തൃശൂർ: സിപിഐ വിട്ട നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ ചേർന്നു. തൃശൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ ‘നമോ ഭവനിൽ’ വെച്ച് നടന്ന ചടങ്ങിൽ ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണനിൽ നിന്ന് അദ്ദേഹം അംഗത്വം സ്വീകരിച്ചു. ഇന്ത്യയിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് ബിജെപിയെന്നും പാർട്ടിയോട് പൂർണ്ണ കൂറുപുലർത്തുമെന്നും മുകുന്ദൻ പറഞ്ഞു.

നാട്ടികയിൽ ബിജെപി സ്ഥാനാർത്ഥിയായി സി.സി. മുകുന്ദൻ തന്നെ മത്സരിക്കും. നാട്ടികയിലെ സിപിഐ സീറ്റ് ‘പേയ്‌മെന്റ് സീറ്റ്’ ആണെന്ന തന്റെ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായും പണം നൽകാൻ കഴിയാത്തതിനാലാണ് തന്നെ ഒഴിവാക്കിയതെന്നും അദ്ദേഹം ആവർത്തിച്ചു.
നേരത്തെ കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കാൻ മുകുന്ദൻ ശ്രമിച്ചിരുന്നെങ്കിലും കോൺഗ്രസ് നേതൃത്വം അവസാന നിമിഷം പിന്മാറുകയായിരുന്നു. സുനിൽ ലാലൂരിനെ നാട്ടികയിൽ സ്ഥാനാർത്ഥിയായി നിർത്താൻ കോൺഗ്രസ് തീരുമാനിച്ചതോടെയാണ് മുകുന്ദൻ ബിജെപി പാളയത്തിലെത്തിയത്. മുകുന്ദൻ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് സിപിഐ വോട്ടുകൾ ഭിന്നിപ്പിക്കുമെന്നും അത് തങ്ങൾക്ക് ഗുണകരമാകുമെന്നുമാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്.


