Sat. Sep 19th, 2026

ധനകാര്യം കൈകാര്യം ചെയ്യുന്നതിലുള്ള കെടുകാര്യസ്ഥതയും സര്‍ക്കാരിന്റെ ധൂര്‍ത്തും മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് സംസ്ഥാനത്ത് പദ്ധതികളൊന്നും നടക്കാത്ത സ്ഥിതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ടുമാസമായി ട്രഷറികളില്‍ പണമില്ലെന്നും, മുന്‍ സര്‍ക്കാരുകള്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി കടമെടുത്തിട്ടുണ്ടെങ്കിലും ഇപ്പോള്‍ പണമില്ലാത്തതിനാല്‍ ഭരണംതന്നെ സ്തംഭിച്ചിരിക്കുകയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

ജിഎസ്ടി ലോട്ടറിയാകുമെന്ന് വിചാരിച്ച ധനമന്ത്രി തോമസ് ഐസക് ഇപ്പോള്‍ കിലുക്കത്തിലെ ഇന്നസെന്റിന്റെ അവസ്ഥയിലാണെന്നും, സംസ്ഥാനത്തെ പദ്ധതി നടത്തിപ്പ് സ്തംഭിക്കുന്ന സാഹചര്യത്തില്‍ കെപിസിസിയുടെ നേതൃത്വത്തില്‍ ഒന്‍പതിനു സെക്രട്ടേറിയറ്റ് പടിക്കല്‍ പ്രതിഷേധ സമരം നടക്കുമെന്നും, 10,11 തീയതികളില്‍ പ്രാദേശികമായി ധര്‍ണകളും നടത്തുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

ദേശീയതലത്തില്‍ ഭീഷണി ഉയര്‍ത്തുന്ന ബിജെപിക്കും ആര്‍എസ്എസിനുമെതിരെ മതേതര ജനാധിപത്യ ബദല്‍ സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ്സ് ശ്രമിക്കുമ്പോള്‍ അതിനു തുരങ്കംവയ്ക്കാനാണ് കേരളത്തിലെ സിപിഎം ശ്രമിക്കുന്നതെന്നും, ഫലത്തില്‍ അത് ബിജെപിയെ സഹായിക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.