Tue. Mar 19th, 2024

പ്രസാദ് അമോർ

വലിയ ബുദ്ധിമുട്ടെന്നും കൂടാതെ ജീവിക്കുന്ന മധ്യവർഗ്ഗത്തിന്റെ ഒരു ബഹു ഭൂരിപക്ഷത്തിനു ഈ കാലയളവ് വിരസമായിരിക്കും. നമ്മുടെ ഉത്കണ്ഠകൾ മുഴവൻ അവരുടെ മുഷിപ്പ് അകറ്റാനുള്ള വഴികൾ തേടുന്നതിൽ അവസാനിക്കുന്നു. സെലിബ്രിറ്റികളുടെ ജീവിത ശൈലിയിലും രാഷ്ട്രീയ നേതാക്കളുടെ ബിബംവൽക്കരണത്തിലും മുഴുകി കോമഡി ഷോയും കണ്ട് ഭക്ഷണപരീക്ഷണങ്ങളുമായി വീടുകളിൽ കഴിയുന്ന അവരെ സംബന്ധിച്ചിടത്തോളം അലോസരങ്ങൾക്കൊന്നും സമയം കൊടുക്കാതിരിക്കുക എന്നതിലാണ് കാര്യം. ഒരു ചെറിയ ലോകത്തിരുന്ന് തങ്ങൾ സ്വയം പര്യാപ്തമാണെന്ന് നിനച്ചിരിക്കുന്ന അവരുടെ സർവതിനോടുള്ള പരിഹാസമാണ് സോഷ്യൽ മീഡിയയിലൂടെ നാം കണ്ടുകൊണ്ടിരിക്കുന്നത്.

ഇന്ത്യയിലെ ദരിദ്ര ജനങ്ങൾ ഭക്ഷണത്തിനും ജലത്തിനും പാർപ്പിടത്തിനും വേണ്ടി അലയുകയാണ്. വേണ്ടത്ര മുൻകരുതൽ എടുക്കാതെയുള്ള ലോക്ക് ഡൌൺ സൃഷ്ടിച്ച പ്രതിസന്ധി ഭീകരമാണ്. നിത്യവൃത്തിക്ക് വകയില്ല. അവർ പലതരം രോഗങ്ങൾകൊണ്ട് കഷ്ടപെടുന്നവരും വൃത്തിഹീനമായ ജീവിത സാഹചര്യത്തിൽ പാർക്കുന്നവരാണ്. നഗരപ്രാന്തങ്ങളിൽ താമസിക്കുന്ന ഗ്രാമീണരുടെ ജന്മനാട്ടിലേയ്ക്കുള്ള കൂട്ടപലായനം രോഗവ്യാപനത്തിനും ആഭ്യന്തരകലാപങ്ങൾക്കും കാരണമാകും. രോഗപ്രതിരോധം മുഖ്യമാണ്. അതിനു സമീകൃതാഹാരം, വ്യക്തി ശുചിത്വം, പരിസര ശുചിത്വം ശുദ്ധവായു,വ്യായാമം, ലഹരി വർജ്ജനം എന്നിവ പ്രധാനമാണ്.ഒരു നേരത്തെ ഭക്ഷണത്തിന് പോലും പാങ്ങില്ലാത്തവരെ സബന്ധിച്ചിടത്തോളം ഇതിലിലെല്ലാം എന്തുകാര്യം.? കൊറോണ വന്നു ചാകുന്നതിനേക്കാൾ കൂടുതൽ പേര് ദാരിദ്ര്യവും ക്ഷയരോഗം മൂലവും ഇന്ത്യയിൽ ചത്തുകൊണ്ടിരിക്കുകയാണ്.

നഗരങ്ങളിൽ നിന്ന് രോഗവാഹകരായി ഗ്രാമങ്ങളിലെത്തുന്ന മനുഷ്യർ ആ ഗ്രാമങ്ങളിലൊക്കെ രോഗം വ്യാപിപ്പിക്കും. മാത്രമല്ല പുതുതായി ഗ്രാമത്തിലെത്തുന്നവർ അവിടെ അകൽച്ചയും ഒറ്റപ്പെടലും അനുഭവിക്കുന്നു. ഒരു സമൂഹത്തിന്റെ മുഖ്യധാരയിൽ ഇടം നിഷേധിക്കുകയും വേറൊരു സമൂഹത്തിന്റെ മുഖ്യ ധാരയിലേയ്ക്ക് സ്വാഗതം ചെയ്യപെടാതിരിക്കുകയും ചെയ്യുന്ന – അങ്ങുമിങ്ങുമില്ലാത്ത അവസ്ഥയാണ് അവർ അനുഭവിക്കുന്നത്. വ്യക്തികളുടെ സാമൂഹ്യ ബന്ധുത പ്രശ്‌നമാകുന്നു. പരസ്‌പരമുള്ള അസ്വസ്ഥ്യങ്ങൾ പെരുകുമ്പോൾ അത് ത്രീവ സംഘര്ഷങ്ങളും പിരിമുറുക്കങ്ങളും സൃഷ്ടിക്കും. വൈരുധ്യങ്ങൾ മൂർച്ഛിക്കുമ്പോൾ സാഹചര്യം അനിയന്ത്രിതമാകും.

#അന്ത:സംഘർഷങ്ങളുടെ പിടിയിൽ

സാമൂഹികവും സാംസ്‌കാരികവുമായ സാഹചര്യങ്ങളിൽ ഇടപെട്ടുകൊണ്ട് മാത്രം ജീവിക്കാൻ കഴിയുന്ന ഒരു ജീവിയാണ് മനുഷ്യൻ. മനുഷ്യ സമൂഹം വികസിപ്പിച്ചെടുത്ത സാംസ്‌കാരിക ഘടകങ്ങളോട് ചേർന്ന് നിന്ന് മാത്ര മുള്ള വ്യവഹാരഭൂമികയിൽ നിന്ന് അന്യപ്പെടുന്ന അവസ്ഥ സാമൂഹിക അഭിനിവേശമുള്ള മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒട്ടും അഭിലക്ഷണനീയമല്ല. അതിനാൽ ദീർഘമായ സാമൂഹിക അകൽച്ച സൃഷ്ടിക്കുന്ന ദുരന്തം അപരിഹാര്യമാകാനാണ് സാധ്യത. ഓരോ വ്യക്തിയും പരസ്പ്പരം വേർതിരിക്കപ്പെടുന്ന സാഹചര്യത്തിൽ സാമൂഹിക ശ്രേണിയിൽ സന്നിഗ്ധത ഉണ്ടാക്കുന്നു. ജാതി മതം ലിംഗം, വർഗം എന്നിങ്ങനെ നിരവധി ഭിന്നതകളായി പൊതു സമൂഹത്തിൽ പരസ്‌പരം പ്രവർത്തിച്ചു ജീവിക്കുന്നതിനാൽ പാരിസ്ഥിതികവും വൈയക്തികവും സാംസ്കാരികവുമായ വൈവിധ്യങ്ങളും മറ്റും സംഘർഷ രഹിതമായി സമൂഹത്തിലേക്കു താദാത്മ്യം പ്രാപിക്കുന്നു. എന്നാൽ നീണ്ടുനിൽക്കുന്ന സാമൂഹിക അകൽച്ച ആ സാധ്യത നഷ്ടപ്പെടുമ്പോൾ മനുഷ്യർ പരസ്പ്പരം പലതരം വൈരുധ്യങ്ങളുൾടെ പേരിൽ തമ്മിലടിക്കും. നിരവധി അതിരുകളുടെ പേരിലുള്ള വഴക്കുകൾ സമാധാനപരമായ ജീവിതം നഷ്ടപ്പെടുത്തും.മോക്ഷണം പിടിച്ചുപറി പീഡനങ്ങൾ തുടങ്ങിയ ച്യുതികൾ കൂടും.വികസിത രാജ്യങ്ങളിൽ നടപ്പിലാക്കുന്ന -മൊത്തത്തിൽ കൊട്ടിയടയ്ക്കുന്ന രീതികൾ ഇന്ത്യ പോലുള്ള ജന നിബിഡമായ രാജ്യത്ത് അപ്രായോഗികമാണ്.രോഗങ്ങൾ ഉണ്ടാകുന്നത് ദൈവകോപം കൊണ്ടോ മുന്ജന്മകർമ്മഫലം കൊണ്ടോ അന്നെന്നു വിശ്വസിക്കുന്ന മനുഷ്യരുള്ള ഒരു രാജ്യമാണ് ഇന്ത്യ.കൈകൊണ്ടു ഭക്ഷണം വിളബുന്നത് മര്യാദയുടെ സൂചകമായി കണക്കാക്കുന്ന നിരവധി ഗ്രാമങ്ങൾ ഇന്നും ഇന്ത്യയിലുണ്ട്.കൈ കഴുകാൻ നിർബന്ധം പിടിക്കുന്നത് കുറച്ചിലാണെന്നു അവർ കരുതുന്നു .

#നാമെന്ത് ചെയ്യും?

സാമൂഹികമായി പിന്നോക്കം നിൽക്കുന്ന സമൂഹങ്ങളിലാണ് രോഗവ്യാപനം കൂടുക. ഒരു സ്ഥലത്തു് ഒരു പകർച്ചവ്യാധിയുണ്ടായാൽ ചികിത്സകൊണ്ട് മാത്രം അതിനെ പിടിച്ചുനിർത്താൻ കഴിയില്ല.സാമൂഹ്യ രാഷ്ട്രീയ ഇടപെടലുകൾ വേണം. അതാണ് ഇപ്പോൾ കേരളത്തിൽ കാര്യക്ഷമായി നടന്നുകൊണ്ടിരിക്കുന്നത്.രോഗത്തിന്റെ പ്രധാന സോത്രസ് രോഗം എങ്ങനെ പകരുന്നു? അത് എങ്ങനെ തടയാം? രോഗാണുക്കളെയും അവയുടെ ശ്രോതാണുക്കളെയും എങ്ങനെ നശിപ്പിക്കാം? തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊണ്ട് പൊതുജന ആരോഗ്യത്തെ സജ്ജമാക്കുകയും ജനങ്ങളെ യുദ്ധകാലാടിസ്ഥാനത്തിൽ പരിശീലിപ്പിക്കുകയും വേണം. പുതിയ വ്യതിയാനങ്ങളെ നേരിടാൻ ജനങ്ങളെ സജ്ജരാക്കണം.

ഇതൊരു താൽക്കാലിക പ്രതിസന്ധിയല്ല സൂക്ഷ്മജീവികൾ പരത്തുന്ന രോഗങ്ങൾ ഭാവിയിലും കൂടാനാണ്‌ സാധ്യത.പകർച്ചവ്യാധികൾ ലോക മെന്പാടും നാൾക്കുനാൾ പെരുകികൊണ്ടിരിക്കുന്നു. ലോകത്തിലെ മിക്ക ഭാഗത്തും പ്രായം ചെന്നവരും കുട്ടികളും ആണ് അതിന്റെ ഇരകൾ.ഭൂമുഖത്തു നിന്ന് തുടച്ചു നീക്കപ്പെട്ടതായി കരുതിയിരുന്ന പല സാംക്രമിക രോഗങ്ങളും തിരുച്ചുവരുകയും പുതിയ രോഗങ്ങളുടെ ഉത്ഭവവും സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ സാംക്രമിക രോഗങ്ങളെ തടയുന്നതിനുവേണ്ടി ശാസ്ത്രീയവും യുക്തിപരവുമായ നടപടികളെടുക്കുക എന്നതാണ് നമുക്ക് കരണീയമാകുന്നത്.

#സൂക്ഷ്മജീവികളെ നേരിടാനുള്ള പരിശീലനം

രോഗങ്ങളുണ്ടാക്കുന്ന സൂക്ഷ്മ ജീവികളെപ്പറ്റിയും അവ പടർന്നുപിടിക്കുന്ന വിവിധ മാർഗ്ഗങ്ങളെപ്പറ്റിയുള്ള അറിവ് പ്രയോഗത്തിൽ വരുത്തുക എന്നതാണ് പ്രധാനം. ബാക്റ്റീരിയ ഫംഗസ്, മറ്റു പാരസൈറ്റുകൾ എന്നി സൂക്ഷമജീവികളെ നേരിടുന്നതിൽ നാം കുറെയൊക്കെ വിജയിച്ചിട്ടുണ്ട്. എന്നാൽ വൈറസിനെ നേരിടുന്നതിൽ നമ്മൾ അത്രകണ്ട് വിജയിച്ചിട്ടില്ല. ചില വൈറസ് രോഗങ്ങൾക്ക് ഫലപ്രദമായ ചികിത്സയില്ലാത്തതിനാൽ വൈറസ് സംക്രമിക്കുന്നതിനെ കുറിച്ചുള്ള അടിസ്ഥാ അറിവുകൾ പൊതുജനങ്ങളെ മനസ്സിലാക്കിപ്പിക്കുകയും ശാസ്ത്രീയ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നതിലൂടെ രോഗവ്യാപനം തടയാൻ കഴിയും. അപകടകരമായ പല സാഹചര്യങ്ങളെയും ഒഴിവാക്കാനുള്ള സാമൂഹ്യ ശിക്ഷണത്തിന് വിധേയരാണ് ഏവരും. ഒരു റോഡ് മുറിച്ചുകടക്കുമ്പോൾ നമുക്കുണ്ടാകുന്ന ശ്രദ്ധ അനിച്ഛാപരമായി നാം സ്വാംശീകരിച്ചെടുത്തതാണ്. അതുപോലെ വ്യക്തി പരിസര – ശുചിത്വ ശീലവും മാലിന്യ നിർമാർജ്ജന സംവിധാനവും എല്ലാം സാമൂഹ്യമായി സ്വായത്തമാക്കുകയാണ് ഏറ്റവും ഫലപ്രദമായ മാർഗ്ഗം. ദീർഘമായ ലോക്ക് ഡൌൺ കൊണ്ട് സംഭവിക്കുന്ന പ്രത്യാഘതങ്ങൾ ഈ വൈറസ് ബാധ സൃഷ്ടിക്കുന്നതിനേക്കാൾ ഭീകരമായിരിക്കും.

ശാസ്ത്രീയമായ പരിശീലനം ലഭിച്ച വെബ് ഡെവലപ്പര്‍മാർ, വെബ് ഡിസൈനര്‍മാർ, കണ്ടന്റ് എഡിറ്റര്‍മാർ Phone: 6282485622