Thu. Mar 28th, 2024

ട്രെയിൻ യാത്രക്കിടയിൽ ചായയിൽ മയക്കുമരുന്ന് നൽകി ബോധരഹിതരാക്കി അമ്മയെയും മകളെയും കൊള്ളയടിച്ചു. പിറവം അഞ്ചൽപ്പെട്ടി നെല്ലിക്കുന്നേൽ ഷീലാ സെബാസ്റ്റ്യൻ (60), മകൾ ചിക്കു മരിയ സെബാസ്റ്റ്യൻ (24) എന്നിവരാണ് ട്രെയിനിൽ കവർച്ചയ്ക്ക് ഇരയായത്. ഇരുവരുടെയും പത്തരപവൻ സ്വർണം, രണ്ട് മൊബൈൽ ഫോണുകൾ, കൈയിലുണ്ടായിരുന്ന 18,000 രൂപ, നഴ്സിംഗ് സർട്ടിഫിക്കറ്റുകൾ എന്നിവയാണ് കവർച്ചാ സംഘം കൊള്ളയടിച്ചത്.

സെക്കൻഡറാബാദിൽ നഴ്സിംഗ് പഠനം പൂർത്തിയാക്കിയ മകളുടെ സർട്ടിഫിക്കറ്റുകൾ വാങ്ങുന്നതിനായാണ് കഴിഞ്ഞദിവസം ഇരുവരുംയാത്ര പുറപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് ശബരി എക്സ്പ്രസിന്‍റെ എട്ടാം നമ്പർ സ്ലീപ്പർ കമ്പാർട്ട്മെന്റിലായിരുന്നു ഇരുവരും കയറിയത്. ആലുവക്കാണ് ടിക്കറ്റ് എടുത്തിരുന്നത്. തൊട്ടടുത്ത സീറ്റുകളിൽ ഇതരസംസ്ഥാനക്കാരായ മൂന്നുപേരും ഉണ്ടായിരുന്നതായി ഇവർ പൊലീസിനു മൊഴി നൽകി.

കോട്ടയത്ത് അബോധാവസ്ഥയിൽ ട്രെയിനിൽ കണ്ടെത്തിയ ഇവരെ റെയിൽവേ പോലീസാണ് ആശുപത്രിയിലെത്തിച്ചത്. ശനിയാഴ്ച വൈകീട്ട് ട്രെയിൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്താറായപ്പോൾ രണ്ടുപേർ അബോധാവസ്ഥയിൽ കിടക്കുന്നത് ടിടിഇയാണ് കണ്ടെത്തിയത്. തുടർന്ന് വിവരം പോലീസ് കണ്‍ട്രോൾ റൂമിൽ അറിയിക്കുകയായിരുന്നു.

വെള്ളിയാഴ്ച വൈകിട്ടും ശനിയാഴ്ച രാവിലെയും ഇതരസംസ്ഥാന സംഘം അമ്മക്കും മകൾക്കും ട്രെയിനിൽനിന്നും ചായ വാങ്ങി നൽകിയിരുന്നു. ട്രെയിൻ സേലത്തുനിന്നും പുറപ്പെട്ട ശേഷം ശനിയാഴ്ച രാവിലെ അടുത്തിരുന്നവർ ചായ വാങ്ങി നൽകി, തുടർന്ന് ചായ കുടിച്ച് അൽപസമയത്തിനു ശേഷം ഇരുവരും അബോധാവസ്ഥയിലായതായി ഇവർ വ്യക്തമാക്കി.