Mon. Jul 27th, 2026

സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് കൂട്ടല്‍ അനിവാര്യമായിരിക്കുകയാണെന്ന് വകുപ്പ്മന്ത്രി കെ കൃഷ്ണന്‍കുട്ടി. മുഖ്യമന്ത്രി നാട്ടില്‍ തിരിച്ചെത്തിയതിന് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു.

ജീവനക്കാര്‍ക്ക് ശമ്പളമുള്‍പ്പടെ നല്‍കേണ്ടതുണ്ട്. നിരക്ക് ചെറിയ തോതിലെങ്കിലും വര്‍ധിപ്പിക്കാതെ മുന്നോട്ട് പോവാനാകില്ല. കെ എസ് ഇ ബിയുടെ നിലനില്‍പ്പ് കൂടി നോക്കണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം. അഞ്ച് പദ്ധതികള്‍ ഇക്കൊല്ലം ഉണ്ടാകും. എന്നാല്‍ അതിരപ്പിള്ളി പോലുള്ള വിവാദ പദ്ധതികള്‍ താല്‍ക്കാലമില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതിനിടെ വൈദ്യുതി നിരക്കില്‍ ഒരു രൂപ മുതല്‍ ഒന്നര രൂപ വരെ വര്‍ധിപ്പിക്കണമെന്നാണ് കെ എസ് ഇ ബിയുടെ ശിപാര്‍ശ. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള നിരക്ക് പുതുക്കി നിശ്ചയിക്കുന്നതിനായി താരിഫ് പെറ്റിഷന്‍ ഇന്ന് റഗുലേറ്ററി കമ്മിഷന് സമര്‍പ്പിക്കും.