണിക്കുന്നത് മിതവാദിയും കോഴിക്കോട് കല്ലിങ്കൽമഠത്തിൽ രാരിച്ചൻ മൂപ്പനും മൂർക്കോത്തു കുമാരനും കൂടിയാണ്. കൊച്ചിയിൽ ഗുരുവിന്റെ സാഹോദര്യ സന്ദേശങ്ങൾ 1917 ലെ മിശ്രഭോജനത്തിലൂടെയും മിശ്രവിവാഹ സംഘത്തിലൂടെയും സഹോദര പ്രസ്​ഥാനത്തിലൂടെയും വികസിപ്പിച്ച സഹോദരനയ്യപ്പനുമായി ചേർന്നു കൊണ്ട് സഹോദര സംഘത്തിലും യുക്തിവാദി സംഘത്തിലും ഒപ്പം തന്നെ 1920 കളിലും മുപ്പതുകളിലും കേരളത്തിലെ ആദ്യ നവബുദ്ധവാദത്തിനു തുടക്കം കുറിച്ചതും മിതവാദിയാണ്.

1925 ൽ എറണാകുളത്ത് വെച്ച് ശ്രീലങ്കയിൽ നിന്നും ബുദ്ധസന്യാസിമാരെ കൊണ്ടുവന്ന് മിതവാദി കൃഷ്ണനും സഹോദരൻ അയ്യപ്പനും അയ്യാക്കുട്ടി ജഡ്ജിയും ഒരു സമ്മേളനം നടത്തി പരസ്യമായി ബുദ്ധമതം സ്വീകരിച്ചിരുന്നു.

ഇതിൻറെ പേരിൽ സഹോദരൻ അയ്യപ്പന് പിൽക്കാലത്ത് ഒരു ഇലക്ഷൻ കേസും ഉണ്ടായിട്ടുണ്ട്. അദ്ദേഹം ഹിന്ദു അല്ലെന്നും ബുദ്ധമതം സ്വീകരിച്ചയാളാണെന്നും ഈഴവസംവരണമണ്ഡലത്തിൽനിന്നും വിജയിച്ച അദ്ദേഹത്തിൻറെ തിരഞ്ഞെടുപ്പ് വിജയം റദ്ധാക്കണമെന്നുമായിരുന്നു എതിർ സ്ഥാനാർത്ഥിയുടെ ഹർജി. എന്നാൽ കേസ് സഹോദരൻ തനിയെ ആണ് വാദിച്ചത്. താൻ മതം മാത്രമേ മാറിയിട്ടുള്ളൂ എന്നും ജാതി മാറിയിട്ടില്ലെന്നുമായിരുന്നു സഹോദരൻറെ വാദം, കേസിൽ അയ്യപ്പൻ ജയിക്കുകയും ചെയ്തു.

1890 കളിൽ തമിഴകത്ത് അയ്യോതിതാസർ തുടങ്ങിയ ഇന്ത്യയിലെ ആദ്യത്തെ ദ്രാവിഡ നവബുദ്ധമത പ്രസ്​ഥാനത്തിനു ശേഷമായിരുന്നു മിതവാദിയുടേയും സഹോദരന്‍റെയും കേരള നവബുദ്ധവാദം. 1950 കളിലെ അംബേദ്കറുടെ നവയാനത്തിനു ദശകങ്ങൾ മുമ്പായിരുന്നു ഇത്. മിതമായ മധ്യമാർഗത്തി​ന്‍റെ തത്വചിന്തയെയാണ് അദ്ദേഹം ബുദ്ധനിൽ നിന്നും നാരാണയ ഗുരുവിൽ നിന്നും ഉൾക്കൊണ്ടത്​. ഇത്​ ബുദ്ധതത്വ പ്രദീപം എന്ന രചനയിൽ വിശദമാക്കുന്നുണ്ട്​.

ജാതിവ്യവസ്ഥയില്ലാതെ, ജനങ്ങൾക്കു തുല്യനീതി ലഭിക്കാൻ ബ്രിട്ടീഷ് ഭരണമാണു നല്ലതെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. അതുകൊണ്ട്, സി. കൃഷ്ണൻ സ്വാതന്ത്ര്യ സമരത്തെ പിന്തുണച്ചില്ല; ഇന്ത്യൻ നാഷണൽ കോൺഗ്രസിനും മഹാത്മാഗാന്ധിക്കും എതിരായിരുന്നു. ജോർജ് രാജ്യം പോയി ഗാന്ധിയുടെ രാമരാജ്യം വന്നാൽ സുനാതനികൾ ഇവിടുത്തെ അവർണരെ മനുഷ്യരായി ജീവിക്കാൻ അനുവദിക്കില്ലെന്ന അഭിപ്രായക്കാരൻ ആയിരുന്നു കൃഷ്ണൻ വക്കീലും.

1928 -ൽ അവർ കോഴിക്കോട് ബാങ്ക് റോഡിൽ ബുദ്ധ വിഹാരം പണി കഴിപ്പിച്ചു. അത് പിന്നീട് കടപ്പുറത്തിനടുത്തുള്ള കസ്റ്റംസ്‌ റോഡിലെ ബുദ്ധാശ്രമത്തിൻ്റെ മുന്നിലേക്ക് മാറ്റി. അവിടെ പാലിയും തമിഴും സിംഹളവും ആംഗലവും മലയാളവും സംസ്​കൃതവുമെല്ലാമടങ്ങുന്ന നൂറുകണക്കിന് പുസ്​തകങ്ങൾ മിതവാദിയുടെ പുസ്​തക ശേഖരത്തിൻറെ അവശേഷിപ്പായുണ്ടായിരുന്നു. മിതവാദികൃഷ്ണൻ വക്കീലും ഭിക്ഷു ധർമ്മ സ്കന്ദയും ആയിരുന്നു അതിൻറെ നടത്തിപ്പുകാർ. ഭിക്ഷു ധർമസ്കന്ധയുടെ മകൻ രാഹുലൻ അത് പൊളിച്ചു കളഞ്ഞു. ഇപ്പോഴും ബുദ്ധാശ്രമവും ഒരു ബോധിവൃക്ഷവും അവശേഷിക്കുന്നുണ്ട്.

1935-ൽ ഭിക്ഷു ധർമസ്കന്ധയ്ക്കും മറ്റും താമസിച്ച് മത പ്രചരണം നടത്താൻ ഒരു വീട് ആശ്രമമായി വിട്ടുകൊടുത്തിരുന്നു. ബുദ്ധഗയയിലെ ആലിൻ്റെ ശാഖയിൽ നിന്നും ഉണ്ടായ അനുരാധപുരത്തെ (ശ്രീലങ്ക) ആലിൻ്റെ ഒരു ശാഖ കോഴിക്കോട്ടെ ബീച്ചിനടുത്തുള്ള കസ്റ്റംസ് റോഡിലെ ആശ്രമത്തിൽ വച്ചുപിടിപ്പിച്ചു. ആ ആൽ, ഒരു വൻമരമായി ഇന്നും നിലനിൽക്കുന്നു.

1938 നവംബർ 29-ന് മിതവാദി കൃഷ്ണൻ നിര്യാതനായി. ഉപരിപഠനാർഥം ജർമനിയിലേക്ക് പോയ കൃഷ്ണന്റെ മകൻ ജർമൻകാരിയെ വധുവാക്കി. നാട്ടിൽ തിരികെ എത്തിയ മകൻ പത്രത്തിൻ്റെയും ബാങ്കിൻ്റെയും ചുമതലയേറ്റെടുത്തെങ്കിലും കാലാന്തരത്തിൽ രണ്ടും തകരുകയാണുണ്ടായത്.

ജർമ്മൻ ചിത്രകാരി Luise Haustein നെയാണ് കൃഷ്ണൻ വക്കീലിൻ്റെ മകൻ വിവാഹം ചെയ്യുന്നത്. വിവാഹ ശേഷം കുറച്ചുനാൾ ആ ദമ്പതികൾ കേരളത്തിൽ താമസിച്ചിരുന്നു. ആ ബന്ധത്തിൽ ഒരു മകൻ ജനിച്ചത് കോഴിക്കോട്ടു വെച്ചാണ്.1927 ഏപ്രിൽ ഒന്നിന്; രണ്ടു വയസ്സുള്ളപ്പോൾ ഈ മകൻ അമ്മയോടൊപ്പം ജർമ്മനിയിലേക്ക് പോയി. കൃഷ്ണൻ വക്കീലിന്റെ ഈ കൊച്ചുമകനാണ് വളരെ പ്രശസ്തനായ ജർമ്മൻ അബ്സ്ട്രാക്റ്റ് ആർട്ടിസ്റ്റ് Paran G’schrey (പരാൻ ജി’ഷ്രെയ് ) (ചിത്രകാരനും കവിയുമായ ലുഡ്‌വിഗ് ജി’ഷ്രെയുടെ (1907-2002) ദത്തുപുത്രനായതു കൊണ്ടാണ് രണ്ടാം നാമം ‘ജി’ഷ്രെയ്’ എന്നായത്.) പരാൻ ജി’ഷ്രെയ് വിവാഹം ചെയ്തത് പ്രസദ്ധ ജർമ്മൻ കലാകാരനയിരുന്ന ഓസ്കാർ ഷംലറുടെ (Oskar Schlemmer, Bauhaus school) മകളായ ഉറ്റാ ജെ. ഷ്‌ലെമ്മറിനെയായിരുന്നു… ഈ ബന്ധം പിരിയുകയും മറ്റൊരു വിവാഹം ചെയ്യുകയും ഉണ്ടായി. 1967-ൽ മിതവാദി കൃഷ്ണൻ വക്കീലിന്റെ കൊച്ചുമകനായ ജി’ഷ്രെയ് എന്ന പ്രസിദ്ധ ജർമ്മർ ചിത്രകാരൻ ആത്മഹത്യ ചെയ്യുകയായിരുന്നു.

വിവരങ്ങൾക്ക് കടപ്പാട്: കെ.ആർ. അച്ചുതൻ എഴുതിയ “സി. കൃഷ്ണൻ: മിതവാദി കൃഷ്ണന്റെ ജീവചരിത്രം” (കേരള സാഹിത്യ അക്കാദമി)
“മിതവാദി കൃഷ്ണൻ ക്രാന്ത ദർശിയായ കർമ്മയോഗി” – ടികെ ഗംഗാധരൻ

(കോഴിക്കോട് ബുദ്ധാശ്രമത്തിലെ ബുദ്ധ വന്ദനത്തിൻറെ ഒരു വീഡിയോ ആണ് ചുവടെ)