ബാബരി മസ്ജിദ് നിലനിന്ന അയോധ്യയിലെ ഭൂമിയുടെ അവകാശത്തർക്കം സംബന്ധിച്ച കേസിൽ സുപ്രീം കോടതിയിൽ വാദം പൂർത്തിയായി. 40 ദിവസം നീണ്ടുനിന്ന വാദത്തിനൊടുവിൽ കേസ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ഭരണഘടനാ ബഞ്ച് വിധി പറയാൻ മാറ്റി. ചീഫ് ജസ്റ്റിസ് വിരമിക്കുന്ന നവംബർ 17ന് മുമ്പായി കേസിൽ വിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
അയോദ്ധ്യയിലെ 2.77 ഏക്കർ ഭൂമി സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാര, രാം ലല്ല എന്നീ മൂന്ന് പാർട്ടികൾക്കും തുല്യമായി വിഭജിക്കണമെന്ന 2010 ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ നൽകിയ പതിനാല് അപ്പീലുകളാണ് സുപ്രീം കോടതി പരിഗണിച്ചത്.
പുതിയ ഹരജികളൊന്നും ഇനി പരിഗണിക്കില്ലെന്നും ഇന്ന് വാദം അവസാനിപ്പിക്കുമെന്നും രാവില കോടതി ചേര്‍ന്ന ഉടന്‍ ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിവരെ വാദങ്ങള്‍ നടത്താമെന്നും പറഞ്ഞിരുന്നു.
അതിനിടെ കേസില്‍ മധ്യസ്ഥത്തിനായി നിയോഗിച്ച സമിതി ഉച്ചക്ക് ശേഷം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസില്‍ ബന്ധപ്പെട്ട കക്ഷികളെല്ലാം മധ്യസ്ഥത്തിന് തയ്യാറാണെന്നാണ് ജസ്റ്റിസ് ഖലീഫുല്ല അധ്യക്ഷനായ മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ടിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ 14 ഹരജികളിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ച് 40 ദിവസമായി വാദം കേട്ടത്. അുത്തമാസം 15ന് മുമ്പ് കേസില്‍ സുപ്രീം കോടതി വിധി പറയും. അടുത്തമാസം 17നാണ് ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്നത്. അതിന് മുമ്പുള്ള അവസാന പ്രവര്‍ത്തിദിനമായ നവംബര്‍ 15ന് വിധി പറയാന്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.
സുപീം കോടതിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം വാദം കേട്ട രണ്ടാമത്തെ കേസാണിത്. 1972 72 വര്‍ഷങ്ങളിലായി നടന്ന കേശവാനന്ദ ഭാരതി കേസാണ് സുപ്രീം കോടതിയില്‍ ഏറ്റവും കൂടുല്‍ വാദം നടന്നത്. 68 ദിവസമായിരുന്നു വാദം. ചീഫ് ജസ്റ്റിസിന് പുറമേ, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍, എസ് എ നസീര്‍ എന്നിവരാണ് ഭരണഘടനാ ബഞ്ചിലെ മറ്റ് അംഗങ്ങള്‍.
1992ലാണ് സംഘ്പരിവാര്‍ കര്‍സേവകര്‍ പതിറ്റാണ്ടുകളായി മുസ്ലിംങ്ങള്‍ പ്രാര്‍ഥന നടത്തിയിരുന്ന പള്ളി തകര്‍ത്തത്. മുതിര്‍ന്ന ബി ജെ പി നേതാക്കളായ എല്‍ കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങിയവരാണ് കര്‍സേവക്ക് ചുക്കാന്‍ പിടിച്ചത്. വി എച്ച് പിയുടേയും ആര്‍ എസ് എസിന്റേയുമെല്ലാം മുതിര്‍ന്ന നേതാക്കള്‍ കര്‍വേസവയുടെ ഭാഗമായി.
1989 വരെ ഹിന്ദു സംഘടനകള്‍ രാമജന്മഭൂമി എന്ന അവകാശവാദം ഉയര്‍ത്തിയിട്ടില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ് കോടതിയെ ബോധിപ്പിച്ചിരുന്നു. ചരിത്ര വസ്തുതകളുടെ പരിശോധനയുമായി ബന്ധപ്പെട്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ കണ്ടെത്തലുകളും വഖഫ് ബോര്‍ഡ് കോടതിക്ക് മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്. എന്നാല്‍ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം ഉണ്ടായിരുന്നതിന് ചരിത്രപരമായ തെളിവുകള്‍ ഉണ്ടെന്നാണ് ഹിന്ദു സംഘടനകള്‍ വാദിച്ചത്.