സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച നവോത്ഥാന സംരക്ഷണ സമിതിയുടെ ഭാഗമായത് കമ്മ്യൂണിസ്റ്റുകള്‍ക്കിടയില്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രം വളര്‍ത്താനാകുമോയെന്ന് പരീക്ഷിക്കാനാണെന്ന് നവോത്ഥാന സമിതിയുടെ മുന്‍ ജോയിന്റ് കണ്‍വീനര്‍ സി.പി സുഗതന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. രാഹുല്‍ ഈശ്വറിനെതിരെയുള്ള പോസ്റ്റില്‍ നടന്ന ചര്‍ച്ചയിലാണ് സുഗതന്റെ വെളിപ്പെടുത്തല്‍.
തന്റെ മാതൃസംഘടന ആര്‍.എസ്.എസ് ആണ്. ബി.ജെ.പിയെ തെറി വിളിച്ചിട്ടുണ്ട്. എന്നാല്‍ ആര്‍.എസ്.എസിനെ വിമര്‍ശിക്കാറില്ല. ഹിന്ദു ഐഡിയോളജി കമ്മ്യൂണിസ്റ്റുകാര്‍ക്കിടയില്‍ വളര്‍ത്താനാകുമോയെന്ന് പരീക്ഷിക്കുന്നതിനാണ് പിണറായിയുടെ നവോത്ഥാനത്തില്‍ പോയി പിന്നീട് അത് പൊളിച്ചതെന്നും സുഗതന്‍ ഫെയ്‌സ്ബുക്ക് കമന്റില്‍ വെളിപ്പെടുത്തി.
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാഹുല്‍ ഈശ്വര്‍ പ്രഖ്യാപിച്ച നിരാഹാര സമരത്തെ വിമര്‍ശിച്ചുകൊണ്ടായിരുന്നു സി.പി സുഗതന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
എന്റെ മദർ ഓർഗനൈസേഷൻ സംഘം (RSS) ആകുന്നു.ഞാൻ ബിജെപി ക്കാരെയും അവരുടെ ആൾക്കാരെയും പരട്ട തെറി വിളിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടായിരിക്കും.മോഡിയുടെ ഒന്നാം ഭരണത്തിലെ ചില നയങ്ങളെ വിമർശിച്ചിട്ടുണ്ട്. പക്ഷെ എവിടെയെങ്കിലും സംഘത്തിനെ വിമർശിച്ചു നിങ്ങൾ കണ്ടിട്ടുണ്ടോ? ഇല്ല. അതാണ് സ്വയംസേവകർ.രാജ്യത്തോടും സംഘത്തോടും എന്നും LOYAL ആയിരിക്കും. പ്രൊ -ഹിന്ദു ഐഡിയോളജി കമ്മ്യൂണിസ്റ്റ് ക്കാർക്കിടയിൽ വളർത്താൻ പറ്റുമോ എന്നു പരീക്ഷിക്കാനാണ് പിണറായിയുടെ നവോഥാനത്തിൽ പോയി പിന്നീട് അത് പൊളിച്ചു കളഞ്ഞത്.