ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ തിരുവനന്തപുരം തിരുമല സ്വദേശി പ്രദീപ് മാംസ കച്ചവടത്തിലൂടെ സമ്പാദിച്ചത് ലക്ഷങ്ങള്‍. ആവശ്യക്കാര്‍ക്ക് സ്ത്രീകളെ എത്തിച്ചു കൊടുക്കുകയായിരുന്നു ഇയാളുടെ പ്രധാന തൊഴില്‍. ഇതിനായി ലൊക്കാന്റോ പോലുള്ള സൈറ്റുകളില്‍ മൊബൈല്‍ നമ്പരുകള്‍ നല്‍കിയായിരുന്നു ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ മുതല്‍ 55 വയസ് വരെയുള്ള സ്ത്രീകളെയാണ് വാണിഭത്തിനായി ഇയാള്‍ കണ്ടെത്തിയിരുന്നത്. ഇതരസംസ്ഥാനത്തു നിന്നും സ്ത്രീകളെ ഇവിടെ എത്തിച്ചിരുന്നുവെന്ന് പൊലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. വന്‍കിട സെക്‌സ് റാക്കറ്റിന്റെ കണ്ണികൂടിയാണ് പിടിയിലായ പ്രദീപ്.
ഓപ്പറേഷന്‍ ബിഗ് ഡാഡിയുടെ ഭാഗമായി കേരളത്തില്‍ റെയ്ഡുകള്‍ വ്യാപകമാകുമ്പോള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് മുങ്ങുകയാണ് പ്രധാനമായും ഇയാള്‍ ചെയ്യുന്നത്. അങ്ങനെ മുങ്ങിനടന്ന പ്രദീപിനെ പേരൂര്‍ക്കട പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. ആദ്യമൊക്കെ മറ്റുള്ളവരുടെ കൂടെ ചേര്‍ന്നായിരുന്നു വാണിഭം നടത്തിയിരുന്നത്. ഇതിനായി ഭര്‍ത്താക്കന്‍മാര്‍ ഇല്ലാത്തവരെയായിരുന്നു തിരഞ്ഞെടുത്തിരുന്നത്. കുടുംബം പോറ്റാന്‍ പോലും നിവൃത്തിയില്ലാത്ത സാധാരണക്കാരെയായിരുന്നു കെണിയില്‍പ്പെടുത്തിയവരില്‍ ഏറെയും. പ്രദീപിന്റെ മോഹന വാഗ്ദാനങ്ങളില്‍ മയങ്ങിയാണ് പല സ്ത്രീകളും ഇതിലേക്ക് ഇറങ്ങിത്തിരിച്ചത്. വന്‍കിട സെക്‌സ് റാക്കറ്റുകളുമായി ബിസിസ് നടത്തിവന്ന പ്രദീപ് പിന്നീട് സ്വന്തം നിലയില്‍ പെണ്‍വാണിഭം തുടങ്ങുകയായിരുന്നു. ചുരുങ്ങിയ കാലംകൊണ്ട് ലക്ഷങ്ങളാണ് ഇയാള്‍ സമ്പാദിച്ചതെന്ന് പൊലീസ് പറയുന്നു.
വീടുകളും ഫ്‌ളാറ്റുകളും വാടകയ്‌ക്കെടുത്തു നടത്തിയ വാണിഭം സുരക്ഷിതമല്ലെന്നു കണ്ടാണ് ഓണ്‍ലൈനിലേക്കു തിരിഞ്ഞത്. തലസ്ഥാനത്തെ ആദ്യ ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘമായിരുന്നു പ്രദീപിന്റേത്. ആവശ്യക്കാരെ അനായാസേന പാട്ടിലാക്കാന്‍ ഇതിലൂടെ അയാള്‍ക്ക് സാധിച്ചു. ബംഗളൂരുവില്‍ നിന്ന് പെണ്‍കുട്ടികളെ കേരളത്തിലേക്കു കടത്തിക്കൊണ്ടുവന്ന കേസില്‍ പ്രധാനിയായിരുന്നു ഇയാളെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ഓണ്‍ലൈന്‍ പെണ്‍വാണിഭത്തില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ പ്രമേഹരോഗം കടുത്തു ശരീരം ക്ഷീണിച്ചതോടെ ഒറ്റനോട്ടത്തില്‍ ആര്‍ക്കും പ്രദീപിനെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. പിടിക്കപ്പെടാതിരിക്കാന്‍ പഴയ ഫോണ്‍ നമ്പരുകള്‍ ഒഴിവാക്കിയായിരുന്നു തലസ്ഥാനത്ത് ഇടപാട് നടത്തിവന്നത്. കുറവന്‍കോണം, വഴുതക്കാട്, വെള്ളയമ്പലം എന്നിവിടങ്ങളില്‍ ഫ്‌ളാറ്റുകള്‍ വാടകയ്‌ക്കെടുത്തായിരുന്നു ഇടപാട്.
പെണ്‍വാണിഭം കൊഴുപ്പിക്കാനായി ലൊക്കാന്റോ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ സൈ്‌റുകളില്‍ തന്റെ ഫോണ്‍ നമ്പരും യുട്യൂബില്‍ വീഡിയോയും പരസ്യപ്പെടുത്തി. സീക്രട്ട് എസ്‌കോര്‍ട്ട് എന്ന പേരിലായിരുന്നു വീഡിയോ. അഡള്‍ട്ട് എന്റര്‍ടൈന്‍മെന്റ് എന്ന മറ്റൊരു സൈറ്റ് സജീവമാക്കി. ഓരോ ഫോണ്‍ നമ്പരാണ് എല്ലാത്തിലും നല്‍കിയിരുന്നത്. ഗുണ്ടയെന്നു തോന്നിക്കുന്ന ഒരു യുവാവുമായി ഇയാള്‍ കാറില്‍ സഞ്ചരിച്ചിരുന്നു. ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ ആദ്യമായാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രദീപിനെ കസ്റ്റഡിയില്‍ വാങ്ങാനായി അപേക്ഷ നല്‍കുമെന്ന് ക്രൈംസിഐ സജാദ് അറിയിച്ചു.

ഓൺലൈൻ പെൺവാണിഭക്കാരെ പിടിക്കാൻ മുമ്പ് നടത്തിയഓപ്പറേഷൻ ബിഗ് ഡാഡിയിൽ കൂട്ടാളികൾ ഒന്നൊന്നായി അകത്തായപ്പോഴും പിടികൊടുക്കാതെ ഒളിവിലിരുന്ന് തിരുമല സ്വദേശി പ്രദീപ് പടുത്തുയർത്തിയത് രതി സാമ്രാജ്യം! പേരും നമ്പരും മാറ്റി ആകർഷകമായ പ്രൊഫൈൽ ചിത്രങ്ങളും ചൂടൻ വാചകങ്ങളുമായി അശ്ലീല സൈറ്റുകളിലൂടെയായിരുന്നു ഇടപാട്. കഴിഞ്ഞ ദിവസം ഇയാൾ തലസ്ഥാനത്ത് സൈബർ ക്രൈം പൊലീസിന്റെ പിടിയിലായപ്പോഴാണ് രണ്ടുവർഷത്തെ ഒളിവ് ജീവിതത്തിൽ നടത്തിയ ഓൺലൈൻ പെൺവാണിഭ ഇടപാടുകൾ പുറത്തായത്. ഇതിലൂടെ ലക്ഷങ്ങളാണ് ഇയാൾ സമ്പാദിച്ചത്.
സംസ്ഥാനത്തിനകത്തും പുറത്തുമായിരുന്നു ഒളിവ് ജീവിതം. ഓൺലൈൻ പെൺവാണിഭ കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ പലരേയും പ്രദീപ് ഇടപാടിൽ പാർട്ണർമാരാക്കി. വർഷങ്ങൾക്ക് മുമ്പ് നഗരത്തിൽ പെൺവാണിഭ സംഘത്തിൽ അംഗമായിരുന്ന ഒരു സ്ത്രീയുടെ സൗഹൃദത്തിലാണ് പ്രദീപ് ഈ രംഗത്ത് എത്തിയത്. ഇവരുടെ സഹായിയായി ഏറെനാൾ പ്രവർത്തിച്ചശേഷം ഈരംഗത്തെ ചില സ്ത്രീകളെ കൂട്ടുപിടിച്ച് സ്വന്തം നിലയിൽ ബിസിനസ് തുടങ്ങി. നഗരത്തിന്റെ ചില ഭാഗങ്ങളിൽ വീടുകൾ വാടകയ്ക്കെടുത്തായിരുന്നു പെൺവാണിഭം. കൂട്ടത്തിൽ നിന്ന് തെറ്റിപ്പിരിഞ്ഞ ചിലർ ഒറ്റികൊടുക്കാൻ ശ്രമിച്ചെങ്കിലും ഇയാളുടെ വൈദഗ്ദ്ധ്യത്തിന് മുന്നിൽ വിലപ്പോയില്ല.
കുപ്രസിദ്ധ പെൺവാണിഭ കേസുകളിൽ ഉൾപ്പെട്ട കൂട്ടാളി ജോഷിയും മകൻ ജോയ്സും പിടിക്കപ്പെട്ടപ്പോൾ കേരളം വിട്ടു. പിന്നീട് ബംഗളൂരു കേന്ദ്രീകരിച്ചായിരുന്നു ഇടപാട്. കേസിലെ പ്രതികൾ ഓരോരുത്തരായി ജാമ്യത്തിലിറങ്ങുകയും ഓപ്പറേഷൻ ബിഗ് ഡാഡി സംഘം പലവഴിയ്ക്ക് പിരിയുകയും ചെയ്തുവെന്ന് ഉറപ്പാക്കിയാണ് പ്രദീപ് പഴയ താവളത്തിൽ വീണ്ടും ചുവടുറപ്പിച്ചത്.ഓൺലൈൻ പെൺവാണിഭ കേസിൽ ആദ്യമായാണ് ഇയാൾ പൊലീസ് പിടിയിലാകുന്നത്. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പൊലീസ് കരുതുന്നത്.