Thu. Apr 25th, 2024

നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലുപ്രതികളില്‍ രണ്ടുപേര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. വിനയ് ശര്‍മ, മുകേഷ് എന്നിവരാണ് വധശിക്ഷയ്ക്കെതിരെ തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അക്ഷയ് കുമാര്‍ സിംഗ്, പവന്‍ ഗുപ്ത എന്നിവരാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റുപ്രതികള്‍. ജസ്റ്റിസുമാരായ എന്‍.വി. രമണ, അരുണ്‍ മിശ്ര, ആര്‍.എഫ്. നരിമാന്‍, ആര്‍. ബാനുമതി, അശോക് ഭൂഷന്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

തങ്ങളുടെ പ്രായവും പശ്ചാത്തലവും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതികള്‍ തിരുത്തല്‍ ഹർജി സമര്‍പ്പിച്ചത്. തിരുത്തല്‍ ഹർജി തള്ളിയതോടെ ഇനിയുള്ള വഴിയെന്നത് ദയാഹർജിയാണ്. അതിലേക്ക് പ്രതികള്‍ കടക്കുമോ എന്നതില്‍ വ്യക്തതയില്ല. തങ്ങളുടെ പ്രായവും പശ്ചാത്തലവും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതികള്‍ തിരുത്തല്‍ ഹർജി സമര്‍പ്പിച്ചത്. ജനുവരി 22ന് രാവിലെ ഏഴുമണിക്ക് തിഹാര്‍ ജയിലില്‍ വധശിക്ഷ നടപ്പാക്കണമെന്നാണ് വാറന്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ജനുവരി ഏഴിനാണ് നിര്‍ഭയകേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ നാലു പ്രതികളെയും ഡല്‍ഹി പാട്യാല ഹൗസ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. 2012 ഡിസംബര്‍ 16നാണ് 23 കാരിയായ പെണ്‍കുട്ടിയെ ഡല്‍ഹിയില്‍ ആറു പേര്‍ ചേര്‍ന്ന് ഓടുന്ന ബസില്‍വെച്ച് ക്രൂരമായ ലൈംഗികാക്രമണത്തിന് ശേഷം റോഡില്‍ തള്ളിയിട്ടത്. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വച്ചാണ് പെണ്‍കുട്ടി മരിച്ചത്.