Thu. Mar 28th, 2024

കവയിത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ ട്രാന്‍സ്‌വുമണ്‍ വിജയരാജ മല്ലിക വിവാഹിതയായി. തൃശൂര്‍ മണ്ണുത്തി സ്വദേശി ജാസ് ജാഷിമിനെയാണ് ഒരു വര്‍ഷം നീണ്ട പ്രണയത്തിന് ശേഷം മല്ലിക വിവാഹം ചെയ്തത്. തനിക്കിത് പ്രണയ സാഫല്യം മാത്രമല്ല ജന്മ സാഫല്യമാണെന്ന് വിജയരാജ മല്ലിക ഫേസ്ബുക്കില്‍ കുറിച്ചു. അദ്ധ്യാപികയും കൗണ്‍സിലറും പാരാലീഗല്‍ വൊളന്റിയറുമായ വിജയരാജ മല്ലിക തൃശൂര്‍ മുതുവറ സ്വദേശിനിയാണ്. വിജയരാജ മല്ലികയുടെ കവിതകള്‍ മദ്രാസ്‌ സര്‍വകലാശാല, എം.ജി. സര്‍വകലാശാല, കാലടി ശങ്കരാചാര്യ സര്‍വകലാശാല എന്നിവിടങ്ങളില്‍ പഠനവിഷയമാണ്‌. ഫ്രീലാന്‍സ് എഞ്ചിനീയറാണ് ജാഷിം.

ശാസ്‌ത്രസാഹിത്യപരിഷത്തിന്റെ സംസ്‌ഥാന ആസ്‌ഥാനമന്ദിരമായ പരിഷത്ത്‌ പരിസരകേന്ദ്രമാണ്‌ ഇവരുടെ വിവാഹത്തിനു വേദിയായത്‌. അടുത്ത സുഹൃത്തുക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങില്‍ ജാഷിമും വിജയരാജമല്ലികയും ചുവപ്പുഹാരം ചാര്‍ത്തി. പരിഷത്ത്‌ ജന്‍ഡര്‍ വിഷയസമിതി ജില്ലാ വൈസ്‌ ചെയര്‍പഴ്‌സണ്‍ കൂടിയാണു വിജയരാജ മല്ലിക. സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്‌, മുന്‍ എം.എല്‍.എ. ബാബു എം. പാലിശേരി തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തു.ജാഷിമിന്റെ വീട്ടുകാരുടെ കടുത്ത എതിര്‍പ്പിനേത്തുടര്‍ന്ന്‌ ഇവര്‍ക്കു നിയമനടപടികള്‍ നേരിടേണ്ടി വന്നിരുന്നു. 

വിജയരാജ മല്ലികയുടെ ഫേസ്ബുക്ക് കുറിപ്പ്

ഞങ്ങൾ ഹൃദയംകൊണ്ട് ഒന്നായവർ .ഞങ്ങളുടെ ചിറകിൽ പൂർണ വിശ്വാസമുള്ളവർ .എനിക്ക് ഇത് വെറും പ്രണയസാഫല്യമല്ല .പക്ഷെ ജന്മസാഫല്യം .ഒരുപാട് ചോദ്യങ്ങൾ ഉന്നയിക്കുന്നവരുണ്ട് .ഒരു വസന്തസേനൻ വരുമെന്ന വിശ്വാസമെനിക്കുണ്ടായിരുന്നു .ആണുടലിൽ ഇരുന്നൊരു പെണ്ണ് കണ്ട സ്വപ്നം .ജീവിതത്തിലേക്ക് കൈപിടിച്ച് കൂടെ നിർത്താൻ ഒരാൾ .എന്റെ വസന്തസേനനെപറ്റി ഞാനേറെപറയണ്ടല്ലോ .എല്ലാം നിങ്ങൾക്കറിയാം .വിവാഹം വേണമെന്ന് മനസ്സിൽ ഉറപ്പിച്ചനാൾ മുതലേ ഉള്ള ആഗ്രഹമായിരുന്നു കൂടെ കൂട്ടാൻ ഒരു ചങ്കുറപ്പുള്ള മനുഷ്യന്.പലപ്പോഴും പലരും ചോദിച്ചു ,ഞങ്ങൾ എങ്ങനെ കണ്ടുമുട്ടി ,എങ്ങനെ അടുത്ത് എന്നൊക്കെ .

2018 ഓഗസ്റ്റിൽ തമ്മിൽ കണ്ടു .കാണുമ്പോൾ ഉള്ളിൽ ഒന്നുമുണ്ടായിരുന്നില്ല .പക്ഷെ ഒരു കരുതൽ സ്നേഹം ഒക്കെ എനിക്ക് അറിയാൻ കഴിഞ്ഞു .പിന്നീട തമ്മിൽ അടുക്കാൻ കാലമായിട്ടുത്തന്നെ ധാരാളം സാഹചര്യങ്ങൾ ഉണ്ടാക്കി നൽകിയിരുന്നു .എന്നാൽ അദ്ദേഹത്തിന് ഞാൻ ഒരു കവിയാണെന്നോ സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണെന്നോ അറിവില്ലായിരുന്നു .എന്റെ കവിസുഹൃത്തുകളിൽ ഒരാൾ എന്റെ പേര് എടുത്തു വിളിക്കുന്നത് കേട്ടപ്പോഴാണ് എന്റെ പേര് പോലും മനസ്സിലാക്കുന്നത് .പിന്നീട് ഇൻറർനെറ്റിൽ പേരിനെ പറ്റി കൂടുതൽ അന്വേഷിച്ചത്രേ.വൈകാതെ സാഹിത്യ അക്കാഡമിയിലെ മറ്റൊരുപൊതുപരിപാടിയിൽ വെച്ചും കണ്ടു.പക്ഷെ ഇത് എന്റെ വസന്തസേനനാണ് എന്നപ്പോഴും തിരിച്ചറിഞ്ഞിരുന്നില്ല .കരകൾ ഒന്നാകുന്ന പോലെ ഞങ്ങൾ നല്ല കൂട്ടുകാരായി .

പിന്നീട് ഒരുപാട് യാത്രകൾ… ഒരുമിച്ചായി .അച്ഛന്റെ മരണസമയത് എനിക്ക് താങ്ങും തണലുമായി ആ കൈകൾ വളരുന്നുണ്ടായിരുന്നു.അച്ഛന്റെ മരണശേഷം ഞാൻ ഒറ്റയ്ക്കല്ല എന്നെന്നെ പലപ്പോഴും മനസ്സിലാക്കിനൽകിയത്. ഇദ്ദേഹമായിരുന്നു .പാലക്കാടെക്കുള്ള ഒരു യാത്രയിൽ എനിക്ക് കണ്ണൂരിൽ നിന്നും ഒരു ഐ ടി ഉദ്യോഗസ്ഥന്റെ വിവാഹ ആലോചന വന്നതും ആ സമയമായിരുന്നു .ആ ഫോൺ കാൾ അറ്റൻഡ് ചെയ്തത് ജാഷിമായിരുന്നു .മല്ലിക അല്പം തിരക്കാണെന്ന് പറഞ്ഞു ഫോൺ കട്ട് ചെയുകയും ചെയ്തു .ആണവണ്ടിയുടെ ജനലിലൂടെ ഒരു കാറ്റ് ഓടിവന്നെന്റെ തലമുടിയാകെ ഊരി ഉലച്ച നേരം …”ഇനി മല്ലിക വിവാഹം ഒന്നും വേറെ ആലോചിക്കണ്ട …ഞാൻ മല്ലികയെ വിവാഹം കഴിച്ചോളാം …എന്നെ ഇഷ്ടമാണോ …പക്ഷെ എനിക്ക് രണ്ട വർഷത്തെ സമയം നൽകണം .ഞാൻ ഇപ്പോൾ ഒരു ഫ്രീ ലാൻസറാണ് “.എനിക്കെന്തോ ആദ്യം ഒരു തമാശയായി തോന്നി .കാരണം ഞങ്ങളുടെ വ്യത്യസ്തതകൾതന്നെയായിരുന്നു .

പ്രായം,മതം വളർന്നുവന്ന സാഹചര്യങ്ങൾ ,സാമ്പത്തിക അവസ്ഥകൾ ,ജൻഡർ എന്നീവയെപറ്റി ഓർത്ത് ഞാൻ വല്ലാതെ വാചാലയായി .എന്തോ എന്നെ വിവാഹം ചെയ്യുമ്പോൾ ജാഷിമിന്റെ സോഷ്യൽ സ്പേസ് നഷ്ടപ്പെട്ട്പോകുമോ എന്നുഞാൻ ഭയപ്പെട്ടു .അദ്ദേഹം പറഞ്ഞു ,ഞാൻ മല്ലികയെ വിവാഹം കഴിക്കുന്നത് മതം മാറ്റുവാനോ “എനിക്ക്മതം മാറുവാനോ അല്ല .ഞാൻ സ്നേഹിച്ചത് മല്ലികയുടെ വ്യക്തിത്വത്തെയാണ് “.പ്രതികൂല സാഹചര്യങ്ങളിലൂടെ സ്വന്തം വഴികൾ തന്നെ വെട്ടി നടന്നതുകൊണ്ടുതന്നെ ഈ ഒരു ബന്ധത്തിന്റെ വരുംവരായ്കകളെ കുറിച്ചുഞാൻ ഏറെ അദ്ദേഹത്തെ മനസ്സിലാക്കി .പുഴയിൽ കടൽ ചിറകടിക്കുന്ന നിർവൃത്തിപോലെ ജാഷിമെന്നിലേക്ക് നിറയുന്നത് ഞാൻ അനുഭവിക്കുന്നുണ്ടായിരുന്നു . സത്യമാണ് ഞാൻ വസന്തസേനൻ എന്നുപേരുള്ള ഒരാളെ പ്രണയിച്ചുകൊണ്ടിരിക്കുകയായിരുന്നു .ജീവിതത്തിലേക്ക് ഒരാൾ വന്നില്ല എങ്കിൽ ,ജനറൽ നഴ്സിംഗ് കോഴ്സ് പാസ്സായി ,അദ്ദേഹത്തിന്റെ നാട്ടിലേക്ക് പോയി അവിടത്തെ പൗരത്വം സ്വീകരിച്ചു അവിടെ ഒരു സാധാരണ ജീവിതം നയിക്കാൻ ഞാൻ തീരുമാനിക്കുകയായിരുന്നു .ആ ഇടെയാണ് ഞാനും ജാഷിമും തമ്മിലുള്ള സൗഹൃദം പ്രണയമായി പൂക്കുന്നത് .എന്നെ വീട്ടിൽ വന്നു വനിതാ പോലീസ് സ്റ്റഷനിലെ ജോയ്ലിക്ക് കൊണ്ടുപോകുമായിരുന്നു .തിരിച്ചു അവിടെ നിന്ന് വീട്ടിലേക്കും കൊണ്ടുപോകുമായിരുന്നു .ചിലപ്പോൾ കാപ്പി കുടിക്കാൻ പൂങ്കുന്നത്തെ പുതിയതായി ആരംഭിച്ച കഫെയിൽ പോകും ചിലപ്പോൾ ഇതുവരെ സിനിമ കാണാത്ത എന്നെകൊണ്ടുപോയി സിനിമകാണിക്കും.ആനവണ്ടിയിൽ നിന്നും ഞങ്ങളുടെ യാത്രകൾ ഇരുചക്ര വാഹനത്തിലേക്കായി .വര്ഷങ്ങള്ക്കു മുമ്പേ വേണ്ടെന്ന് വെച്ച ട്രെയിൻ യാത്രകൾ പുനരാരംഭിച്ചു. സമൂഹവും കുടംബവും മത്സരിച്ചുനൽകിയ മുറിവുകൾ പക്ഷെ പിന്നെ പിന്നെ എന്നെ വേദനിപ്പിക്കാതെയായി .എന്നാൽ എന്റെ സഹപ്രവർത്തകരിൽ ആരോ ഒരാൾക്ക് ഞങ്ങളുടെ ബന്ധം എന്തോ അത്ര ദഹിച്ചില്ല .ഞങ്ങളുടെ സംഗമങ്ങൾ എല്ലാം നിറം ചേർത്തവർ ജാഷിമിന്റെ വീട്ടിലേക്ക് എത്തിച്ചു .പലക്കുറിയായപ്പോൾ കുടുംബം ജാഷിമിനെ വിലക്കി .ഞാൻ ഒരു ഹിജഡയാണെന്നും ജാഷിമിനെ ഞാൻ പ്രേഷറൈസ് ചെയ്ത് എന്റെ കൂടെ നിർത്തിയിരിക്കുകയാണെന്നും എന്റെ ശാരീരികമായ ആവശ്യങ്ങൾക്ക് വേണ്ടിയും സാമ്പത്തികമായ ലാഭത്തിനും വേണ്ടിയാണ് എന്നും അവരോട് ആരെക്കെയോ പറഞ്ഞു പഠിപ്പിച്ചു .എന്നാൽ ഇതെല്ലം ഇങ്ങനെയൊക്കെ വീട്ടുക്കാർ പറയുന്നു എന്ന ജാഷിം എന്നെ അറിയിച്ചപ്പോൾ എങ്കിൽ പിന്നെ ഉമ്മയും കുടുംബവും പറയുന്നപോലെ ജീവിക്കു എന്ന് ഞാൻ പലകുറി പറഞ്ഞുനോക്കി .പക്ഷെ ജാഷിം എന്നിലേക്ക് നിറയുകയായിരുന്നു .

രണ്ടുവർഷം കഴിഞ്ഞു ഞാൻ മല്ലിക യെ വിവാഹം കഴിക്കും എന്ന് പറഞ്ഞു പ്രിയൻ എന്നെ മാറോട് ചേർത്ത് നിർത്തി പൊട്ടിക്കരയുകയായിരുന്നു .പലരും ചോദിച്ചിട്ടും ഞങ്ങൾ ഒരുമിച്ചുള്ള ഒരു ഫോട്ടോപോലും ഞാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടില്ല .അദ്ദേഹത്തിന്റെ കുടുംബത്തിനോ സുഹൃത്തുക്കൾക്കോ വേണ്ടപെട്ടവർക്കോ ഞാൻ നിമിത്തം ഒരു പ്രശ്നം ഉണ്ടാകരുത് എന്ന നിർബന്ധം എനിക്ക് ഉണ്ടായിരുന്നു .സ്വന്തം ജീവിതം തീരുമാനിച്ചു തിരഞ്ഞെടുത്തതിന് കുടുംബവും സമൂഹവും ഏല്പിച്ച മാരക മുറിവുകൾ ഇതുവരെ ഉണങ്ങാത്ത ഒരു വ്യക്തിയാണ് ഞാൻ .പിന്നെ പിന്നെ ഞങ്ങളുടെ സംഗമങ്ങൾ വിരളമാകാൻ ഞാൻ ശ്രമിച്ചു .കാണാതെ ഇരുന്നു പലപ്പോഴും ….പക്ഷെ കാണാതെ ഇരിക്കാൻ വയ്യാതെയായി .അപ്പോഴും എന്റെ കവിതകൾ പല പ്രസിദ്ധീകരണങ്ങളിലും മലയാളികൾ ആഘോഷിക്കുന്നുണ്ടായിരുന്നു .അങ്ങനെ ആൺനദിയുടെ പ്രകാശനമായി .അന്നുണ്ടായതൊക്കെ ജാഷിം എഴുതിരുന്നല്ലോ .എഴുതിയതിലും ഭീകരമായി ചിലതൊക്കെ സംഭവിച്ചിട്ടുണ്ട് .പക്ഷെ ഞങ്ങൾ അതൊക്കെ പൊറുക്കുന്നു .