Mon. Jul 27th, 2026

കേന്ദ്രസര്‍ക്കാറിന്റെ പുതിയ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിംഘുവില്‍ സമരം നടത്തുന്ന കര്‍ഷകരില്‍ ഒരാള്‍ ജീവനൊടുക്കി. പഞ്ചാബിലെ ഫത്തേഗഡ് സാഹിബിലെ അംറോഹ് ജില്ലയില്‍ താമസിക്കുന്ന ഗുര്‍പ്രീത് സിംഗിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് പുലര്‍ച്ചെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുണ്ഡ്‌ലി പോലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. ഇയാളുടെ മരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിന് പിന്നിലെ കാരണം ഇതുവരെ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
സിദ്ദുപൂരിലെ ഭാരതീയ കിസാന്‍ യൂണിയന്റെ ജഗ്ജിത് സിംഗ് ദല്ലേവല്‍ വിഭാഗവുമായി ഗുര്‍പ്രീത് സിംഗ് ബന്ധപ്പെട്ടിരുന്നു. കഴിഞ്ഞ മാസം, ലഖ്ബീര്‍ സിംഗ് എന്ന തൊഴിലാളിയുടെ മൃതദേഹം സിംഘു അതിര്‍ത്തിയില്‍ ബാരിക്കേഡില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയിരുന്നു. ഒരു കൈ വെട്ടിയ നിലയിലും മൂര്‍ച്ചയേറിയ ആയുധങ്ങളാല്‍ ഒന്നിലധികം മുറിവുകളേറ്റ നിലയിലുമായിരുന്നു മൃതദേഹം കണ്ടെത്തിയത്.

കേന്ദ്ര സര്‍ക്കാറിന്റെ പുതിയ മൂന്ന് കര്‍ഷക നിയമസങ്ങളും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വര്‍ഷത്തിലേറെയായി ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ സമരത്തിലാണ്. നിരവധി കര്‍ഷകര്‍ സമരവേദിയില്‍ ഇതിനകം മരിച്ചുവീണിട്ടുണ്ട്.