Sun. Jul 26th, 2026

തിരുവനന്തപുരം: മകളുടെ സുഹൃത്തിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ പിതാവും ക്വട്ടേഷന്‍ ഏറ്റെടുത്ത രണ്ട് പേരും അറസ്റ്റില്‍. ക്വട്ടേഷന്‍ സംഘത്തെ ബന്ധപ്പെടുത്തി നല്‍കിയ പെണ്‍കുട്ടിയുടെ ബന്ധുവിനായി പോലീസ് അന്വേഷണം തുടങ്ങി. പെൺകുട്ടിയുടെ പിതാവ്, നെടുമങ്ങാട് സ്വദേശി സന്തോഷ് കുമാർ, മെഡിക്കൽ കോളേജ് സ്വദേശി സ്വർണ്ണപ്പല്ലൻ മനു, സൂരജ് എന്നീ ഗുണ്ടകളാണ് മണ്ണന്തല പൊലീസിൻ്റെ പിടിയിലായത്.

ഫെബ്രുവരിയില്‍ സന്തോഷിന്റെ മകള്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതിന് കാരണം മകളുടെ സുഹൃത്തായ അനുജിത്ത് ആണെന്ന് പറഞ്ഞാണ് സന്തോഷ് ബന്ധുവായ ജിജുവിന് ക്വട്ടേഷന്‍ നല്‍കിയത്. സൂരജും മനുവും രണ്ട് തവണ അനുജിത്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ലെന്ന് പോലീസ് പറഞ്ഞു. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്. യുവാവിനെ ആക്രമിക്കുന്നതിനായി ക്വട്ടേഷൻ സംഘത്തിന് പെൺകുട്ടിയുടെ പിതാവ് രണ്ട് ലക്ഷം രൂപയാണ് നൽകിയത്.

മകളുടെ ആത്മഹത്യയില്‍ പ്രതികാരമായിട്ടാണ് അനുജിത്തിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് സന്തോഷ് മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാട് ചെയ്ത ജിജുവിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.