Thu. Mar 28th, 2024

രഞ്ജിത് സിനിക്ക് ശിവൻ

അയ്യപ്പ വിശ്വാസിയായ ഒരു ഹിന്ദു തന്തയും മോളും തമ്മിലുള്ള ആചാര ലംഘന നാടകം ആവിഷ്ക്കരിക്കാൻ കഴിയോ.?

മലക്ക് പോകാൻ മാലയിട്ട് കിടക്കുന്ന തന്തയുടെ കിടക്കക്ക് മുകളിലുള്ള അയയിൽ ഫെമിനിസ്റ്റ് മകൾ ആർത്തവ തുണി നനച്ചിടുന്നു. തുണിയിൽ നിന്ന് ഇറ്റിറ്റ് വീഴുന്ന ജലത്തുള്ളികൾ മൂർദ്ധാവിൽ പതിച്ച് ഭക്ത പിതാവ് ഞെട്ടിയുണർന്ന് നോക്കുമ്പോൾ തലക്ക് മുകളിൽ ആർത്തവത്തുണി….

കലിപൂണ്ട പിതാവ് സുഗത വാക്യം പ്രവർത്തിക്കാനൊരുങ്ങുമ്പോൾ മകൾ പറയുന്നു,,,, ” ആർപ്പോ,, ഇറോ,, ഇറോ,, ആർത്തവം അശുദ്ധമല്ല അഛാ,,, “

അഛനും മകളും തമ്മിലുള്ള ഉപനിഷദ് സംവാദത്തിനൊടുവിൽ അഛനും മകളും ഒരുമിച്ച് കെട്ടു മുറുക്കി മല ചവിട്ടുന്നു.

ഈ നാടകത്തിന് ഒപ്പ് ശേഖരിക്കാൻ ഒരു മുസ്ലിം നാമധാരിക്ക് കഴിയുമോ? ഈ നാടകം ഒരു മുസ്ലിം നാമധാരി സംവിധാനം ചെയ്താൽ ഈ ഹിന്ദു ഫെമിനിസ്റ്റുകൾ എങ്ങനെ പ്രതികരിക്കും.? ഒരു സെൽഫിയേക്കാൾ ഒരു പാട് തൂക്കമുണ്ട് ഒരു നാടകത്തിന്.

അർച്ചനാ പദ്മിനിയുടെ നേതൃത്വത്തിൽ മുസ്ലീം സ്ത്രീകളെ വാങ്ക് വിളിപ്പിക്കാൻ ഒപ്പ് ശേഖരണം നടക്കുന്നത് കണ്ടു. ആവിഷ്ക്കാര സ്വാതന്ത്ര്യം, സ്ത്രീ പുരുഷ സമത്വമൊക്കെയാണ് വിഷയം. ഇതൊന്നും രഹനാ ഫാത്തിമയുടെ വിഷയത്തിൽ ഉന്നയിച്ച് കണ്ടില്ല. മാത്രമല്ല രഹനാ ഫാത്തിമയെന്ന മുസ്ലിം സ്ത്രീ ചെയ്തത് ശുദ്ധ തെമ്മാടിത്തമാണെന്ന് പറഞ്ഞ ഹിന്ദു ഫെമിനിസ്റ്റുകൾക്കും, രഹനക്ക് പക്വതയില്ല, രഹനയുടെ ശരീര ചിത്രം കലാപമുണ്ടാക്കും, ഞങ്ങൾ രഹനയെ തള്ളിപ്പറയുന്നു എന്നെല്ലാം പ്രസ്ഥാവിച്ച ഹിന്ദു ഫെമിനിസ്റ്റുകൾക്കും മുസ്ലീം സ്ത്രീയെ വാങ്ക് വിളിപ്പിക്കാൻ മുന്നിൽ നിന്ന് നിലവിളക്ക് കൊളുത്തി തിരുവാതിര കളിച്ച് സെക്കുലർ ഫെമിനിസം പറയാൻ നാണമില്ലേ,

കിത്താബ് നാടക വിമർശനത്തിനെതിരേ, വത്തക്കാ അധ്യാപകനെതിരെ, ജോസഫ് മാഷിന്റെ കൈ വെട്ടിനെതിരേയെല്ലാം സെക്കുലർ പൗരൻമാരുടെ പ്രതിരോധ നിരയും, മുസ്ലിം നവോത്ഥാന ശ്രമങ്ങളും ഉണ്ടാകുന്നത് സാധാരണ കാഴ്ച്ചയാണ്. മതമില്ലാത്ത ആ ജീവനുകളിൽ ഭൂരിപക്ഷവും പാർക്കുന്ന ഹിന്ദു ശരീരങ്ങൾക്ക് കൈയ്യടിയും, ഹിന്ദു നവോത്ഥാനം രഹാനക്ക് കൈയ്യാമവും നൽകുന്ന സെക്കുലറിസ വൈരുദ്ധ്യം ഹിന്ദു ബ്രാന്മണിക്കൽ സ്റ്റേറ്റിന്റെ താൽപ്പര്യം മാത്രമായി കണ്ട് ആശ്വസിക്കണമെന്നുണ്ട്. പക്ഷെ ഹിന്ദു ബ്രാഹമണിക്കൽ സ്റ്റേറ്റിനെതിരെ തെരുവിൽ സാധാരണ ഇറങ്ങുന്ന മുകളിൽ പറഞ്ഞ സെക്കുലർ പൗരക്കൂട്ടത്തെ ഔപചാരിക പ്രതിഷേധത്തിനോ, പ്രകടനത്തിനോ പോലും പുറത്ത് കണ്ടില്ല. പഠിച്ച സെക്കുലിറസത്തിൽ അൽപ്പം വെള്ളം ചേർക്കാതിരുന്നതാണ് രഹാനയെ ജയിലിലാക്കിയതെന്ന് വ്യക്തം.

ജാതി, മത, വർണ്ണ ഭേദത്തിനുപരിയായി നിൽക്കുന്ന സെക്കുലർ ദേശീയ ബോധമുള്ള പൗരനെയാണ് ഉത്തമ പൗരനായി രാഷ്ട്രവും ഭരണഘടനയും വിഭാവന ചെയ്യുന്നത്. നമ്മുടെ പൊതു വിദ്യാഭ്യാസ കരിക്കുലവും ചുറ്റുപാടുകളും അതിനനുസൃതമായി നിർമ്മിക്കപ്പെട്ടതുമാണ്. അതിലൂടെ കടന്ന് വന്ന ഒരാൾ ഇവിടെ ആചാരത്തിന്റെ പേരിലുള്ള ലിംഗവിവേചനത്തെ എതിർക്കുമ്പോഴും, പ്രതികരിക്കുമ്പോഴും അവരിലെ സെക്കുലർ ബോധം മത സ്വതത്തിന് മുകളിലാണ് നിൽക്കുന്നത്.

മറ്റൊരു രീതിയിൽ പറഞ്ഞാൽ രഹനാ ഫാത്തിമ എന്ന മുസ്ലീം യുവതിയെ ഭരണഘടന വിഭാവന ചെയ്യുന്ന സെക്കുലർ ഉത്തമ പൗരയായി ഭരണകൂടത്തിന്റെ പഠന, പരസ്യ പദ്ധതിയിലൂടെ പരിവർത്തനപ്പെടുത്തിയിട്ടുണ്ട്. അവരുടെ മത സ്വത്വത്തെ അവര് മറന്നിരിക്കാനും സാധ്യതയുണ്ട്. (മിലേ സ്വർ മേരാ തുമ്ഹാരാ,, എന്റെ സ്വരവും നിങ്ങളുടെ സ്വരവും ഒത്ത് ചേർന്ന് നമ്മുടെ സ്വരമാകും ) .അങ്ങനെ രൂപപ്പെട്ട ഒരു പൗര നവോത്ഥാന ശ്രമങ്ങൾ നടത്തിയത് malicious intention എന്ന് അവരുടെ മതം നോക്കി traditional authority ആരോപിച്ചാൽ അത് കണ്ണും പൂട്ടി വിഴുങ്ങി ജയിലിൽ അടച്ച കേരള ഹൈക്കോടതി ബോംബേ ഹൈക്കോടതിയുടെ വിധി വായിക്കുന്നത് നല്ലതാ,,,

(ഹിന്ദു ദൈവമായ പരശുരാമനെ ഫേസ്ബുക്കിൽ അവഹേളിച്ചതുമായി ബന്ധപ്പെട്ട കേസ് തള്ളിക്കൊണ്ട് ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് രണ്ടംഗ ബഞ്ച് സെപ്റ്റമ്പർ 2018 ൽ പുറപ്പെടുവിച്ച വിധി രഹനാ ഫാത്തിമയുടെ കേസിനോട് ചേർത്ത് വായിക്കാവുന്നതാണ്. IPC Section 295 A ചുമത്തുന്നത് സംബന്ധിച്ച് കോടതി നടത്തിയ ശ്രദ്ദേയ നിരീക്ഷണങ്ങൾ.

1)അന്ധവിശ്വാസങ്ങളെയും, അനാചാരങ്ങളെയും, പരമ്പരാഗത വിശ്വാസങ്ങളെയും, പരമ്പരാഗത അധികാരത്തെയും, മേൽകോയിമകളെയും, പ്രമാണങ്ങളെയും, ആധിപത്യത്തെയും ചോദ്യം ചെയ്തതിന്റെ പേരിൽ ഈ വകുപ്പ് ചുമത്തുന്നത് ഭരണഘടനയുടെ അനുച്ഛേദനം 14, ( തുല്യത) 19 അഭിപ്രായ സ്വാതന്ത്ര്യം, ആവിഷ്ക്കാര സ്വാതന്ത്ര്യം ) ന്റെ ലംഘനമാണ്.

2)കേസിന്റെ വിചാരണ അനുവദിച്ചാൽ അത് ജ്ഞാനോദയ കാലത്തെ തുടർന്ന് രാജ്യത്ത് അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കുമെതിരെ ഉണ്ടായ നവോത്ഥാന മുന്നേറ്റങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്നവരെ അതിൽ നിന്ന് തടയുന്നതിന് ഇടയാക്കും.

3)കഴിഞ്ഞ കാലങ്ങളിൽ യുക്തി ചിന്ത പ്രകടിപ്പിച്ചവർ ഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ പീഡനത്തിനിരയായിട്ടുണ്ട്. പിന്നീട് ജ്ഞാനോദയം വേരുറച്ചതിന്റെ ഫലമായി സതി പോലുള്ള അനാചാരങ്ങൾ നിരോധിക്കാനിടയായി.ശ്രദ്ദേയമായ ധൈഷണിക വികാസവും, വിശ്വാസ പരിവർത്തനവും ഈ ഘട്ടത്തിലുണ്ടായി. മത, സാമൂഹിക ജീവിതവുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിന്നിരുന്ന പല വിശ്വാസങ്ങളും, ആചാരങ്ങളും എടുത്തെറിയപ്പെട്ടു. പടിഞ്ഞാറൻ രാജ്യങ്ങളുമായുള്ള സമ്പർക്കത്തിലൂടെ നമ്മുടെ സമൂഹത്തിന് മാറ്റങ്ങളിൽ തൽപ്പര്യമുണ്ടായി. സാമൂഹിക മാറ്റങ്ങളെക്കുറിച്ച് സംസാരിച്ച് തുടങ്ങി. സാമൂഹിക പരിഷ്ക്കർത്താക്കൾക്ക് വർണ്ണ, ജാതി, വർഗ്ഗ സമുദായ വികാരങ്ങൾ കാരണം അടിച്ചമർത്തൽ നേരിടേണ്ടി വന്നതിനാൽ ഒരു കാലത്തും പിന്തുണ ലഭിച്ചില്ല. സ്ത്രീകളും സാമൂഹിക മാറ്റത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് തങ്ങൾ നേരിടുന്ന അടിമത്വത്തിനെതിരെ പ്രതിഷേധിച്ചു.

3)ജ്ഞാനോദയത്തെ തുടർന്ന് ശാസ്ത്രത്തിലും, യുക്തിചിന്തയിലും വിശ്വസിക്കുന്ന ആളുകളുടെ എണ്ണം വർദ്ദിച്ചു. പരമ്പരാഗത അധികാര കേന്ദ്രങ്ങളിലുള്ള വിശ്വാസം തിരസ്ക്കരിച്ചു.
പല പുരാണകഥകളും വർണ വ്യവസ്ഥയിലെ ഉയർന്നവരുടെ പരമ്പരാഗത അധികാരത്തിൽ ഊന്നിയുള്ളതാണ്. ബ്രാന്മണരുടെ പരമ്പരാഗത അധികാരത്തെ ഊട്ടി ഉറപ്പിക്കുന്നതിനുള്ളതാണിതെന്ന് സാമൂഹിക പരിഷ്കർത്താക്കൾ വിശ്വസിക്കുന്നു.

4)പരമ്പരാഗത അധികാരത്തിനെതിരെ പോരാടാനുള്ള സഹജ സ്വഭാവം ഭരണഘടനയുടെ ആർട്ടിക്കിൾ 14, 19 ൽ കാണാൻ കഴിയും. കുറ്റാരോപിതന്റെ അവകാശവും, സദുദ്ദേശ്യവും സംരക്ഷിക്കുക കോടതിയുടെ കടമയാണ്. അന്ധവിശ്വാസങ്ങളെയും, അനാചാരങ്ങളെയും, പരമ്പരാഗത വിശ്വാസങ്ങളെയും, പരമ്പരാഗത അധികാരത്തെയും, മേൽകോയിമകളെയും ചോദ്യം ചെയ്യുന്നവരെ വിചാരണ ചെയ്യാൻ അനുവദിച്ചാൽ അത് മനുഷ്യ വികാസത്തെ തടയും. അതു കൊണ്ട് ഇത്തരം കേസുകളിൽ കോടതി ജാഗ്രത പുലർത്തണം.

5)Section 295 A വ്യാഖ്യാനിക്കുമ്പോൾ മേൽപ്പറഞ്ഞ കാര്യങ്ങൾ മനസിലുണ്ടാകണം. വ്യവസായവത്ക്കരണം, നഗരവത്ക്കരണം, രാഷ്ടീയ വിപ്ലവം ഇവയെല്ലാം മതാത്മകതയെ ആഴത്തിൽ ബാധിച്ചിട്ടുണ്ട്. ചിലർ മതാത്മകതയിൽ താൽപ്പര്യമുള്ളവരാണ്, മറ്റു ചിലർ ഇല്ലാത്തവരും, ചിലർ മതാത്മകത ഉള്ളവരാണെങ്കിലും വിമർശനാത്മക സമീപനമുള്ളവരുമാണ്. ഒരു ജനാധിപത്യ സമൂഹത്തിൽ എല്ലാവർക്കും ഒരുമിച്ച് ജീവിച്ചേ മതിയാകൂ എന്നതിൽ പക്ഷാന്തരമില്ല.)