Fri. Apr 19th, 2024

ഗുജറാത്ത് കലാപത്തെക്കുറിച്ച് ബിബിസി നിർമിച്ച വിവാദ ഡോക്യുമെന്ററി എസ്എഫ്ഐ യുടെയും ഡിവൈഎഫ്‌ഐയുടെയും നേതൃത്വത്തിൽ കണ്ണൂരും കോഴിക്കോടും പ്രദർശിപ്പിച്ചു. വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിന് കണ്ണൂർ സർവ്വകലാശാല അനുമതി നിഷേധിച്ചിരുന്നു. ഡോക്യുമെന്ററി ക്യാമ്പസിൽ പ്രദർശിപ്പിക്കുന്നതിന് ക്യാമ്പസ് ഡയറക്ടർ എസ്എഫ്ഐക്ക് അനുമതി നൽകിയില്ല. കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സെമിനാർ ഹാളിൽ വച്ച് പ്രദർശനം നടത്താനായിരുന്നു തീരുമാനം. ഔദ്യോഗിക പരിപാടികൾ മാത്രമാണ് സെമിനാർ ഹാളിൽ നടത്താറുള്ളതെന്നാണ് ഡയറക്ടറുടെ വാദം.

എന്നാൽ ക്യാമ്പസിൽ എവിടെയും പ്രദർശനം അനുവദിക്കില്ലെന്നാണ് ക്യാമ്പസ് ഡയറക്ടറുടെ തീരുമാനം. എന്നാൽ സെമിനാർ ഹാളിൽ പ്രദർശനം നിഷേധിച്ചതോടെ കോളജ് പോർട്ടിക്കോവിൽ എസ്എഫ്ഐ പ്രദർശനം നടത്തി. പ്രദർശനം കഴിഞ്ഞതോടെ വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിച്ചു. പ്രധാനമന്ത്രിക്കെതിരായ പ്രതിഷേധ മുദ്രാവാക്യവുമായാണ് വിദ്യാർത്ഥികൾ അണി നിരന്നത്.

ഹൈദരബാദ് സര്‍വകലാശാലയില്‍ ഇന്നലെ രാത്രി തന്നെ ഡോക്യുമെന്ററി പ്രദര്‍ശനം നടന്നു. നിരോധനം മറികടന്ന് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനാണ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്റെയും തീരുമാനം. കേരളത്തിൽ ഇടത് സംഘടനകളും യൂത്ത് കോൺഗ്രസും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കോഴിക്കോട് ടൌൺഹാളിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രദർശനം നടത്തി. ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’ എന്ന വിവാദ ബിബിസി ഡോക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദർശിപ്പിക്കുമെന്ന് ഇടത് സംഘടനകളും യൂത്ത് കോൺഗ്രസും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോഴിക്കോട്ട് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രദർശനം ആരംഭിച്ചത്. പൊലീസ് സുരക്ഷയിൽ ടൗൺഹാളിലാണ് പ്രദർശനം നടന്നത്.

അതേ സമയം, യുകെ സമയം രാത്രി ഒന്‍പത് മണിക്ക് ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ബിബിസി സംപ്രേഷണം ചെയ്യും. 2019 ലെ തെരഞ്ഞെടുപ്പിലടക്കം മോദി സ്വീകരിച്ച മുസ്ലീംവിരുദ്ധതയാണ് പ്രമേയമെന്നാണ് സൂചന. അതേ സമയം കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷത്തിനെതിരെ വീണ്ടും നിലപാട് കടുപ്പിച്ചു. വെള്ളക്കാര്‍ പറയുന്നതാണ് ചിലര്‍ക്ക് വലിയ കാര്യമെന്നും രാജ്യത്തെ സുപ്രീംകോടതിയോ, ജനങ്ങളോ അവര്‍ക്ക് വിഷയമല്ലെന്നും നിയമമമന്ത്രി കിരണ്‍ റിജിജു വിമര്‍ശിച്ചു.