Fri. Mar 29th, 2024

മുൻധനമന്ത്രിയും കേരള കോൺഗ്രസ് എം ചെയർമാനുമായ കെ.എം.മാണിക്കെതിരായ ബാർകോഴ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഭരണപരിഷ്ക്കാര കമ്മിഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ ആവശ്യപ്പെട്ടു. ഇതിന് പുറമെ വിവാദമായ പാറ്റൂർ ഭൂമി, മൈക്രോ ഫിനാൻസ് കേസുകളിലും സി.ബി.ഐ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കേസുകൾ അന്വേഷിച്ച വിജിലൻസ് സംഘത്തിന് നിരവധി തവണ ഹൈക്കോടതിയിൽ നിന്നും വിമർശനം ഏൽക്കേണ്ടി വന്നതും കോടതികളിൽ നിന്നും നിരന്തരം തിരിച്ചടിയുണ്ടാകുന്നതും അന്വേഷിക്കണമെന്നും മുഖമന്ത്രിക്ക് നൽകിയ കത്തിൽ വി.എസ് ആവശ്യപ്പെട്ടു.

ബാർകോഴ കേസിൽ കെ.എം.മാണിക്കെതിരെ തെളിവില്ലെന്ന റിപ്പോർട്ട് ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ മാണിക്കെതിരെ നിലനിൽക്കുന്നതായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന അനുമാനത്തിലാണ് വിജിലൻസ് എസ്.പി.കെ.ജി.ബൈജു റിപ്പോർട്ട് സമർപ്പിച്ചത്. ബാർകോഴ കേസിൽ യു.ഡി.എഫ് ഭരണകാലത്ത് രണ്ട് തവണ മാണിയെ കുറ്റ വിമുക്തനാക്കിയിരുന്നു. എന്നാൽ തുടർന്ന് എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതോടെ വീണ്ടും അന്വേഷണം നടത്തുകയായിരുന്നു.

എന്നാൽ ഇതിന് പിന്നാലെ, മാണിയെ കേസിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ റിപ്പോർട്ടെന്ന ആരോപണവുമായി സ്പെഷ്യൽ പ്രോസിക്യൂട്ടർ കെ.പി.സതീശൻ രംഗത്തെത്തിയിരുന്നു. കേസിൽ മാണിയെ കുറ്റവിമുക്തനാക്കി കോടതിയിൽ റിപ്പോർട്ട് നൽകിയതിൽ ഒത്തുകളിയുണ്ട്. കേസിൽ റിപ്പോർട്ട് സമർപ്പിച്ച കാര്യം താൻ അറിഞ്ഞിട്ടില്ല. മാണിക്കെതിരായ അന്വേഷണം തുടരാനായിരുന്നു താൻ നിയമോപദേശം നൽകിയത്. കഴിഞ്ഞയാഴ്ചയും അന്വേഷണ ഉദ്യേഗസ്ഥർ തന്നെ വന്ന് കണ്ടിരുന്നതാണ്. അപ്പോഴൊന്നും കേസ് അവസാനിപ്പിക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നില്ലെന്നും സതീശൻ വിശദീകരിച്ചു.