Sun. Aug 30th, 2026

സർക്കാർ അംഗീകാരമുള്ള സ്‌കൂളുകളിൽ മതപഠനത്തിന് നിയന്ത്രണം. സർക്കാരിന്റെ അനുമതിയില്ലാതെ സ്വകാര്യ സ്‌കൂളുകളിൽ അടക്കം മതപഠനം പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്‌കൂൾ അടച്ചുപൂട്ടിയതിനെതിരെ തിരുവനന്തപുരം മണക്കാട്ടെ ഹിദായ എജ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. നിയമം ലംഘിക്കുന്ന സ്കൂളുകൾ സർക്കാരിന് പൂട്ടാമെന്നും കോടതി വ്യക്തമാക്കി.

ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ട കുട്ടികളെ മാത്രമാണ് പ്രവേശിപ്പിക്കുന്നത് എന്ന ഇന്റലിജന്റ്സ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂൾ അടച്ചുപൂട്ടിയത്. ഇതിനു പിന്നാലെ സ്‌കൂൾ മാനേജ്‌മെന്റ് കോടതിയെ സമീപിക്കുകയായിരുന്നു.

സ്കൂളുകൾ ഒരു മതത്തിനു മാത്രം പ്രത്യേകപ്രാധാന്യം നൽകുന്നത് മതേതരത്വത്തിന് എതിരാണ്. സ്വന്തം മതം പ്രചരിപ്പിക്കാൻ ആർക്കും സ്വാതന്ത്ര്യം ഉണ്ടെങ്കിലും സ്‌കൂളുകൾ അതിനുള്ള സ്ഥലമല്ല.വിദ്യാഭ്യാസ പ്രക്രിയ്യ പെതുലക്ഷ്യത്തോടെ ഉള്ളതാണ്.അതിനായി പ്രവർത്തിക്കുന്ന സ്‌കൂളുകളിൽ അത് പറ്റില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. സർക്കാരിന്റെ അനുമതി ഇല്ലാതെ സ്‌കൂളുകളിൽ മതപഠനം പാടില്ലെന്ന് വിദ്യാഭ്യാസവകുപ്പ് സെക്രട്ടറി ഉത്തരവ് ഇറക്കണമെന്നും കോടതി നിർദേശിച്ചു. വ്യത്യസ്ത സംസ്‌കാരങ്ങൾ മനസിലാക്കി വളരേണ്ടവരാണ് കുട്ടികളെന്ന് വ്യക്തമാക്കിയ കോടതി, ഹിദായ സ്‌കൂൾ അടച്ചുപൂട്ടിയ ഉത്തരവ് ശരിവയ്ക്കുകയും ചെയ്തു.

https://newsgile.com/2020/01/25/schools-should-not-provide-religious-education-without-govt-approval-kerala-high-court/