Sat. Apr 20th, 2024

പേട്ടയില്‍ അനീഷ് ജോര്‍ജിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി സൈമണ്‍ ലാലന്‍ കുറ്റം സമ്മതിച്ചതായി പോലീസ്. കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും മുന്‍വൈരാഗ്യമാണ് കൊലക്ക് കാരണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മകളുമായി അനീഷിനുണ്ടായ പ്രണയമാണ് വൈരാഗ്യത്തിന് കാരണം. അനീഷിനെ തടഞ്ഞുവെച്ച് നെ്ഞ്ചിലും കഴുത്തിലും കുത്തുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കള്ളനാണെന്ന് തെറ്റിദ്ധരിച്ച് അനീഷിനെ കുത്തുകയായിരുന്നുവെന്നാണ് സൈമണ്‍ ലാലന്‍ നേരത്തെ മൊഴി നല്‍കിയിരുന്നത്. അനീഷിനെ സൈമണിന് നല്ല പരിചയമുണ്ടായിരുന്നു. അനീഷിനെ ഉപദ്രവിക്കരുതെന്ന് ഭാര്യയും മക്കളും പറഞ്ഞിട്ടും അത് കേള്‍ക്കാതെ ലാലന്‍ കുത്തുകായിരുന്നുവെന്നും പോലീസ് പറയുന്നു.
മരണപ്പെട്ട അനീഷ് മുമ്പും സുഹൃത്തായ പെണ്‍കുട്ടിയെ കാണാന്‍ ഈ വീട്ടില്‍ പോയിട്ടുണ്ട്. ഈ വിവരം സൈമണ്‍ ലാലനും അറിയാമായിരുന്നു. മകളുടെ മുറിയിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച സൈമണിനോട് മുറിയില്‍ അനീഷാണെന്നും ഉപദ്രവിക്കരുതെന്നും.ഭാര്യയും മക്കളും പറഞ്ഞിരുന്നു. എന്നിട്ടും സൈമണ്‍ മുറി ചവിട്ടി തുറന്ന് അനീഷിനെ കുത്തുകയായിരുന്നു.

സൈമണിന്റെ മക്കളുടെ അറിവോടും അനുമതിയോടും കൂടിയാണ് അനീഷ് വീട്ടിലേക്ക് പ്രവേശിച്ചതെന്നും പോലീസ് വ്യക്തമാക്കുന്നു. ബികോം രണ്ടാം വര്‍ഷവിദ്യാര്‍ത്ഥിയായ അനീഷും സൈമണ്‍ ലാലയുടെ മകളും പരിചയക്കാരായിരുന്നു. ഒരേ പള്ളിയിലാണ് ഇരുകുടുംബവും പോകുന്നത്. പേട്ട റെയില്‍വേ പാളത്തിന് ഇരുവശത്തുമാണ് ഇവര്‍ താമസിക്കുന്നത്. ലാലന്റ വീട്ടിന്റെ 800 മീറ്റര്‍ അകലെയാണ് അനീഷിന്റെ താമസം.