തൊടുപുഴയില്‍ അമ്മയുടെ കാമുകൻറെ ക്രൂരമർദ്ദനത്തിനിരയായ ഏഴ് വയസ്സുകാരന്റെ അമ്മയ്ക്ക് എതിരെയും കേസെടുക്കും. മര്‍ദ്ദന വിവരം അധികൃതരെ അറിയിക്കാതിരുന്നതിനാണ് കുട്ടിയുടെ അമ്മയ്‌ക്കെതിരെ നടപടി. ഏഴു വയസ്സുകാരനെ അമ്മയുടെ സുഹൃത്തും കേസിലെ പ്രതിയുമായ അരുണ്‍ ആനന്ദ് നിരന്തരം മര്‍ദ്ദിച്ചിരുന്നുവെന്നാണ് ഇളയസഹോദരന്‍ നല്‍കിയിരിക്കുന്ന മൊഴി. മൂന്നര വയസുള്ള ഇളയകുട്ടിയുടെ ദേഹത്തും മുറിവേറ്റതിന്റെ പാടുകളുണ്ട്.
കുട്ടികള്‍ രണ്ടുപേരും ഇത്രയേറെ മര്‍ദ്ദനമേറ്റിട്ടും പോലീസിനെയോ, ചൈല്‍ഡ് ലൈനയോ അറിയിക്കാതിരുന്നതിനാലാണ് കേസെടുക്കാനുള്ള സാധ്യത തെളിയുന്നത്. ഇളയകുട്ടിയുടെ സംരക്ഷണം തുടര്‍ന്നും അമ്മയെ ഏല്‍പ്പിക്കുന്നതില്‍ ശിശുസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്ക് ആശങ്കയുണ്ട്.
സംഭവം നടന്ന രാത്രി കുട്ടികളെ തനിച്ചാക്കിയാണ് ഇരുവരും പുറത്തുപോയത്. അര്‍ദ്ധരാത്രിക്ക് ശേഷമാണ് അമ്മയും സുഹൃത്ത് അരുണും വീട്ടിലെത്തുന്നത്. കടുത്ത മദ്യലഹരിയില്‍ തിരിച്ചെത്തിയ അരുണും സുഹൃത്തും രാത്രി എവിടെയായിരുന്നു എന്നതിനെ കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടികളെ ഇത്തരത്തില്‍ തനിച്ചാക്കി പോകുന്ന ശീലമുള്ള അമ്മയെ ഇളയകുട്ടിയുടെ സംരക്ഷണം ഏല്‍പ്പിക്കുന്നതിലെ ആശങ്കയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പങ്കുവെയ്ക്കുന്നു.