Thu. Mar 28th, 2024

റോയി മാത്യു

ബിജെപിയുടെ സംസ്ഥാന മുൻ പ്രസിഡന്റും ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ പി.എസ്. ശ്രീധരൻപിള്ള എഴുതിയ ” അടിയന്തരാവസ്ഥ – ഇരുട്ടിന്റെ നിലവിളികൾ ” എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ പ്രകാശനം പ്രധാനമന്ത്രി മാർച്ച് 21 ന് അദ്ദേഹത്തിന്റെ വസതിയിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു. മാർത്തോമ്മ സഭയുടെ ഡൽഹി ബിഷപ്പ് ഗ്രിഗോറിയോസ് മാർ സ്തേഫാനോസിന് പുസ്തകം നല്ലി കൊണ്ടായിരുന്നു പ്രകാശനം.

പുസ്തകം ഏറ്റുവാങ്ങാൻ ഈ ബിഷപ്പിനെ ശ്രീധരൻ പിള്ള കണ്ടു പിടിച്ചതിന്റെ യുക്തിയോ, യോഗ്യത യോ എന്താണെന്ന് മനസിലായില്ല –

മാതൃഭൂമി 2017 മെയിൽ പ്രസിദ്ധീകരിച്ച ശ്രീധരൻ പിള്ളയുടെ “അടിയന്തരാവസ്ഥ ഇരുട്ടിന്റെ നിലവിളികൾ ” എന്ന പOന ഗ്രന്ഥം ശരാശരിയിലും താഴെ നിലവാരം പുലർത്തുന്ന ഒന്നാണ്. ചരിത്ര ത്തോട് ചേർന്ന് നടക്കുന്ന സത്യങ്ങളോ വിവരങ്ങളോ ഒന്നും ആ പുസ്തകത്തിൽ കാണാൻ കഴിഞ്ഞില്ല. പ്രത്യേകിച്ച് പുതുമയുള്ള ഒരു കാര്യവും ആ പുസ്തകത്തിലില്ല.- വെറും കട്ട് ആന്റ് പേസ്റ്റ് വിവരങ്ങൾ മാത്രം – ആഴത്തിലുള്ള പoന മോ അന്വേഷണമോ ഒന്നും പിള്ളയുടെ ഈ പുസ്തകത്തിന് അവകാശപ്പെടാനില്ല.

അടിയന്തരാവസ്ഥയുടെ മറവിൽ കേരളത്തിൽ നടന്ന തേർവാഴ്ചയെ കുറിച്ച് അത്ര കാര്യമായ വിവരണങ്ങളില്ല. തൊട്ടും തൊടാതെയും ചില കാര്യങ്ങളൊക്കെ അവിടെയും ഇവിടെ യും പറയുന്നുണ്ട്. പിള്ളയുടേതായി ഒന്നും ഈ പുസ്തകത്തിൽ കാണാനുമില്ല.

അടിയന്തരാവസ്ഥക്കെതിരെ കേരളത്തിലുണ്ടായ ശക്തമായ ചെറുത്തു നിൽപ്പിനും എതിർപ്പിനും നേതൃത്വം കൊടുത്ത വ്യക്തിയായിരുന്നു മാർത്തോമ്മ സഭയുടെ അക്കാലത്തെ പരമാധ്യക്ഷനായിരുന്ന ഡോ. യൂഹാനോൻ മാർത്തോമ്മ മെത്രാപ്പോലീത്ത – മാധ്യമ ധ്വംസനം എന്നൊരധ്യായം തന്നെ ശ്രീധരൻ പിള്ള ഈ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. കേരളത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിനെ തിരെ നടന്ന ഒറ്റപ്പെട്ട സംഭവങ്ങളെക്കുറിച്ച് പരാമർശിക്കുന്നിടത്തൊന്നും ഈ ബിഷപ്പിനെക്കുറിച്ച് ഒരു പരാമർശനമില്ല – അടിയന്തരാ വസ്ഥ പിൻവലിച്ച് മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് കത്തയച്ച കേരളത്തിലെ ഏക സമുദായ നേതാവും ബിഷപ്പുമായിരുന്നു യൂഹാനോൻ മാർത്തോമ്മ മെത്രാപ്പോലീത്ത.

പുസ്തകം ഏറ്റുവാങ്ങാൻ പോയ മാർത്തോമ്മ സഭയുടെ ഡൽഹി ബിഷപ് മാർ സ്തേ ഫാനോസിന് അത്തരം ചരിത്രബോധം ഉണ്ടോ എന്നൊന്നും തോന്നുന്നില്ല – അടിയന്തരാവസ്ഥ അങ്ങാടി മരുന്നോ പച്ചമരുന്നോ എന്ന തിരിച്ചറിവുണ്ടായിരുന്നെങ്കിൽ ഈ ചരിത്ര നിഷേധത്തെക്കുറിച്ച് ബിഷപ്പ് ശ്രീധരൻ പിള്ളയോട് ഉറക്കെ പറയണമായിരുന്നു. ബ്ലേഡ് കമ്പിനിയും ചിട്ടിക്കമ്പിനിയും ആശിർവദിക്കാൻ പോകുന്ന ഈ ബിഷപ്പിന് എന്തോന്ന് ചരിത്ര ബോധം! ചെങ്ങന്നുർ ഉപതിരഞ്ഞെടുപ്പിൽ 10 വോട്ട് വല്ല മാർത്തോമ്മക്കാരനും തരുന്നെങ്കിൽ വാങ്ങാം എന്ന് കണക്കുകൂട്ടിയാണെന്ന് തോന്നുന്നു പിള്ളേച്ചൻ ഈ ഡൽഹിബിഷപ്പിനെ കുട്ടു പിടിച്ചത് –

യൂഹാനോൻ മാർത്തോമ്മയുടെ കത്തു കിട്ടിയ ഉടൻ തന്നെ ശ്രീമതി ഗാന്ധി സാത്വികനായ ഈ സന്യാ’ സിവര്യനെ അറസ്റ്റ് ചെയ്യാൻ അന്നത്തെ മുഖ്യമന്ത്രി സി. അച്ചുതമേനോനോട് ആവശ്യപ്പെട്ടതായി ആഭ്യന്തര മന്ത്രി കെ. കരുണാകരൻ പിന്നീട് പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. അത്തരമൊരു അറസ്റ്റ് നടത്താനാവില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. അച്ചുതമേനോന്റെ ഏറ്റവും അടുത്ത സുഹ്രുത്തായിരുന്നു യൂഹാനോൻ മാർത്തോമ്മ. അടിയന്തരാവസ്ഥക്കെതിരെ പല തരത്തിലുള്ള പ്രതിഷേധങ്ങൾ കേരളത്തിൽ നടന്നുവെങ്കിലും യൂഹാനോൻ മാർത്തോമ്മായുടെ നിലപാടിനെക്കുറിച്ച് ചരിത്രത്തിൽ വേണ്ടത്ര അംഗീകാരം ഇനിയും ലഭിച്ചിട്ടില്ല എന്നത് ചരിത്ര സത്യമാണ്.

യൂഹാനോൻ മാർത്തോമ്മയുടെ പിൻഗാമികൾക്കോ ,- സഭയുടെ ആസ്ഥാന ദിവ്യന്മാർക്കോ ഈ സംഭവത്തിന്റെ ഗൗരവം ഇനിയും പിടികിട്ടിയിട്ടില്ല. അടിയന്തരാവസ്ഥയുടെ സാഹചര്യത്തിൽ അത്തരത്തിൽ ഒരു സമുദായ നേതാവോ, സ്വാതന്ത്ര്യ ദാഹി എന്നവകാശപ്പെടുന്ന സാഹിത്യകാരനോ പ്രതികരിക്കാൻ ധൈര്യം കാണിക്കാൻ അറച്ചിരുന്ന കാലത്താണ് യൂഹാനോൻ മാർത്തോമ്മ ഇത്തരത്തിൽ ശക്തമായി പ്രതിഷേധിച്ചത്. അടിയന്തരാവസ്ഥയെക്കുറിച്ച് മലയാളത്തിലും ഇംഗ്ലിഷിലുമൊക്കെ എഴുതിയ പുസ്തകങ്ങളിലൊന്നും യൂഹാനോൻ മാർത്തോമ്മയുടെ കത്തിനെക്കുറിച്ച് പരാമർശമില്ല.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഒരു വർഷം കഴിഞ്ഞപ്പോഴായിരുന്നു മെത്രാപ്പോലീത്ത കത്തെഴുതിയത്. 1976 ഓഗസ്റ്റ് 25 നാണ് ഏകാധിപതിയെ ഞെട്ടിച്ച യൂഹാനോൻ മാർത്തോമ്മായുടെ കത്ത് പിറന്നത്. ഈ കത്ത് സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ സഭാതാരക യിലും പ്രസിദ്ധീകരിച്ചു. കത്തയച്ച് കൃത്യം ഒരു മാസം കഴിഞ്ഞ് സെപ്റ്റംബർ 27 ന് ധീരനായ ബിഷപ്പ് ഈ ലോകത്തോട് വിട പറഞ്ഞു. ചരിത്രത്തിൽ കോളിളക്കം സൃഷ്ടിച്ച കത്തിന്റെ പൂർണ രൂപം –

Respected Prime Minister
As a lover of the Congress and interested in country’s future :may I place before you the following facts.
It was your timely action in declaring state of Emergency which saved the country and people from a great calamity. If you have resigned after the Highcourt Judgement, the country would have been without a Government for some time. The declaration of Emergency had immediate effect and brought peace and good government everywhere. But I am sorry to say that it did not take many months for the various governments to go back to the old state of inefficiency and corruption. But the peace and efficiency in the educational world and the prosperity in industry and agriculture because of non interference of parties, are lasting benefits.

But a vast number of people, and that a growing g number, feel the price we have to pay costly. With people like Morarji and others in jail, and a Press which has lost its freedom to write news and views we feel a kind of depression. On behalf of thousands, I request withdrawal of Emergency by gradual stages. Immediate and altogether withdrawal is likely to have very bad repercussions. If the political detenus are released and freedom for press is given, it will be a great relief.

I have one more request: not to have elections and constitutional changes during the time of Emergency. Hoping to be excused for this letter written from a sincere and painful heart. ”

മുൻ മന്ത്രി ആർ. ബാലകൃഷ്ണപിള്ളയുടെ ആത്മകഥ പുസ്തകത്തിൽ ‘സെൻസർഷിപ്പും ചിന്താ സ്വാതന്ത്ര്യവും ‘ എന്ന അധ്യായത്തിൽ യൂഹാനോൻ മാർത്തോമ്മ ഇന്ദിരാഗാന്ധിക്കയച്ച കത്തിനെക്കുറിച്ചും ആ വിഷയത്തിൽ അന്നത്തെ ആഭ്യന്തര മന്ത്രി കെ.കരുണാകരൻ സ്വീകരിച്ച നിലപാടിനെക്കുറിച്ച് പിള്ള ഇങ്ങനെ എഴുതിയിട്ടുണ്ട്.

* മാർത്തോമ്മാ സഭയുടെ പ്രസിദ്ധീകരണമായ സഭാതാരകയിൽ അഭിവന്ദ്യ നായ യൂഹാനോൻ മാർത്തോമ്മാ മെത്രാപ്പോലീത്ത അടിയന്തരാവസ്ഥയെ അതിനിശിതമായി വിമർശിച്ചു ലേഖനമെഴുതി. അന്നത്തെ സാഹചര്യത്തിൽ അസംഭവ്യമായ കാര്യമായിരുന്നു അത്. കേന്ദ്ര-സംസ്ഥാന ഭരണ കൂടങ്ങളെ വിമർശനങ്ങളാൽ തിരുമേനി വീർപ്പുമുട്ടിച്ചു. സ്വാഭാവികമായും പോലീസുകാർ ആ പ്രസിദ്ധീകരണം അന്നത്തെ ആഭ്യന്തര മന്ത്രിയായ കരുണാകരന്റെ പക്കൽ എത്തിച്ചു. ഉന്നത ശീർഷനും സർവ്വാദരണീയനുമായ യൂഹാനോൻ തിരുമേനി എഴുതിയ ലേഖനത്തെ അതിന്റെ സെൻസിൽ തന്നെ കാണുവാൻ കരുണാകരൻ തയ്യാറാവുകയായിരുന്നു. ഈ ലേഖനം മന്ത്രിസഭയിൽ ചർച്ചയ്ക്ക് വന്നപ്പോഴും കരുണാകരൻ എതിർക്കാനള്ള തിരുമേനിയുടെ അവകാശത്തെ അംഗീകരിക്കുകയായിരുന്നു.മന്ത്രിസഭ ഐക കണ്ഠേന ആ നിലപാടിനെ അംഗീകരിക്കുകയും ചെയ്തു.”

ബാലകൃഷ്ണപിള്ളയുടെ പുസ്തകം ഒരു വട്ടമെങ്കിലും ശ്രീധരൻപിള്ള വായിക്കാനപേക്ഷ- ചരിത്ര സത്യങ്ങളോട് നീതി പുലർത്താൻ ശ്രീധരൻ പിള്ളയുടെ പുസ്തകത്തിന് കഴിഞ്ഞിട്ടില്ല –