പ്രതിപക്ഷം കൈകോർക്കുന്നു , സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് പ്രതിപക്ഷം രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന് കൈമാറി. ഏഴ് പാർട്ടികളിലെ 71 എംപിമാരാണ് ഒപ്പിട്ടത്. വെങ്കയ്യ നായിഡുവുമായി പ്രതിപക്ഷ നേതാക്കള്‍ ഇന്ന് നടത്തിയ കൂടിക്കാഴ്ചയിലാണ് 60 എംപിമാര്‍ ഒപ്പിട്ട നോട്ടീസ് കൈമാറിയത്. രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷസംഘമാണ് ഉപരാഷ്ട്രപതിയുടെ വസതിയിലെത്തി ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കിയത്.കോണ്‍ഗ്രസിന് പുറമെ ആര്‍ജെഡി, എന്‍സിപി, സിപിഐഎം, സിപിഐ, സമാജ്‌വാദി പാര്‍ട്ടി, ബിഎസ്പി എന്നീ പാര്‍ട്ടികളാണ് നോട്ടീസില്‍ ഒപ്പുവെച്ചിരിക്കുന്നത്.
അതേസമയം, ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നീക്കത്തില്‍ സുപ്രിം കോടതി അതൃപ്തി രേഖപ്പെടുത്തി. പൊതുജനമധ്യത്തില്‍ ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് ചര്‍ച്ചകള്‍ നടക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ജസ്റ്റിസ് എകെ സിക്രി അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. ഇത്തരം വാര്‍ത്തകള്‍ അസ്വസ്ഥത ഉണ്ടാക്കുന്നെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഇംപീച്ച്‌മെന്റ് നടപടികളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്നും മാധ്യമങ്ങളെ തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജിയില്‍ അറ്റോര്‍ണി ജനറലിന്റെ അഭിപ്രായം തേടിയ കോടതി കേസ് മെയ് ഏഴിലേക്ക് മാറ്റി.
സിബിഐ പ്രത്യേക ജഡ്ജി ബിഎച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇംപീച്ച്‌മെന്റ് നടപടികള്‍ പ്രതിപക്ഷം വേഗത്തിലാക്കിയത്. ലോയയുടെ മരണത്തില്‍ ദുരൂഹതയില്ലെന്നും പൊതുതാത്പര്യ ഹര്‍ജികളിലൂടെ ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമാണ് നടത്തുന്നതെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.