Fri. Mar 29th, 2024

നങ്ങേലിയുടെ ചരിത്രാസ്ഥിത്വം ഇവിടെ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നു എന്നത് തന്നെ നങ്ങേലി ചിത്രങ്ങളുടെ പ്രസക്തി തെളിയിക്കുന്നുണ്ട്. യുക്തിവാദികളിലെ സവർണ്ണ വിഭാഗക്കാരോടും ഹിന്ദുത്വ രാഷട്രീയ അശ്വമേധം സ്വപ്നം കാണുന്ന സവർണ്ണ – അസവർണ്ണ സംഘികളോടും നന്ദിയുണ്ടെന്ന് പ്രശസ്ത ചിത്രകാരൻ ടി.മുരളി

ചിത്രകാരൻറെ നങ്ങേലി ചിത്രങ്ങൾക്കെതിരെയും ചരിത്രകാരൻ ഡോ.അജയ് ശേഖറിനെതിരെയും യുക്തിവാദികളിലെ സവർണ്ണ വിഭാഗക്കാർ നടത്തിവരുന്ന സോഷ്യൽ മീഡിയ കാമ്പയിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അന്താരാഷ്ട്ര തലത്തിൽ തന്നെ ചർച്ചയായ ചിത്രകാരൻറെചിത്രങ്ങളിൽ കേരള ചരിത്രവുമായി ബന്ധപ്പെട്ട് വരച്ച നങ്ങേലിയുടെ മുല മുറിക്കൽ, മണാളർ, കേരളത്തിലെ ബുദ്ധ മതം എന്നിവയെ സംബന്ധിച്ച ചിത്രങ്ങളെല്ലാം ശുദ്ധ ഭോഷ്‌കും അടിസ്ഥാനരഹിതവും യാതൊരു ഹിസ്റ്റോറിക്കൽ ആക്കുറസിയും ഇല്ലാത്തതാണ്.എന്നെല്ലാം ആക്രോശിച്ചുകൊണ്ട് സവർണ്ണ യുക്തിവാദികളും സംഘികളും സോഷ്യൽ മീഡിയയിൽ വൻ പ്രചരമണമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.നേരത്തെ സംഘികളുടെ നേതൃത്വത്തിൽ ഉത്തരേന്ത്യയിൽ ഉൾപ്പെടെ ഹിന്ദി പോർട്ടലുകളിൽ ചിത്രകാരനെതിരെ പ്രചാരണം നടത്തുകയും വധഭീഷണി വരെ ഉണ്ടാകുകയും ചെയ്തതാണ്.

“അജയ് ശേഖർ എന്ന കാലടി സർവകലാശാലയിലെ പ്രൊഫസർ, ചിത്രകാരൻ മുരളി തുടങ്ങി നിയോബുദ്ധിസ്റ്റ് ഗുണ്ടുസാഹിത്യം എഴുതുന്ന കുറച്ചുപേർ ഉണ്ട്. ‘ചരിത്രകാരൻമാർക്കിടയിലെ മോഹനൻ വൈദ്യരാണ് അജയ് ശേഖർ’. എഴുതുന്നത് 100 ശതമാനം കളവാണ്. വ്യാജചരിത്ര നിർമ്മിതി ഇതു മാത്രമല്ല, ദളവാക്കുളം കൂട്ടക്കൊല ഇവർ പ്രചരിപ്പിക്കുന്ന വേറൊരു നുണക്കഥയാണ്.എന്നിങ്ങനെ കീഴാളപക്ഷത്ത് നടന്ന സകല മുന്നേറ്റങ്ങളെയും സഹോദരൻ അയ്യപ്പൻ ഉൾപ്പെടയുള്ളവരെ ടാർജറ്റ് ചെയ്തുകൊണ്ടുള്ളതാണ് പുതിയ മൂവ്മെൻറ് .

യുക്തിവാദികളിലെ സവർണ്ണ വിഭാഗക്കാരും സവർണ്ണ – അസവർണ്ണ സംഘികളും തനിക്കെതിരെ നടത്തുന്ന കാമ്പയിനോട് ചിത്രകാരൻറെ പ്രതികരണം

നങ്ങേലിയുടെ ചരിത്രാസ്ഥിത്വം ഇവിടെ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നു എന്നത് തന്നെ നങ്ങേലി ചിത്രങ്ങളുടെ പ്രസക്തി തെളിയിക്കുന്നുണ്ട്..ഏതാണ്ട് ഒരു നൂറ്റാണ്ടിലേറെക്കാലം ചാരം മൂടിക്കിടന്ന ഒരു ചരിത്രാവസ്ഥയെ പൊതുജന ബോധത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ നങ്ങേലി ചിത്രങ്ങൾക്കു കഴിഞ്ഞു എന്നതിൽ ചാരിതാർത്ഥ്യവുമുണ്ട്. ലക്ഷ്യം സാക്ഷാത്ക്കരിക്കപ്പെട്ടു എന്ന് ചുരുക്കം ! നങ്ങേലിയെക്കുറിച്ച് സിനിമയും വരുന്നെന്ന് വിനയന്റെ FB പോസ്റ്റ് കണ്ടു. നങ്ങേലി ചിത്രങ്ങൾ കണ്ട് ചൊറിച്ചിലുകൊണ്ടു സഹികെട്ട സവർണ്ണ യുക്തിവാദികൾക്ക് മുള്ളുമുരിക്കുകളെ അഭയം പ്രാപിക്കുകയേ ഇനി വഴിയുള്ളു. എന്നാണ് ചിത്രകാരൻ ഇതിനോട് പ്രതികരിച്ചത്.

നങ്ങേലി ചിത്രവും ചരിത്രവും

നങ്ങേലി രണ്ടു മുല മുറിച്ചുവോ, അതോ അവർക്ക് ഒരു മുല മാത്രമേ മുറിക്കാനായുള്ളുവോ, അല്ലെങ്കിൽ മുല മുറിക്കൽ തന്നെ നടന്നിട്ടില്ല എന്നാകുമോ എന്നിങ്ങനെയുള്ളതിന് വസ്തുതാപരമായ തെളിവുകളൊന്നും മൂന്നു നങ്ങേലി ചിത്രങ്ങൾ വരക്കുന്ന വേളയിലും അതിനു ശേഷവും ചിത്രകാരനായ എന്നെ സ്വാധീനിക്കുന്ന വിഷയമല്ല. രാജഭരണകാലത്ത് സ്ത്രീത്വത്തിൽ നിന്നും ഉയർന്ന ഒരു നിലവിളിയെക്കുറിച്ച് ജനമനസ്സിൽ തങ്ങി നിൽക്കുന്ന ഒരു നെടുവീർപ്പു പോലും ആധാരമാക്കി നങ്ങേലി ചിത്രം വരക്കുന്നതിൽ നിന്നും എന്നെ ആർക്കും തടയാനുമാകില്ല. കാരണം, കല എന്നത് യുക്തിവാദമോ ചരിത്ര സത്യങ്ങളുടെ സർവ്വസമ്മത ഇലസ്ട്രേഷനോ പുരുഷാധിപത്യത്തേയോ പൗരോഹിത്യത്തേയോ കീർത്തനം ചെയ്യാനുള്ള വഴിപാടുകളോ ആകേണ്ടതല്ല.

എന്റെ കലയെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് , ജാതി-മത-രാഷ്ട്രീയ- ലിംഗ-വർണ്ണ വ്യത്യാസങ്ങൾക്കതീതമായി എല്ലാ മനുഷ്യരേയും സ്നേഹിക്കാനും മനസ്സിലാക്കാനും പൊതുബോധത്തിലൂടെ ഒന്നാകാനുമുള്ള ഒരു സാംസ്കാരിക പ്രവർത്തനമാണ്.

ജനമനസ്സിൽ നിലനിൽക്കുന്ന പ്രതീകങ്ങളോ, പുതതായി നിർമ്മിക്കപ്പെടുന്ന പ്രതീകങ്ങളോ ഉപയോഗിച്ച് ജനഹൃദയത്തിൽ പ്രവേശിച്ച് മനുഷ്യ സ്നേഹത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിലൂടെ ലഭിക്കുന്ന സാംസ്കാരികതയുടെ വളർച്ചക്കു വേണ്ടിയും സംവദിക്കുക എന്നതാണ് എന്റെ കലയുടെ ധർമ്മം. മറ്റുള്ളവർക്ക് കലയെക്കുറിച്ച് ഭിന്നമായ കാഴ്ച്ചപ്പാടുണ്ടാകാം.

എതിർപ്പിന്റെ രാഷ്ട്രീയം

നങ്ങേലി ചിത്രങ്ങൾ ഹിംസാത്മകമായ ആഹ്വാനങ്ങളോ പ്രേരണയോ ആർക്കും നൽകുന്നില്ല. മാത്രമല്ല, അവ ഹിംസയെ ത്യാഗത്താൽ അതിജീവിക്കുകയേ ചെയ്യുന്നുള്ളു. എന്നിട്ടും, നങ്ങേലി ചിത്രങ്ങൾ റദ്ദുചെയ്യപ്പെടേണ്ടതാണെന്നും നങ്ങേലി ചരിത്രം അസത്യമാണെന്നും സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവരുടെ ഉദ്ദേശം സവർണ്ണ ജാതീയ ഹിന്ദുത്വ രാഷ്ട്രീയമല്ലെങ്കിൽ പിന്നെന്താണ് ?

സത്യസന്ധമായ ചരിത്ര താൽപ്പര്യമായിരുന്നെങ്കിൽ തീർച്ചയായും ആശാസ്യമായേനെ ! പക്ഷേ, ബ്രാഹ്മണ പൗരോഹിത്യം പടച്ചുണ്ടാക്കിയ പുരാണങ്ങളിൽ ശസ്ത്രവും ചരിത്രവും ഉണ്ടെന്ന് സ്ഥാപിക്കാൻ ഉളുപ്പില്ലാത്ത സംഘി പണ്ഡിതന്മാരെ ആർക്കെങ്കിലും സത്യം ബോധ്യപെടുത്താനാകില്ല എന്നു മാത്രമല്ല, പുറത്തു വരുന്ന അത്തരം ചരിത്രത്തെ നശിപ്പിച്ച് കഴിച്ചുമൂടുന്ന സംഘി രാഷ്ട്രീയത്തെ മനുഷ്യത്വമുള്ളതായി കാണാനുമാകില്ല.

അലക്സാണ്ടർ കണ്ണിംഗ്ഹാം Alexander Cunningham എന്ന ബ്രിട്ടിഷ് സൈനിക എഞ്ചിനീയർ ഇന്ത്യയിൽ വന്നില്ലായിരുന്നു എങ്കിൽ ബുദ്ധനോ അശോക ചക്രവർത്തിക്കോ വെറും ഒരു മിത്തായി നില നിൽക്കാനുള്ള ഇടം പോലും സവർണ സംഘികൾ നൽകുമായിരുന്നില്ല എന്നോർക്കുക. ലോകത്തിനു ബോധോദയം നൽകിയ ബുദ്ധനെ നിശബ്ദമാക്കി തമസ്ക്കരിച്ചിരുന്ന ബ്രാഹ്മണ സവർണ വംശീയത ആലപ്പുഴയിലെ ഒരു സ്ത്രീയുടെ ത്യാഗ ചരിത്രം ചേറ്റിൽ കുഴിച്ചുമൂടാതെ സംരക്ഷിക്കുമോ?

മധുരക്കടുത്ത് കീഴ്പ്പാടിയിൽ സംഘം കാലഘട്ടത്തെക്കുറിച്ചു വിലപ്പെട്ട അറിവുകൾ നൽകിയ ആർക്കിയോളജിക്കൽ സൈറ്റ് അടച്ചു പൂട്ടിയ ASI ഇപ്പോൾ ഖനന പരിവേഷണങ്ങൾക്കു നേതൃത്വം നല്കിയ Amaranth Ramakrishnan നെ ഇപ്പോൾ പന്തുതട്ടിക്കളിക്കുകയാണ്. അമേരിക്കയിൽ 2018 ജൂൺ 29 മുതൽ ജുലൈ 1 വരെ നടക്കുന്ന ഒരു പ്രസംഗ പര്യടനത്തിനുള്ള അനുമതി പോലും അമർനാഥ് രാമകൃഷ്ണന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ഇപ്പോൾ നിഷേധിച്ചിരിക്കയാണ് .

ചുരുക്കത്തിൽ സംഘികളുടെ ചരിത്രം സവർണ ജാതീയ ബ്രാഹ്മണ പൗരോഹിത്യ മേധാവിത്വ ചരിത്രം മാത്രമാണ്. അല്ലാത്ത ചരിത്രമൊന്നും അവർ അംഗീകരിക്കില്ല.
ഇനി സംഘിയല്ലാത്ത ഒറിജിനൽ ചരിത്ര കുതുകികൾക്ക് ആർക്കെങ്കിലും നങ്ങേലി ചരിത്രത്തിന്റെ സാധുത പരിശോധിക്കണമെന്നുണ്ടെങ്കിൽ ആലപ്പുഴയിലെ ചേർത്തലയിൽ നേരിൽ ചെല്ലുക. ഇപ്പോൾ മനോരമ കവല എന്ന പേരിൽ അറിയപ്പെടുന്ന മുലച്ചിപ്പറമ്പിൽ നങ്ങേലിയുടെ വീട്ടിരുന്ന സ്ഥലം പലരും വളച്ചുകെട്ടാൻ ശ്രമിക്കുന്നുണ്ടെങ്കിലും, കണ്ട് ബോധ്യപ്പെടാം. നങ്ങേലി താമസിച്ചിരുന്ന മുലച്ചിപ്പറമ്പും വീടുമൊക്കെ ഉപേക്ഷിച്ചു പോയ ബന്ധുക്കളെയും ക്ഷമയുണ്ടെങ്കിൽ കണ്ടെത്താം. നങ്ങേലിയെക്കുറിച്ചു പരാമർശമുള്ള ധാരാളം പുസ്തകങ്ങളുമുണ്ട്. താൽപ്പര്യമുള്ളവർക്ക് ചരിത്ര അന്വേഷണം നടത്താം. നങ്ങേലി ഒരു മിത്താണെങ്കിൽ എന്തുകൊണ്ട് ? എന്നും കണ്ടെത്താം.

നങ്ങേലി രണ്ടു മുല മുറിച്ചുവോ, അതോ അവർക്ക് ഒരു മുല മാത്രമേ മുറിക്കാനായുള്ളുവോ, അല്ലെങ്കിൽ മുല മുറിക്കൽ തന്നെ നടന്നിട്ടില്ല എന്നാകുമോ എന്നിങ്ങനെയുള്ളതിന് വസ്തുതാപരമായ തെളിവുകളൊന്നും മൂന്നു നങ്ങേലി ചിത്രങ്ങൾ വരക്കുന്ന വേളയിലും അതിനു ശേഷവും ചിത്രകാരനായ എന്നെ സ്വാധീനിക്കുന്ന വിഷയമല്ല. രാജഭരണകാലത്ത് സ്ത്രീത്വത്തിൽ നിന്നും ഉയർന്ന ഒരു നിലവിളിയെക്കുറിച്ച് ജനമനസ്സിൽ തങ്ങി നിൽക്കുന്ന ഒരു നെടുവീർപ്പു പോലും ആധാരമാക്കി നങ്ങേലി ചിത്രം വരക്കുന്നതിൽ നിന്നും എന്നെ ആർക്കും തടയാനുമാകില്ല. കാരണം, കല എന്നത് യുക്തിവാദമോ ചരിത്ര സത്യങ്ങളുടെ സർവ്വസമ്മത ഇലസ്ട്രേഷനോ പുരുഷാധിപത്യത്തേയോ പൗരോഹിത്യത്തേയോ കീർത്തനം ചെയ്യാനുള്ള വഴിപാടുകളോ ആകേണ്ടതല്ല.