Thu. Apr 18th, 2024

മുൻ ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം പ്രസിഡന്റ് ശാശ്വതീകാനന്ദ സ്വാമികളുടെ ഓർമ്മ ദിനമാണ് ജൂൺ 1 അദ്ദേഹം ആലുവയിൽ ജലസമാധി ആയിട്ട് 16 വർഷം പിന്നിടുമ്പോൾ വേറിട്ട് നിൽക്കുന്ന ഒരോർമ്മയുടെ അനുസ്മരണമാണ് ഈ കുറിപ്പ്.ഓർമ്മകൾ ഉണ്ടായിരിക്കണം ….

വിശ്വഹിന്ദുക്കള്‍ ബാബറി മസ്ജിദ്-രാമജന്മ തര്‍ക്കഭൂമിയിലേക്ക് പുതിയ രാഷ്ട്രീയ കവചത്തിന്റെ ധൈര്യത്തില്‍ പുതിയ കല്ലിറക്കുമ്പോള്‍ ഒരു പഴയ കഥ കേരളത്തില്‍ നിന്നും ഇന്നേ ദിവസം ഓര്‍ക്കുന്നത് നല്ലതാണ്.

അന്ന് രാമഭക്തന്മാരുടെ കേരള എഡിഷന്‍ സൈന്യം കല്ലുകള്‍ പൂജിക്കുന്നത് വലിയ മത-രാഷ്ട്രീയ സംഭവമാക്കാന്‍ തീരുമാനിച്ചു. 1992 ഡിസംബര്‍ 6-ലെ ആ കറുത്ത ദിനത്തിന്റെ മുന്നൊരുക്കത്തിന് അവര്‍ അന്ന് തെരഞ്ഞെടുത്തത് ശ്രീനാരായണ ഗുരു കേരള നവോത്ഥാനത്തിന് ആധാരശിലയിട്ട അരുവിപ്പുറം ക്ഷേത്രത്തിൽ നിന്നായിരുന്നു. . അയോധ്യയിൽ കര്‍സേവയ്ക്ക് കൊണ്ടുപോകുന്ന ശിലാപൂജയുടെ കേരളത്തിലെ ഉദ്ഘാടനം നടത്തുന്നതെന്ന് വിശ്വഹിന്ദുപരിക്ഷത് നോട്ടീസടിച്ച് പ്രചരിപ്പിച്ചു. പോസ്റ്ററും പതിച്ചു. പക്ഷേ രാം എന്ന് ഹിന്ദിയില്‍ രേഖപ്പെടുത്തിയ കല്ലുമായി അരുവിപ്പുറത്ത് എത്തിയവരെ കാത്തിരുന്നത് നാണക്കേടിന്റെ ഒരു കേരളചരിത്രമാണ്. മരണം വരെ വിവാദങ്ങള്‍ ധാരാളം കൂടെ കൂട്ടിയ സ്വാമി ശാശ്വതീകാനന്ദയുടെ കടുത്ത നിലപാട് വി.എച്ച്.പി-യെ ഞെട്ടിച്ചു. നടന്നത് എന്താണെന്നു സ്വാമി തന്നെ പറയുകയും എഴുതുകയും ചെയ്തിട്ടുന്ദ് . അതിപ്പ്രകാരം ആണ്.

.”ബാബറി മസ്ജിദ് പൊളിക്കാനുള്ള കരസേവന യാത്രയുടെ തുടക്കം “ജാതിഭേദം, മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്” എന്ന് ഗുരു എഴുതിവെച്ച അരുവിപുറത്തു നിന്നും തുടങ്ങണം എന്ന സ്വാമി സത്യാനന്ദ സരസ്വതിയുടെ അഭ്യര്‍ത്ഥന അന്നത്തെ ശിവഗിരി മഠം അധിപതി ആയിരുന്ന ഞാന്‍ നിരസിച്ചതോടെ തുടങ്ങിയതാണ്‌ ശിവഗിരി പിടിച്ചെടുക്കാന്‍ സംഘ പരിവാരത്തിന്റെ മാസ്റര്‍ പ്ലാന്‍ രൂപം കൊണ്ടത്‌. കേരളത്തിലെ ഹൈന്ദവ വര്‍ഗീയ വാദത്തിനു ശിവഗിരി തടസം ആകുമെന്ന് അവര്‍ മനസിലാക്കി കഴിഞ്ഞിരുന്നു”

നാനാഭാഗത്ത് നിന്നും കല്ലുമായി അരുവിപ്പുറത്ത് എത്തിയ വി.എച്ച്.പി പ്രവര്‍ത്തകരെ ശാശ്വതീകാനന്ദയുടെ നിര്‍ദ്ദേശപ്രകാരം ശിവഗിരി അധികൃതര്‍ തടഞ്ഞു. വിഷയം അവതരിപ്പിക്കാന്‍ സ്വാമിയെ കണ്ടവരെ അദ്ദേഹം നന്നായി ശകാരിച്ചു. ആരുടെ അനുവാദം വാങ്ങിയിട്ടാണ് നിങ്ങള്‍ നാടൊട്ടുക്ക് പോസ്റ്റര്‍ പതിച്ചത് എന്ന് ചോദിക്കുകയും ചെയ്തു. ‘മതാതീത ആത്മീയത’ പ്രചരിപ്പിക്കുക എന്ന ഗുരുലക്ഷ്യമാണ് ശിവഗിരി മഠം അനുവര്‍ത്തിക്കുന്നതെന്നും ഏതെങ്കിലുമൊരു മതത്തിന്റെ പ്രചരണമല്ലെന്നും സ്വാമി ശാശ്വതീകാനന്ദ തുറന്നടിച്ചു.അവസാനം കർസേവക്ക് ശിലയുമായി പോകാൻ തയ്യാറായി വന്ന വാനരക്കുഞ്ഞുങ്ങൾ അരുവിപ്പുറം ക്ഷേത്രത്തിനു മുന്നിൽ നിന്ന് തീപ്പെട്ടി ഉരച്ചു കത്തിച്ചിട്ടാണ് പോയത്.അല്ലാതെഅരുവിപ്പുറം ക്ഷേത്രത്തിലെ കെടാവിളക്കിൽ നിന്ന് ദീപം പകരാൻ അദ്ദേഹം അനുവദിച്ചില്ല.

ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റിന്റെ ദൗത്യം ഗുരു ഉയര്‍ത്തിയ ധര്‍മ്മ പ്രചരണമാണെന്നും ഹിന്ദു വര്‍ഗ്ഗീയവാദികള്‍ക്ക് അരുവിപ്പുറം ക്ഷേത്രത്തിലെ കെടാവിളക്കില്‍ നിന്ന് തിരിതെളിയിക്കാന്‍ എന്ത് അവകാശമാണുള്ളതെന്നും സ്വാമി ശാശ്വതീകാനന്ദ ചോദിച്ചു.

ഇതേ ചോദ്യം ഇന്നും പ്രസക്തമാവുകയാണ്. പക്ഷേ ശ്രീനാരായണഗുരുവിന്റെ പേര് പേറുന്നവരും അന്ന് ശകാരം കേട്ട വി.എച്ച്.പി പരിവാരങ്ങളും പുതിയ ബാന്ധവം ഉണ്ടാക്കി തോളോട് തോള്‍ ചേരുന്നു. ഇതേ ശാശ്വതീകാനന്ദയുടെ മരണം ഈ ബാന്ധവത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തുന്നു.

സ്വാമി ശാശ്വതീകാനന്ദയുടെ ചോദ്യം മാത്രമല്ല; ഒരു പ്രസ്താവന കൂടിയുണ്ട്.പുതിയ സംബന്ധക്കാർക്ക് ഓർക്കാൻ. ശ്രീനാരായണ ഗുരുകുലങ്ങളുടെ അന്നത്തെ അധിപന്‍ ഗുരു നിത്യചൈതന്യയതി അന്നു പറഞ്ഞത് ”രാമന്‍ ജനിച്ചത് അയോദ്ധ്യയിലല്ല; വാത്മീകിയുടെ മനസിലാണ്” എന്നാണ്. തുഷാർ വെള്ളാപ്പള്ളിജി ഇതൊക്കെ ഓര്‍ക്കുന്നുണ്ടോ ആവോ?