Wed. Apr 17th, 2024

കണ്ണൂര്‍ സര്‍വകലാശാലയില്‍ വീണ്ടും ഉദ്യോഗസ്ഥരുടെ അനാസ്ഥ. സര്‍വകലാശാല മൂല്യനിര്‍ണയം നടത്താത്ത ഉത്തരക്കടലാസ് റോഡിരില്‍ കണ്ടെത്തി. മാനന്തവാടി ഗവ: കോളജിലെ ബി.എ ഇംഗ്ലീഷ് ആറാം സെമസ്റ്റര്‍ ഫിലിം സ്റ്റഡീസ് പരീക്ഷയുടെ ഉത്തരക്കടലാസാണ് വഴിയരികില്‍ നിന്നും കണ്ടെത്തിയത്. പാപ്പിനിശ്ശേരി സ്വദേശിയായ ബി.മുഹമ്മദിനാണ് ഉത്തര കടലാസ് രോഢരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വീണു കിട്ടിയത്.

ഭിന്നശേഷിക്കാരനായ മാനനന്തവാടിയിലെ ടോം കെ.ഷാജിയുടെ (ജി.എം 14 എ.ഇ.ജി.ആര്‍ 28) എന്ന രജിസ്ട്രര്‍ നമ്പറുളള ഉത്തരകടലാസാണ് ഇത്. കഴിഞ്ഞ ജൂണ്‍ 21ന് ഫലം വന്ന പരീക്ഷയുടെ ഉത്തര കടലാസാണ് മൂല്യം നിര്‍ണയം നടത്താതെ വഴിയരികില്‍ ഉപേക്ഷിച്ചത്.

പ്രൊജക്ട് സമര്‍പ്പിക്കാത്തതിനാല്‍ ടോം ഷാജി എന്ന വിദ്യാര്‍ഥിയുടെ ഫലം സര്‍വകലാശാല തടഞ്ഞു വച്ചിരുന്നു. അതിനു പിന്നാലെയാണ് മൂല്യ നിര്‍ണയം പോലൂം നടത്താതെ ഉത്തരകടലാസ് വഴിയരികില്‍ ഉപേക്ഷിച്ചത്. ഷാജിയുടേത് കൂടാതെ ഇതേ പരീക്ഷയുടെ 25 ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ടതായി പരാതി ഉയര്‍ന്നിട്ടുണ്ട്.

റോഡില്‍ വീണുകിട്ടിയെന്ന് പറയപ്പെടുന്ന ഉത്തരക്കടലാസ് പരിശോധിച്ച ശേഷമേ എന്തെങ്കിലും പറയാന്‍ സാധിക്കുവെന്നും ഇതുമായി ബന്ധപ്പെട്ട് സമാഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും വൈസ് ചാന്‍സിലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു.

ബിരുദ പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ ഇന്നലെ കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനം ഉപരോധിച്ചു. കണ്ണൂര്‍ സര്‍വകലാശാലയില്‍ ഉത്തരക്കടലാസുകള്‍ കാണാതാകുന്നത് പതിവാണ്. ഏതാനും വര്‍ഷം മുമ്പ് സമാനമായ കേസുകളുണ്ടായിരുന്നു.

2009 മാര്‍ച്ചില്‍ നടത്തിയ രണ്ടാംവര്‍ഷ ബിരുദം പാര്‍ട്ട് രണ്ട് ഹിന്ദി പരീക്ഷയുടെ മൂല്യനിര്‍ണയം നടത്താത്ത 15 ഉത്തരക്കടലാസുകള്‍ കാണാതായിരുന്നു. പരീക്ഷാവിഭാഗത്തില്‍ നടത്തിയ തിരച്ചിലില്‍ ആറെണ്ണം ഒരു സെക്ഷന്‍ ഓഫീസറുടെ മേശയ്ക്കുള്ളില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ബാക്കിയുള്ള ഒമ്പതെണ്ണം ഇനിയും കിട്ടിയിട്ടില്ല.