Thu. Mar 28th, 2024

അയൽവക്കത്തെ പ്ലസ്‌ടു വിദ്യാർത്ഥിയായ പതിനേഴുകാരനൊപ്പം ഒളിച്ചോടിയ വിവാഹിതയും മൂന്നുവയസുള്ള കുട്ടിയുടെ മതവുമായ ഇരുപത്തിനാലുകാരി വീട്ടമ്മ അറസ്‌റ്റില്‍. ചിറ്റിലഞ്ചേരി കാരക്കാംപറമ്പ്‌ വി.കെ. നഗറില്‍ സജിത (24)യാണ്‌ അറസ്‌റ്റിലായത്‌. ഇന്നലെ രാവിലെ 8.30 നു നെല്ലിയാമ്പതി കേശവന്‍ പാറയ്‌ക്കു സമീപം ഇരുവരേയും സംശയാസ്‌പദമായി കണ്ടതിനെത്തുടര്‍ന്ന്‌ തേയിലത്തോട്ടത്തിലെ തൊഴിലാളികള്‍ ഇവരെ തടഞ്ഞുവച്ച്‌ പാടഗിരി പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസെത്തി ഇവരെ ആലത്തൂര്‍ പോലീസിന്‌ കൈമാറി.

ഈ മാസം നാലിന്‌ ആയക്കാട്‌ കൊന്നഞ്ചേരി തച്ചാംപൊറ്റയിലെ ഭര്‍ത്താവിന്റെ വീട്ടില്‍നിന്നു മൂന്നുവയസുള്ള മകനുമായി സ്വന്തം വീട്ടിലെത്തിയ യുവതി അഞ്ചിന്‌ ഭര്‍ത്താവിന്റെ വീട്ടിലേക്ക്‌ തിരിച്ച്‌ പോവുന്നതിനായി ഇറങ്ങിയതായിരുന്നു. എന്നാല്‍ ഭര്‍ത്താവിന്റെ വീട്ടില്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന്‌ യുവതിയുടെ വീട്ടുകാര്‍ ഇവരെ കാണാനില്ലെന്ന്‌ കാണിച്ച്‌ ആലത്തൂര്‍ പോലീസില്‍ പരാതി നല്‍കി.

മൂന്നുവയസുള്ള മകനുമായി ചൊവ്വാഴ്‌ച കോയമ്പത്തൂരില്‍ എത്തിയ യുവതിയും പതിനേഴുകാരനും മൊബൈല്‍ ഫോണും താലിമാലയും വിറ്റുകിട്ടിയ 58,000 രൂപയും ആണ്‍കുട്ടി വീട്ടില്‍ നിന്നെടുത്ത 20,000 രൂപയുമായി വിമാനത്തില്‍ ബംഗളൂരുവിലെത്തി. അവിടെ ഹോട്ടലില്‍ ഒരു രാത്രിയും പകലും തങ്ങിയശേഷം ബംഗളൂരില്‍നിന്ന്‌ യൂബര്‍ ടാക്‌സിയില്‍ കേരളത്തില്‍ തിരിച്ചെത്തി. വ്യാഴാഴ്‌ച പുലര്‍ച്ചെ അഞ്ചിന്‌ യുവതിയുടെ അച്‌ഛന്‍ ജോലി ചെയ്യുന്ന ചിറ്റിലഞ്ചേരി ജങ്‌ഷനിലുള്ള ചായക്കടയിലെത്തി കുട്ടിയെ കട ഉടമയെ ഏല്‍പ്പിച്ച്‌ വീണ്ടും നാടുവിട്ടു. തുടര്‍ന്നാണ്‌ ഇവര്‍ നെല്ലിയാമ്പതിയിലെത്തിയത്‌.

യുവതി ഉപേക്ഷിച്ച കുട്ടിയെ ശിശുക്ഷേമ സമിതിയില്‍ ഹാജരാക്കിയ ശേഷം അവര്‍ ഭര്‍ത്താവിനെ ഏല്‍പ്പിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ചതിന്‌ ജുവനൈല്‍ ജസ്‌റ്റിസ്‌ ആക്‌ട്‌ പ്രകാരവും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിലുമാണ്‌ യുവതിയെ അറസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്‌.