Tue. Jul 28th, 2026

സാമ്പത്തികത്തട്ടിപ്പ് കേസില്‍ ലണ്ടനില്‍ അറസ്റ്റിലായ വിവാദ വ്യവസായി നീരവ് മോഡിക്ക് ജാമ്യമില്ല. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയാണ് നീരവ് മോഡിക്ക് ജാമ്യം നിഷേധിച്ചത്. കേസ് മാര്‍ച്ച് 29 ന് വീണ്ടും പരിഗണിക്കും. നീരവ് മോഡിയുടെ ഭാര്യ എമിക്കെതിരെയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. നീരവ് മോഡിക്കൊപ്പം എമിയും രാജ്യം വിട്ടിരുന്നു.

രാജ്യം വിട്ട് പതിനേഴ് മാസത്തിനു ശേഷമാണ് ഇന്ത്യയുടെ അഭ്യര്‍ത്ഥന മാനിച്ച് ഇയാള്‍ക്കെതിരെ ബ്രിട്ടനില്‍ നിയമനടപടി ഉണ്ടായിരിക്കുന്നത്.കഴിഞ്ഞ ആഗസ്റ്റിലാണ് നീരവ് മോഡിയെ കൈമാറണമെന്നാവശ്യപ്പെട്ട് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടത്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 14,356 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി നീരവ് മോഡി(48)ക്കെതിരേ ഇന്ത്യയുടെ നിര്‍ണ്ണായക നീക്കത്തോടെ ബ്രിട്ടനില്‍ കുരുക്കു മുറുകുകയായിരുന്നു. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി മോഡിക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഈ മാസം 25നു നീരവ് മോഡിയെ കോടതിയില്‍ ഹാജരാക്കാനാണ് ഉത്തരവിട്ടത്. തട്ടിപ്പു പുറത്തുവന്നതിനു പിന്നാലെയാണു മോഡിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും രാജ്യംവിട്ടത്. ചോക്‌സിയെ ആന്റിഗ്വയില്‍ കണ്ടെത്തിയെങ്കിലും ഇന്ത്യയുടെ നീക്കങ്ങളോട് ആന്റിഗ്വ സര്‍ക്കാര്‍ മുഖംതിരിക്കുകയായിരുന്നു. മോഡിയുടെ ലണ്ടന്‍വാസം ദിവസങ്ങള്‍ക്കു മുമ്പ് ഒരു ബ്രിട്ടീഷ് മാധ്യമമാണു പുറത്തുകൊണ്ടുവന്നത്. ലണ്ടനില്‍ അദ്ദേഹം വജ്രവ്യാപാരം തുടങ്ങിയതായും കണ്ടെത്തിയിരുന്നു.

നീരവ് മോഡിയെ വിട്ടുകിട്ടുന്നതിന് 2018 ഓഗസ്റ്റില്‍ ഇ.ഡി. അപേക്ഷ നല്‍കിയിരുന്നു. അടുത്ത ദിവസങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും നീരവിനെ അറസ്റ്റ് ചെയ്യാമെന്നാണു സൂചനകള്‍ വ്യക്തമായിരുന്നു. അറസ്റ്റിനുശേഷം അദ്ദേഹത്തെ ഇന്ത്യക്കു വിട്ടുകിട്ടാനുള്ള നടപടി തുടങ്ങുമെന്നാണ് സൂചന.

യു.കെ. ആഭ്യന്തര സെക്രട്ടറി സജിദ് ജാവേദാണ് ഇന്ത്യയുടെ അപേക്ഷയില്‍ ഒപ്പുവച്ചിരിക്കുന്നത്. അറസ്റ്റിനു പിന്നാലെ കേസിലെ വിചാരണയും തുടങ്ങും.

സമാനനടപടിയാണു വിവാദ മദ്യവ്യവസായി വിജയ് മല്യയ്‌ക്കെതിരേയും ഉണ്ടായത്. അദ്ദേഹത്തെ ലണ്ടന്‍ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും നടപടികള്‍ പുരോഗമിക്കുകയാണ്.