Fri. Apr 19th, 2024

വിവാഹ വീഡിയോയിൽ നിന്ന് സ്ത്രീകളുടെ ഫോട്ടോ മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിച്ച സംഭവത്തിൽ സ്റ്റുഡിയോ ഉടമയടക്കം രണ്ട് പേർ പിടിയിൽ. വടകരയിലെ സദയം ഷൂട്ട് ആൻഡ് എഡിറ്റ് ഉടമ ദിനേശൻ, ഫോട്ടോഗ്രാഫർ സതീശൻ എന്നിവരെ കഴിഞ്ഞ ദിവസം രാത്രിയാണ് തൊട്ടിൽപാലത്തെ ബന്ധുവീട്ടിൽ നിന്നും പൊലീസ് പിടികൂടിയത്. എന്നാൽ സംഭവത്തിലെ മുഖ്യപ്രതിയെന്ന് കരുതുന്ന ഇവിടുത്തെ വീഡിയോ എഡിറ്റർ ബിബീഷിനെ പിടികൂടാനാവാത്തത് അന്വേഷണ സംഘത്തെ കുഴക്കുന്നുണ്ട്.

വടകര പ്രദേശങ്ങളിലെ കല്യാണ ഫോട്ടോകളും വീഡിയോകളും റെക്കോർഡ് ചെയ്യാൻ ഓർഡർ സ്വീകരിക്കുന്നത് ബിബിഷാണ്. ഇങ്ങനെ നിർമിക്കുന്ന വിവാഹ വീഡിയോകളിൽ നിന്ന് സ്ത്രീകളുടെയും പെൺകുട്ടികളടേയും ഫോട്ടോകൾ അടർത്തി മാറ്റി അശ്ലീല ഫോട്ടോകളിൽ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നത് ബിബീഷാണെന്നാണ് ആരോപണം. നാല് മാസം മുമ്പ് തന്നെ ഇത് സംബന്ധിച്ച് പൊലീസിന് പരാതി നൽകിയെങ്കിലും നടപടിയെടുത്തിരുന്നില്ല. ഇതിന് മുമ്പ് തന്നെ ബിബീഷിന്റെ പ്രവർത്തനങ്ങൾ അറിയാമായിരുന്ന ഉടമയും നടപടിയെടുത്തില്ല. നാട്ടുകാരിൽ നിന്നും പരാതിയുണ്ടായപ്പോൾ ചിത്രങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് നശിപ്പിച്ചുവെന്നായിരുന്നു സ്റ്റുഡിയോ ഉടമയുടെ നിലപാട്

എഡിറ്റിംഗിൽ മിടുക്കനായിരുന്നതിനാലാണ് ബിബീഷിനെതിരെ സ്റ്റുഡിയോ ഉടമകൾ നടപടിയെടുക്കാതിരുന്നത്. എന്നാൽ ഇയാൾ ഇവിടെ നിന്നും മാറി മറ്റൊരു സ്ഥാപനം തുടങ്ങാൻ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ബിബീഷ് ചിത്രങ്ങൾ എഡിറ്റ് ചെയ്ത വിവരം അറിഞ്ഞ നാട്ടുകാർ നടത്തിയ പരിശോധനയിൽ ഒരു ഹാർഡ് ഡിസ്ക് കണ്ടെത്തിയതാണ് നിർണായകമായത്. ഇതിൽ പ്രദേശത്തെ പെൺകുട്ടികളുടെ മോർഫ് ചെയ്ത 46,000ത്തോളം ചിത്രങ്ങൾ കണ്ടെത്തിയിരുന്നു. തുടർന്നാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതും പ്രതികളുടെ അറസ്റ്റിലേക്ക് വഴിവച്ചതും.