Thu. Mar 28th, 2024

✍️ സുരേഷ്. സി. ആർ

മലയാളത്തിന് – ദക്ഷിണേന്ത്യയ്ക്ക് – ആദ്യമായി ചലച്ചിത്രരംഗത്ത് മികച്ച നടനുള്ള ഭരത് അവാർഡ് നേടിത്തന്ന പ്രതിഭയാണ് പി ജെ ആന്റണി (1925 – 1979) നാടകകൃത്ത്, ഗാനരചയിതാവ്‌, സംവിധായകൻ, ഗായകൻ എന്നീ നിലകളിലും പ്രസിദ്ധനാണ്‌. എറണാകുളത്തിനടുത്ത്‌ പച്ചാളത്തു ജനനം.

എറണാകുളത്ത്‌ ഒരു വർക്ക്‌ഷോപ്പിൽ ജോലിക്കാരനായാണ്‌ ആന്റണിയുടെ തൊഴിൽ ജീവിതം ആരംഭിച്ചത്‌. കുറെനാൾ നാവികസേനയിൽ പ്രവർത്തിച്ചു. നാവികകലാപത്തിൽ പങ്കെടുത്തതുകൊണ്ട്‌ നേവിയിൽനിന്നു പിരിയേണ്ടിവന്നു. തുടർന്ന്‌ നാട്ടിൽ തിരിച്ചെത്തി. അക്കാലത്തുതന്നെ അദ്ദേഹം നാടകരചനയും ആരംഭിച്ചു. മലയാളസാഹിത്യരംഗത്തും നാടകവേദിയിലും വേരുറച്ചിരുന്ന മാമൂലുകളെ വെല്ലുവിളിച്ചുകൊണ്ട്‌ നാടകകലയ്‌ക്കു പുതിയ ശൈലിയും രൂപവും നല്‌കുന്നതിൽ ആന്റണി നേതൃത്വം വഹിച്ചു. അന്ന്‌ നാടകങ്ങളിൽ അവശ്യഘടകമായി കരുതപ്പെട്ടിരുന്ന “സംഗീതക്കച്ചേരി’ കൂടാതെയാണ്‌ ആന്റണി തന്റെ ആദ്യത്തെ നാടകം അവതരിപ്പിച്ചത്‌.


ചെറുപ്പകാലത്തു തന്നെ കമ്യൂണിസ്റ്റുപ്രസ്ഥാനവുമായി ബന്ധപ്പെട്ട അദ്ദേഹം കെ.പി.എ.സി., പ്രതിഭ തുടങ്ങിയ നാടകസംഘടനകളിൽ പ്രവർത്തിച്ചതുകൂടാതെ പി.ജെ. തീയെറ്റഴ്‌സ്‌ എന്നൊരു നാടകസമിതി സ്വന്തമായി രൂപവത്‌കരിക്കുകയും ചെയ്‌തു. ചക്രവാളം, വേഴാമ്പൽ, മൂഷികസ്‌ത്രീ, പൊതുശത്രുക്കൾ, ഇങ്ക്വിലാബിന്റെ മക്കൾ, ഇതു പൊളിറ്റിക്‌സാണ്‌, ദീപ്‌തി, തീരം, മച്ച്‌ തുടങ്ങി 95 നാടകങ്ങൾ എഴുതുകയും അവയിൽ പകുതിയിലേറെ നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്‌തു. കല്യാണചിട്ടി എന്ന പ്രാസം കൊണ്ട് ഹാസ്യം വരുത്തുന്ന നർമ്മനാടകവും ആന്‍റണിയുടെ വകയായിട്ടുണ്ട്.

1957-ൽ ‘രണ്ടിടങ്ങഴി’യിലെ നായകനായി ചലച്ചിത്ര രംഗത്ത്‌ പ്രവേശിച്ചു. പല ചലച്ചിത്രങ്ങൾക്കും കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്‌; “പെരിയാർ’ എന്ന ചലച്ചിത്രത്തിന്റെ സംവിധാനവും നിർവഹിച്ചു. 1973-ൽ എം ടിയുടെ “നിർമാല്യ’ത്തിലെ വെളിച്ചപ്പാടിനെ ഇന്ത്യൻ ചലച്ചിത്രലോകത്തിലെ അത്യുന്നത ബഹുമതിയായ ഭരത്‌ അവാർഡ്‌ നേടിയത്.


നല്ല അഭിനയത്തിനുള്ള ഫിലിംഫാൻസ്‌ അസോസിയേഷന്റെ അഞ്ച്‌ അവാർഡുകൾക്ക്‌ അർഹനായിട്ടുണ്ട്‌. ഭാർഗ്ഗവീ നിലയത്തിലെ പൂച്ചക്കണ്ണൻ വില്ലനാണ് ആന്‍റണിയുടെ അവിസ്മരണീയമായ മറ്റൊരു വേഷം. ആദ്യ കിരണങ്ങൾ, ഉണ്ണിയാർച്ച, തച്ചോളി ഒതേനൻ, കാട്ടുകുരങ്ങ്, അസുരവിത്ത്, നഗരമേ നന്ദി, പരീക്ഷ, കാവാലം ചുണ്ടൻ, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, പെരിയാർ, നിണമണിഞ്ഞ കാല്പാടുകൾ, നദി, മുറപ്പെണ്ണ്, റോസി എന്നിവയാണ്‌ അഭിനയിച്ച മറ്റു പ്രധാന ചലച്ചിത്രങ്ങൾ.