യുക്തിചിന്തയും ശാസ്ത്രബോധവുമുള്ള സമൂഹത്തിനുവേണ്ടി ചിന്തകളിലും പ്രവർത്തനങ്ങളിലും വ്യാപരിച്ച ദ്രാവിഡർ വിടുതലൈ കഴകം അംഗമായിരുന്നു എച്ച് ഫാറൂഖ്. 2017 മാർച്ച് 16 ന് രാത്രിയാണ് ‘കടവുൾ ഇല്ലെ’ എന്ന് ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരിൽ ഫാറൂഖ് മുസ്ലീം മതതീവ്രവാദികളാൽ കൊല്ലപ്പെടുന്നത്.
തമിഴ്നാട്ടിൽ സാമൂഹ്യപരിഷ്കരണത്തിൻ്റെ കൊടുങ്കാറ്റ് വിതച്ച പെരിയാർ ഇ.വി.രാമസ്വാമിയുടെ ആശയങ്ങളിൽ ആകൃഷ്ടനായാണ് എച്ച്. ഫാറൂഖ് ദ്രാവിഡ വിടുതലൈ കഴകം എന്ന യുക്തിചിന്താപ്രസ്ഥാനത്തിലേക്ക് കടന്നുവന്നത്. വായനയും പഠനവും തൻ്റെ ചിന്തകൾക്കും ആശയങ്ങൾക്കും തെളിമയും മൂർച്ചയും നൽകി. താൻ ജനിച്ച മതത്തിലെ ജീർണതകൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ വിമർശനങ്ങൾ ഉയർത്തിയത് മതതീവ്രവാദികളുടെ കണ്ണിലെ കരടായി. യുക്തിവാദത്തെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് മുസ്ലീം മതതീവ്രവാദികൾ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. 2017-ൽ കോയമ്പത്തൂരിൽ വച്ചായിരുന്നു സംഭവം.അന്ന് ഫാറൂഖിന് 31 വയസ്സായിരുന്നു പ്രായം. ഫാറൂഖിന്റെ മരണശേഷം അമ്മയ്ക്ക് ചെറിയ മാനസിക പ്രശ്‌നങ്ങളുണ്ട്.
പെരിയാർ ഇ വി രാമസ്വാമി നായ്ക്കരുടെ ആരാധകനായിട്ടായിരുന്നു ഫാറൂഖ് വളർന്നത്. ദൈവത്തിനും മതത്തിനും ജാതിക്കും താൻ എതിരാണെന്നും ഒരു മനുഷ്യനും താൻ എതിരല്ലെന്നും; ഞാൻ ആർക്കും അടിമയല്ല.എനിക്ക് ആരും അടിമയല്ല എന്നുമെല്ലാം ആവർത്തിക്കുന്ന നിരവധി പോസ്റ്റുകളാണ് അദ്ദേഹത്തിന്റെതായി ഫേസ് ബുക്കിൽ ഉണ്ടായിരുന്നത്.
തീർത്തും നിരീശ്വരവാദിയായി മാറിയ ഫാറൂഖിനെ പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പലരും ഭീഷണിപ്പെടുത്തി. പക്ഷെ ഫാറൂഖ് തന്റെ നിലപാടുകളിൽ ഉറച്ചു നിന്നു. 2017 മാർച്ച് 16 ന് രാത്രി പതിനൊന്ന് മണിയോടെ അടുത്ത സുഹൃത്ത് ഫാറൂഖിനെ വീട്ടിൽ നിന്നും വിളിച്ചു വരുത്തുകയായിരുന്നു. പിതാവ് പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും ഫാറൂഖ് കേട്ടില്ല. ദയയുടെ കണികപോലുമില്ലാതെ ക്രൂരമായിട്ടായിരുന്നു കഴുത്തറുത്ത് തീവ്രവാദികൾ ഫാറൂഖിനെ കൊലപ്പെടുത്തിയത്. കടവുൾ ഉണ്ട് എന്ന് പറയുകയും അള്ളാഹു അക്‌ബർ വിളിക്കുകയും ചെയ്താൽ തന്നെ വെറുതെവിടാമെന്ന് അവർ പറഞ്ഞിട്ടും ഫാറൂഖ് വഴങ്ങിയില്ല. തുടർന്നാണ് കൊല നടത്തിയത് എന്നാണ് പ്രതികൾ തന്നെ പൊലീസിന് കൊടുത്ത മൊഴിയിൽ പറയുന്നത്. ഫാറൂഖിന്റെ ഏതാനും സുഹൃത്തുക്കളെ അറസ്റ്റ്ചെയ്തു എന്നല്ലാതെ, സംഭവത്തിന്റെ പിന്നിൽ പ്രവർത്തിച്ച യദാർത്ഥ സൂത്രധാരകരെ പിടികൂടുകയുണ്ടായില്ല.ഇസ്ലാമിക തീവ്രവാദത്തിനെയും ഹിന്ദു തീവ്രവാദത്തിനെയും ഒരേപോലെ എതിർക്കപ്പെടേണ്ടതുണ്ട്.
കോയമ്പത്തൂരിൽ ഉക്കടം ബസ് സ്റ്റാന്റിന് സമീപം അൽ അമീൻ കോളനിയിലാണ് ഫാറൂഖിൻറെ പിതാവ് ഹമീദും കുടുംബവും താമസിക്കുന്നത്. ആക്രിക്കച്ചവടമായിരുന്നു ഫാറൂഖിന്. മകന്റെ മരണശേഷം ഭാര്യ ചെറിയൊരു കട നടത്തുന്നുണ്ട്. അതിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ഫാറൂഖിന്റെ രണ്ട് മക്കൾ ഉൾപ്പെടെയുള്ള കുടുംബം കഴിയുന്നത്. ദ്രാവിഡർ വിടുതലൈ കഴകം 14 ലക്ഷത്തോളം രൂപ സമാഹരിച്ച് നൽകിയിരുന്നു. കേരളത്തിൽ നിന്നും ഫാറൂഖിന്റെ കുടുംബത്തിന് സഹായം ലഭിച്ചിരുന്നു ഫ്രീ തിംങ്കേഴ്‌സ് ഗ്രൂപ്പ് നാല് ലക്ഷവും കേരളാ യുക്തിവാദി സംഘം ഒരു ലക്ഷം രൂപയും പിരിച്ചെടുത്ത് നൽകി.
കൊല്ലുന്ന സമയത്ത് പോലും ദൈവം ഉണ്ടെന്ന് പറഞ്ഞാൽ വെറുതെ വിടാമെന്നായിരുന്നു പ്രതികൾ ഫാറൂഖിനോട് പറഞ്ഞിരുന്നത്. ഇക്കാര്യം അവർ തന്നെയാണ് പൊലീസിനോട് പറഞ്ഞത്. പക്ഷെ ഫാറൂഖിനെ കൊല്ലാനേ പറ്റുമായിരുന്നുള്ളു. തോൽപ്പിക്കാൻ കഴിയുമായിരുന്നില്ല എന്നോർമ്മപ്പെടുത്തുന്നതാണ് നിലപാടുകൾക്ക് വേണ്ടി മരണപ്പെട്ട ഫാറൂഖിൻറെ രക്തസാക്ഷിത്വം.