Wed. Apr 24th, 2024

കണ്ണൂർ കീഴാറ്റൂരിലെ ദേശീയപാത വിരുദ്ധ സമരം നടത്തുന്ന സി.പി.എം വിമതരെ തള്ളിപ്പറഞ്ഞ് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ രംഗത്ത്. കീഴാറ്റൂരിൽ സമരം നടത്തുന്നത് വയൽക്കിളികളല്ലെന്നും കഴുകന്മാരെന്ന് സുധാകരൻ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് മറുപടിയായി നിയമസഭയിൽ പറഞ്ഞു.വികസന വിരുദ്ധന്മാർ മാരീച വേഷം പൂണ്ടിരിക്കുകയാണ്. ഇവരെ കണ്ട് ആരും മോഹിക്കേണ്ട. ജീവിതത്തിൽ ഒരിക്കൽ പോലും പാടത്ത് പോയിട്ടില്ലാത്തവർ ഈ സമരക്കാർക്കിടയിലുണ്ടെന്നും സുധാകരൻ പറഞ്ഞു.

എന്നാൽ,​ കഴുകന്മാരല്ല പതിനൊന്ന് സി.പി.എമ്മുകാരാണ് സമരത്തിലുള്ളതെന്ന് അടിയന്തരപ്രമേയേത്തിന് അനുമതി തേടിയ വി.ഡി.സതീശൻ പറഞ്ഞു. കീഴാറ്റൂരിൽ കണ്ടത് പത്ത് തലയുള്ള രാവണനെയാണ്. വയോവൃദ്ധരടക്കമുള്ളവരാണ് സമരം ചെയ്യുന്നത്. അവരെ കഴുകന്മാരെന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ല. സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള പാടത്തിലൂടെ കടന്നുപോകുന്ന ദേശീയപാത വികസനത്തെ കുറിച്ച് കമ്മ്യൂണിസ്റ്റുകാരെ പോലും ബോദ്ധ്യപ്പെടുത്താനാവാത്ത അവസ്ഥയിലാണ് സർക്കാരെന്നും സതീശൻ പറഞ്ഞു.