Thu. Mar 28th, 2024

കൊല്ലം: കാക്കനാട് നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി അടൂര്‍ റസ്റ്റ്ഹൗസില്‍ എത്തിച്ച് മര്‍ദ്ദിച്ച സംഭവത്തിലെ പ്രതികള്‍ പൊലീസുമായി ഏറ്റുമുട്ടി. പിടികൂടാന്‍ എത്തിയ പൊലീസിന് നേരെ പ്രതികള്‍ വടിവാള്‍ വീശി. പ്രാണരക്ഷാര്‍ഥം പൊലീസ് നാലുറൗണ്ട് വെടിയുതിര്‍ത്തു. അതിനിടെ രണ്ടു പ്രതികളും കായലില്‍ ചാടി രക്ഷപ്പെട്ടു.

ഇന്നലെ രാത്രി കൊല്ലം കുണ്ടറ പടപ്പക്കരയിലാണ് സംഭവം നടന്നത്. ചെങ്ങന്നൂര്‍ സ്വദേശി ലെവിന്‍ വര്‍ഗീസിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തിലെ മുഴുവന്‍ പ്രതികളെയും പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പൊലീസിന് നേരെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. കേസില്‍ ആറുപ്രതികളെ പിടികൂടിയിരുന്നു. രണ്ടുപേര്‍ കൂടി ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ പിടികൂടാനാണ് ഇന്‍ഫോപാര്‍ക്ക് സിഐ വിപിന്‍ ദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കുണ്ടറയില്‍ എത്തിയത്.


പടപ്പക്കരയില്‍ ആളൊഴിഞ്ഞ വീട്ടില്‍ ഇവര്‍ തമ്പടിക്കുന്നതായി മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. ഇവരെ പിടികൂടാന്‍ പടപ്പക്കരയില്‍ എത്തിയപ്പോഴാണ് പൊലീസിന് നേരെ വടിവാള്‍ വീശിയത്. പ്രതികളായ ആന്റണി ദാസ്, ലിയോ പ്ലാസിഡ് എന്നിവരെ തേടിയാണ് പൊലീസ് എത്തിയത്.

പൊലീസിനെ കണ്ടപ്പോള്‍ പ്രതികള്‍ ഓടി. പൊലീസ് ഇവരെ പിന്തുടര്‍ന്നു. അതിനിടെയാണ് അപ്രതീക്ഷിതമായി പ്രതികള്‍ വടിവാള്‍ വീശിയത്. പ്രാണരക്ഷാര്‍ഥം പൊലീസ് നാലുറൗണ്ട് വെടിയുതിര്‍ത്തു. അതിനിടെ ആന്റണി ദാസും ലിയോ പ്ലാസിഡും കായലില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റൊരു പ്രതിയായ ലിപിന്‍ ലോറന്‍സിനെ പൊലീസ് പിടികൂടി.