Fri. Mar 29th, 2024

തെലുങ്കാനയിൽ മൂക്കിൽ പഞ്ഞീം വെച്ച് കുരിശും പിടിച്ച് പെട്ടിയിൽ കിടക്കുന്ന കോൺഗ്രസിനെ രക്ഷിക്കാൻ ജന്മമെടുത്ത എഐസിസി സെകട്ടറി അവതാര പുരുഷൻ ശ്രീനിവാസൻ കൃഷ്ണനെതീരെ ആഞ്ഞടിച്ച് വി.എം.സുധീരൻ.കോൺഗ്രസിന്റെ ഏതെങ്കിലും ബൂത്ത്, വാർഡ് , മണ്ഡലം, ഡിസിസി, പി സി സി, എ ഐ സി സി ഇമ്മാതിരി സിസി കളിലൊന്നും ഈ പുണ്യാത്മനെ കണ്ടതായി ആർക്കും പുടിയില്ലത്രേ-

തെലങ്കാനയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി മലയാളിയായ ശ്രീനിവാസൻ കൃഷ്ണനെ നിയമിച്ചത് കേരളത്തിലെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ കനത്ത ഞെട്ടലുണ്ടാക്കിയിരുന്നു. തങ്ങൾക്ക് പോലും അറിയാത്ത ഒരാളെങ്ങനെ പാർട്ടിയുടെ ഉന്നത സ്ഥാനത്തെത്തി എന്നായിരുന്നു എല്ലാവരുടെയും അത്ഭുതം. ഇക്കാര്യത്തിലെ പ്രതിഷേധം ചിലർ പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ വിഷയത്തിൽ പരസ്യ പ്രതിഷേധവുമായി മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനും പിന്നാലെ പ്രതികരണവുമായി ശ്രീനിവാസനും രംഗത്തെത്തി. ആരാണീ ശ്രീനിവാസനെന്നും പിൻവാതിലിൽ കൂടിയുള്ള ഈ വരവ് പാർട്ടി പ്രവർത്തകരുടെ മനോവീര്യം തകർക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ തുറന്നടിച്ചു. എന്നാൽ തന്നിൽ എന്തെങ്കിലും നേതൃഗുണം കണ്ടത് കൊണ്ടാകും രാഹുൽ ഗാന്ധി തന്നെ നിയമിക്കാൻ തീരുമാനിച്ചതെന്ന് ശ്രീനിവാസൻ പിന്നീട് ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.

ലീഡർ കെ. കരുണാകരൻ കേന്ദ്ര മന്ത്രിയായിരുന്ന കാലത്ത് അങ്ങേരുടെ ആപ്പീസിൽ ഈ പുണ്യാത്മൻ ഉണ്ടായിരുന്നത്രേ- ഇതെ യോഗ്യതകൾ ഉള്ള ആയിരക്കണക്കിന് കൃഷ്ണന്മാർ ഇന്ത്യാ മഹാരാജ്യത്തിനിയും ഉണ്ടത്രേ-

അവരെല്ലാം കൂടി നമ്മുടെ കോൺഗ്രസിനെ നയിച്ച് നയിച്ച് ഒരു വഴിക്ക് ആക്കിത്തരണെ തമ്പുരാനെ. മിസ്റ്റർ മരുമകൻ വാദ്ര അണ്ണന്റെ ബോക്സ് ആണി പൂമാൻ എന്നാണത്രേ ഇക്കണോമിക് ടൈംസിന്റെ കണ്ടുപിടിത്തം. വാട്ട് ആൻ ഐഡിയ സെർജി !

2019 ൽ പ്രധാനമന്ത്രിയാകാൻ മൽമൽ മുണ്ട് ഉടുത്തിരിക്കുന്ന ഇളമുറ തമ്പുരാന്റെ പീപ്പീ സം ഘത്തിലെ നാദസ്വരവിദ്വാന്മാർ ഓരോന്നായി വന്നു തുടങ്ങി. സ്നാപക യോഹന്നാൻ മോഡൽ. ഹോ – ആനന്ദലബ്ധിക്കിനി എന്തു വേണം –

പിജെ കുര്യൻ മോഡൽ മോറിസ് മൈനർ ചക്കടാ വണ്ടികൾ കണ്ടം ചെയ്ത ശേഷം ബാലരാമൻ,ഷാഫി ചേട്ടന്മാര് റെക്കമെന്റ് ചെയ്തു കൊണ്ടുവരുന്ന ഹൺഡ്രഡ് സിസി വണ്ടികൾ ! ഇനി തെലുങ്കാനയിൽ കാൺഗ്രസിന് വെച്ചടി വെച്ചടി കേറ്റമായിരിക്കും. ഈ മാ യൗ ….

പണ്ട് ലീഡറുടെ കൂടെ കഞ്ഞി ബാലൻ എന്നൊരാൾ തൃശൂരിൽ ഉണ്ടായിരുന്നു. രാമനിലയത്തിൽ ലീഡർ ചെല്ലുമ്പോൾ കഞ്ഞി വിളമ്പി കൊടുത്തിരുന്ന ആളായിരുന്നു. അങ്ങേര് ജീവനോടെ ഇപ്പോഴുണ്ടെങ്കിൽ എ ഐ സി സി വർക്കിംഗ് പ്രസിഡൻറായി കഞ്ഞി ബാലൻ വരുന്ന സുദിനത്തിനായി നമുക്ക് മുട്ടിപ്പായി പ്രാർത്ഥിക്കാം. – അതൊക്കെയല്ലേ ബാലേട്ടന് ചെയ്യാനാവു. .. ബാലേട്ടാ, ബാലേട്ടാ ….

അനന്തരം നമ്മുടെ പാർട്ടി ആത്മത്തിങ്കലേക്ക് വേണ്ട അന്ത്യകൂദാശകൾ എല്ലാം കൈക്കൊണ്ട് കർത്താവിൽ നിദ്ര പ്രാപിക്കും.

അപ്പോൾ നമുക്ക് സാധു കൊച്ചു കുഞ്ഞ് ഉപദേശിയുടെ പാട്ട് പാടി കർത്താവിനെ മഹത്വപ്പെടുത്താം

” ദു:ഖത്തിന്റെ പാനപാത്രം കർത്താവെന്റെ കയ്യിൽ തന്നാൽ
സന്തോഷത്തോടതുവാങ്ങി ഹല്ലേലുയ്യ പാടീടും ഞാൻ
ദോഷമായിട്ടൊന്നും എന്നോടെന്റെ താതൻ ചെയ്കയില്ല
എന്നെ യവൻ അടിച്ചാലും അവനെന്നെ സ്നേഹിക്കുന്നു.”

സുധീരന്റെ കുറിപ്പിന്റെ പൂർണരൂപം ചുവടെ

കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രധാന സഹായികളിൽ പ്രമുഖനായി നമ്മുടെ നേതാവ് എ. കെ. ആൻറണി നിലകൊള്ളുന്നു എന്നത് നമുക്കെല്ലാം അഭിമാനകരമാണ്. ജനാധിപത്യ മതേതര മുന്നേറ്റത്തിനായി ആവേശകരമായി നേതൃത്വം കൊടുക്കുന്ന രാഹുൽജിയെ ലക്ഷ്യത്തിൽ എത്തിക്കുന്നതിൽ സഹായകമായി ശ്രീ. കെ. സി. വേണുഗോപാലും ശ്രീ പി. സി. വിഷ്ണുനാഥും നിയോഗിക്കപ്പെട്ടതും ഏൽപിക്കപ്പെട്ട ചുമതല തങ്ങളാലാവും വിധം ഭംഗിയായി നിറവേറ്റുന്നതും സന്തോഷത്തോടെയാണ് നമ്മളെല്ലാവരും കാണുന്നത്. കഠിനാധ്വാനിയായ മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയെ എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി നിയമിച്ച് ആന്ധ്രയിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ നിയോഗിച്ചതും നമ്മുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന നല്ല കാര്യമാണ്.

എന്നാൽ ഇപ്പോൾ ഒരു ശ്രീനിവാസൻ എ.ഐ.സി.സി. സെക്രട്ടറിയായി വന്നിരിക്കുന്നു എന്നത് അത്ഭുതത്തോടും തെല്ലൊരു ഞെട്ടലോടെയുമാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരും കോൺഗ്രസിനെ സ്നേഹിക്കുന്ന സാധാരണ ജനങ്ങളും അറിഞ്ഞത്. ആരാണീ ശ്രീനിവാസൻ എന്ന ചോദ്യമാണ് വ്യാപകമായി പാർട്ടി പ്രവർത്തകരുടെ മനസ്സിൽ ഉയരുന്നത്. കോൺഗ്രസ് പ്രവർത്തന രംഗത്ത് മതിയായ പശ്ചാത്തലം ഇല്ലാത്ത ഇപ്രകാരം ഒരാൾ എങ്ങനെ ഇതുപോലൊരു സുപ്രധാന സ്ഥാനത്ത് വന്നുപെട്ടു.?ഏതായാലും പിൻവാതിലിൽ കൂടിയുള്ള ഈ വരവ് ഒഴിവാക്കപ്പെടേണ്ടതായിരുന്നു. പാർട്ടി പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതും തെറ്റായ സന്ദേശം നൽകുന്നതുമായ ഈ നടപടിയോടുള്ള വിയോജിപ്പ് കഴിഞ്ഞ ദിവസം തന്നെ രാഹുൽജിയെ അറിയിച്ചിട്ടുണ്ട്.