Thu. Mar 28th, 2024

കേരള ഹൈക്കോടതി മുന്‍ ജഡ്ജിയും സംസ്ഥാന വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷുമായ ജസ്റ്റിസ് ഡി.ശ്രീദേവി (79) അന്തരിച്ചു. കലൂര്‍ ആസാദ് റോഡിലെ വസതിയില്‍  പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം. കരള്‍ രോഗത്തെത്തുടര്‍ന്ന് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. സംസ്ക്കാരം ഇന്നു വൈകിട്ട് അഞ്ചിന് എറണാകുളം രവിപുരം ശ്മശാനത്തില്‍ നടക്കും.

സസ്യശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷാണ് അവര്‍ തിരുവനന്തപുരം ലോ കോളേജില്‍ ചേര്‍ന്ന് നിയമ ബിരുദം നേടുന്നത്. 1962 ല്‍ തിരുവനന്തപുരത്ത് പ്രാക്ടീസ് ആരംഭിച്ചു. 1984 ലാണ് ജില്ലാ സെഷന്‍സ് ജഡ്ജി ആയി നിയമിക്കപ്പെട്ടത്. 1992-ല്‍ കുടുംബ കോടതിയില്‍ ജഡ്ജി ആയി. 1997-ല്‍ കേരള ഹൈക്കോടതി ജഡ്ജി ആയി സേവനം ആരംഭിച്ചു.

2001-ല്‍ വിരമിച്ചപ്പോഴാണ് കേരളാ വനിതാ കമ്മീഷന്റെ അധ്യക്ഷയായത്. 2002 ല്‍ വിരമിച്ചു. പിന്നീട് 2007 മുതല്‍ 2012 വരെ വീണ്ടും വനിതാ കമ്മിഷന്റെ സംസ്ഥാന അധ്യക്ഷ ആയി. മികച്ച സാമൂഹിക പ്രവര്‍ത്തകര്‍ക്കുള്ള അക്കാമ്മ ചെറിയാന്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. പ്രമുഖ അഭിഭാഷകന്‍ യു.ബാലാജിയാണ് ഭര്‍ത്താവ്. മുന്‍ ഗവ.പ്ലീഡര്‍ ബസന്ത് ബാലാജി മകനാണ്.

നീതിന്യായ രംഗത്ത് സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച ജഡ്ജിയായിരുന്നു ജസ്റ്റിസ് ഡി ശ്രീദേവിയെന്ന് മുഖ്യമന്ത്രി

നീതിന്യായ രംഗത്ത് സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച ജഡ്ജിയായിരുന്നു ജസ്റ്റിസ് ഡി ശ്രീദേവിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമ സാങ്കേതികതക്കുള്ളില്‍ കുടുങ്ങിപ്പോകാതെ സമൂഹത്തിന്റെ നന്മ എന്ന പൊതുവായ ചിന്ത കൂടി മനസ്സിലിരുത്തിക്കൊണ്ട് കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ജസ്റ്റിസ് ശ്രീദേവി മുന്നോട്ടുവെച്ച മാതൃക ശ്രദ്ധേയമായിരുന്നൂവെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തെക്കുറിച്ച്‌ അവര്‍ സൂക്ഷിച്ചിരുന്ന കരുതല്‍ ജഡ്ജിയായിരിക്കെയും വനിതാ കമ്മീഷന്റെ അധ്യക്ഷയായിരിക്കെയുമൊക്കെ മലയാളികള്‍ മനസ്സിലാക്കിയിരുന്നതാണ്. സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വനിതാകമ്മീഷന്‍ അധ്യക്ഷയെന്ന നിലയില്‍ അവര്‍ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. നിയമരംഗത്ത് തനിക്കുള്ള പരിചയസമ്ബത്തും പ്രാഗത്ഭ്യവും സ്ത്രീകളുടെ കണ്ണീരൊപ്പാന്‍ അവര്‍ വിനിയോഗിച്ചു. ജസ്റ്റിസ് ശ്രീദേവിയുടെ കുടുംബാംഗങ്ങളോടൊപ്പം ദു:ഖം പങ്കിടുന്നതായും മുഖ്യമന്ത്രി പറഞ്ഞു.