Thu. Apr 25th, 2024

ധ്യാനഭവനിലെ പ്രാര്‍ഥനയിലൂടെ സി.പി.എം. നേതാവിനു രോഗശാന്തി! ഭര്‍ത്താവിനു രോഗശാന്തി ലഭിച്ചെന്നു സാക്ഷ്യം പറഞ്ഞ്‌ പാര്‍ട്ടി അംഗമായ ഭാര്യ ചിത്രം സഹിതം പരസ്യം നല്‍കി. സി.പി.എം. ആലപ്പുഴ ജില്ലാ സെക്രേട്ടറിയറ്റ്‌ അംഗവും ചെത്തുതൊഴിലാളി ഫെഡറേഷന്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറിയുമായ എം. സുരേന്ദ്രനു രോഗശാന്തി ലഭിച്ചതായി ഭാര്യ രാജമ്മയാണ്‌ അവകാശപ്പെടുന്നത്‌. ആലപ്പുഴ പറവൂരിലെ പുന്നപ്ര-വയലാര്‍ രക്‌തസാക്ഷി സ്‌മാരകത്തിനടുത്തുള്ള ഐ.എം.എസ്‌. ധ്യാനകേന്ദ്രത്തിലാണു പ്രാര്‍ഥന നടന്നത്‌. വിപ്ലവപാര്‍ട്ടിയുടെ നേതാവിനു രോഗശാന്തി ലഭിച്ചതിന്റെ പരസ്യം ഐ.എം.എസ്‌. ധ്യാനഭവന്റെ മുഖപത്രത്തിലൂടെയാണു പുറത്തുവന്നത്‌.

ധ്യാനഭവന്റെ മുഖപത്രമായ “ചെങ്കോലേന്തിയ ഐ.എം.എസ്‌ അമ്മ”യുടെ ഫെബ്രുവരി ലക്കത്തില്‍ സുരേന്ദ്രന്റെ ചിത്രം ഉള്‍പ്പെടെയാണ്‌ നന്ദി അറിയിച്ച്‌ പരസ്യം നല്‍കിയിരിക്കുന്നത്‌. രക്‌തസമ്മര്‍ദവും പ്രമേഹവും ബാധിച്ച സുരേന്ദ്രന്റെ രോഗശാന്തിക്കായി ഐ.എം.എസ്‌. ധ്യാനകേന്ദ്രത്തില്‍ പ്രാര്‍ഥിച്ച ശേഷം പരിശോധിച്ചപ്പോള്‍ ഒരു രോഗവുമില്ലെന്നു കണ്ടെത്തിയെന്നു ഭാര്യ രാജമ്മ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.

യേശുവിനും മാതാവിനും നന്ദി അറിയിച്ചുള്ള പരസ്യം പുറത്തുവന്നതോടെ സി.പി.എമ്മിലെ ഔദ്യോഗികപക്ഷക്കാരനായ സുരേന്ദ്രനെതിരേ മറുപക്ഷം രംഗത്തുവന്നു. പ്രാര്‍ഥനയ്‌ക്കായി സുരേന്ദ്രനും ധ്യാനഭവനില്‍ പോയെന്നാണ്‌ ഇവരുടെ വാദം. ഗുരുവായൂര്‍ ക്ഷേത്രസന്ദര്‍ശന വിവാദത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനോടു വിശദീകരണം തേടിയ സി.പി.എമ്മിനു ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്‌ ആസന്നമായിരിക്കെ പുറത്തുവന്ന രോഗശാന്തി പരസ്യം തലവേദനയാകുമെന്ന് ഉറപ്പ്.