ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‍ജെന്‍ഡര്‍ തീര്‍ത്ഥാടകരെ പമ്പയിലെ ആർത്തവ പരിശോധനാകേന്ദ്രത്തിൽ പൊലീസ് തടഞ്ഞതായി പരാതി. തൃപ്തി, അവന്തിക, രഞ്ജു എന്നിവരെ ആർത്തവ പരിശോധനാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ തടഞ്ഞുവെന്നാണ് പരാതി. പൊലീസ് അകാരണമായാണ് ആർത്തവപരിശോധനക്കായി തങ്ങളെ തടഞ്ഞതെന്ന് രഞ്ജു പറഞ്ഞു.
അതേസമയം, ആർത്തവമില്ലെന്ന് ഉറപ്പുവരുത്താനായി രേഖകൾ പരിശോധിക്കുന്നതിനായാണ് മൂവരെയും തടഞ്ഞത് എന്നാണ് അറിയാൻ കഴിഞ്ഞത്. രേഖകൾ പരിശോധിച്ച് മൂവരെയും ദർശനത്തിനായി പോകാൻ അനുവദിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി.
നാൽപത്തിയൊന്ന് ദിവസത്തെ മണ്ഡലകാലത്തിന് സമാപനം കുറിച്ച് ശബരിമലയിൽ ഇന്ന് രാത്രി 10ന് നടയടക്കും. പിന്നെ 30 ന് വൈകിട്ട് മകരവിളക്ക് മഹോത്സവത്തിനായാണ് നട തുറക്കുക. മണ്ഡലപൂജയോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ശബരിമലയിൽ ഒരുക്കിയിരിക്കുന്നത്.
ഈ വര്‍ഷത്തെ മണ്ഡലമാസത്തില്‍ ശബരിമല ദര്‍ശനത്തിനായി 36 സ്ത്രീകള്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കിയിട്ടുണ്ട്. അപേക്ഷിക്കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.