Sun. Jul 26th, 2026

കാക്കനാട്ടെ നോ ഹലാൽ വിവാദത്തിലെ യാഥാർഥ്യം വെളിപ്പെടുത്തി പോലീസിന്റെ പത്രക്കുറിപ്പ്. തുഷാര അജിത് എന്ന സ്ത്രീയെ നോൺ ഹലാൽ ബോർഡ് വെച്ചതിനും പോർക്ക് വിളമ്പിയതിനും മർദ്ദിച്ചു എന്ന തരത്തിലുള്ള അവരുടെ ഫേസ്‌ബുക്ക് ലൈവ് പോസ്റ്റിന് സോഷ്യൽ മീഡിയ വളരെ പിന്തുണ നൽകിയിരുന്നു. രാഷ്ട്രീയത്തിനതീതമായി ഒരു സ്ത്രീസംരഭക ആക്രമിക്കപ്പെട്ടതിൽ രാഷ്ട്രീയമായി എതിരഭിപ്രയമുള്ളവർ പോലും പ്രതികരിച്ചിരുന്നു.

എന്നാൽ പിന്നീട് ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി അക്രമത്തിൽ ഉൾപ്പെട്ടവർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇപ്പോൾ പോലീസ് ഈ വിഷയത്തിൽ പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. പത്രക്കുറിപ്പിലെ വിശദീകരണം ഇങ്ങനെ, ഇന്‍ഫോപാര്‍ക്കിനടുത്ത് നിലംപതിഞ്ഞിമുകളില്‍ കട നടത്തുന്നതുമായി ബന്ധപ്പെട്ട് യുവാക്കള്‍ക്ക് നേരെ തുഷാരയും ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് ആക്രമണം അഴിച്ചുവിടുകയും ഒരാളെ വെട്ടിപ്പരിക്കേല്‍പിക്കുകയും ചെയ്തിരുന്നു.

ഈ കേസിന്റെ സുഗമമായ അന്വേഷണം തടസ്സപ്പെടുത്താനാണ് തുഷാര കള്ള കഥ മെനഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. നിലംപതിഞ്ഞിമുകള്‍ ഭാഗത്തെ ഫുഡ് കോര്‍ട്ടില്‍ ബോംബേ ചാട്ട്, ബേല്‍പൂരി എന്നിവ വില്‍ക്കുന്ന നകുല്‍ എന്ന യുവാവിന്റെ പാനിപൂരി സ്​റ്റാള്‍ തുഷാരയും ഭര്‍ത്താവ് അജിത്തും മറ്റ് രണ്ടുപേരുംകൂടി പൊളിച്ചുമാറ്റിയിരുന്നു. ഇത് ചോദ്യം ചെയ്ത നകുലിനെയും സുഹൃത്ത് ബിനോജ് ജോര്‍ജിനെയും ആക്രമിച്ച്‌ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പിച്ചു. തുടര്‍ന്ന് നകുലും സുഹൃത്തും ചേര്‍ന്ന് ആക്രമിച്ചെന്നും അസഭ്യം പറഞ്ഞെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടി കേസ് നല്‍കി.

ഇന്‍ഫോപാര്‍ക്ക് പൊലീസ് നടത്തിയ അന്വേഷണത്തില്‍ തുഷാരയും ഭര്‍ത്താവ് അജിത്തും കൂട്ടാളികളും ചേര്‍ന്ന് നടത്തിയ സംഘടിത ആക്രമണമാണ് ഇതെന്ന് കണ്ടെത്തി. ഫുഡ് കോര്‍ട്ടിലെ കടയില്‍ തനിക്ക് അവകാശമു​െണ്ടന്ന് പറഞ്ഞായിരുന്നു ആക്രമണം അഴിച്ചുവിട്ടത്​. എന്നാല്‍, ഫുഡ് കോര്‍ട്ടി​െന്‍റ ഉടമസ്ഥതയെയും നടത്തിപ്പിനെയും സംബന്ധിച്ച്‌ കേസുകള്‍ നിലവിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ബിനോജ് ജോര്‍ജ് ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലാണ്.

തുഷാരയുടെ ഭര്‍ത്താവ് അജിത് ചേരാനല്ലൂര്‍ പൊലീസ് രജിസ്​റ്റര്‍ ചെയ്ത കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണെന്നും കൂട്ടുപ്രതിയായ അപ്പുവിനെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞു. അതേസമയം വിദ്വേഷ പ്രസ്​താവനകളുമായി തുഷാര നന്ദുവിന്‍റെ വിഡിയോ സന്ദേങ്ങളും ഇപ്പോഴും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്​. പ്രതികൾക്കെതിരായി അന്വേഷണം ഊർജ്ജിതമാക്കിയെന്നും പോലീസ് പറഞ്ഞു.