Fri. Mar 29th, 2024

റോയി മാത്യു

കേരളത്തിലെ മൊത്തം സഭകളിലെ മെത്രാന്മര്‍ എന്തിനാ പീഡാനുഭവ ആഴ്ചയില്‍ ഗള്‍ഫിലോട്ട് പോകുന്നത്? എല്ലാവരാലും ത്യജിക്കപ്പെട്ട് കിടക്കുന്ന ആയിരങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ പോകാതെ സമൃദ്ധിയില്‍ താമസിക്കുന്നവരുടെ ക്രിസ്തുവിനെ തേടി ബിസിനസ് ക്ലാസില്‍ പോയ മെത്രാന്മാര് എന്നാ സുവിശേഷമാണ് അവിടെ പോയി ഘോഷിക്കുന്നത്? കീശ നിറയ്ക്കാനുള്ള കാശ് തേടി പോകുന്ന ഇവര്‍ എന്ത് എളിമയുടെ, ലാളിത്യത്തിന്റെ സന്ദേശമാണ് മരുഭുമിയില്‍ പോയി വിളിച്ചുകൂവുന്നത്. പ്രാഞ്ചികളായ കുഞ്ഞാടുകളെ സുഖിപ്പിച്ച് പത്ത് ചക്രം ഒപ്പിക്കാനാണ് അവിടേക്ക് ഓടിപ്പോകുന്നത്. സെല്‍ഫിയെടുത്തും കൈമുത്തിച്ചും പരീക്ഷ എഴുതുന്ന പിള്ളേരുടെ തലയില്‍ കൈവെച്ചും മെത്രാന്മാര്‍ ഗള്‍ഫിലെ വിശ്വാസികളുടെ കീശ നല്ല ഭേഷായി അടിച്ചു മാറ്റും

പട്ടിണിക്കാരനായ മധുവിനെ അടിച്ചു കൊന്ന പ്രദേശം, കോഴിക്കാലും ഡോളറും കിട്ടാത്ത സ്ഥലമായതുകൊണ്ടാവും ഈ ഷൈലോക്കുമാര്‍ അങ്ങോട്ട് പോവാത്തത്.? പാപത്തിന്റേയും പറുദീസയുടേയും കള്ളക്കഥകള്‍ പറഞ് ഈ കൊള്ളക്കാര്‍ നിങ്ങളെ പറ്റിക്കയാണ്. ഇത് പറഞ്ഞാല്‍ പറയും പാപവും പറുദീസയും വിശ്വാസത്തിന്റെ ഭാഗമാണെന്ന് പല പോഴമ്മാരും അതൊക്കെ തൊണ്ട തൊടാതെ വിഴുങ്ങുന്നതാണ് ഇവരുടെ ഭാഗ്യം

സുഹൃത്തായ ഒരു വൈദികന്‍ ഇന്നലെ രാത്രി ഫോണിലൂടെ പറഞ്ഞു റോയിച്ചാ, മെത്രാന്മാരൊക്കെ ദാരിദ്ര്യവ്രതമെടുത്തവരാ, പക്ഷേ, എല്ലാവര്‍ക്കും കുടവയറും 100 കിലോയില്‍ കുറയാത്ത തൂക്കവും ഉണ്ട്’. ഇതാണ് തോമാശ്ലീഹ സ്ഥാപിച്ച സഭയുടെ അവസ്ഥ.

അങ്കമാലി-കൊച്ചി രൂപതയിലെ അടിപിടി അവസാനിപ്പിച്ചില്ലെങ്കില്‍ മറ്റെല്ലാ രൂപതകളിലും ഭദ്രാസനങ്ങളിലും ഈ കലാപം പൊട്ടിപ്പുറപ്പെടുമെന്നറിയാം. അതാണ് ഭൂമി കുംഭകോണം കോംപ്ലിമെന്‍സാക്കാന്‍ മറ്റേ കര്‍ദിനാളും ആര്‍ച്ച് ബിഷപ്പും പിന്നെ സഹ മെത്രാന്മാരും രംഗത്തിറങ്ങിയിരിക്കുന്നത്. സഭ, വിശ്വാസം, പറുദീസ എന്നൊക്കെ പറഞ്ഞ് ഈ കറക്കുകമ്പിനി മുന്നോട്ട് കൊണ്ടുപോയില്ലെങ്കില്‍ നാട്ടുകാര് ഇറങ്ങി കാര്‍പ്പറ്റ് ബോംബിംഗ് നടത്തുമെന്നറിയാം. അതൊഴിവാക്കാനുള്ള നെട്ടോട്ടത്തിലാണ് ഈ മുട്ടനാടുകള്‍.

ചില്ലലമാരകളില്‍ ഇരിക്കുന്ന അസ്ഥികൂടങ്ങളുടെ നാറുന്ന കഥകള്‍, അരമനകളിലെ പെണ്‍വാണിഭങ്ങള്‍, അനാഥരാക്കപ്പെട്ട കുഞ്ഞുങ്ങള്‍, ഇങ്ങനെ പലതരം കഥകള്‍ പേരു വെച്ചും വെക്കാതെയും പത്ര മാപ്പീസുകളിലേക്കും പത്രക്കാര്‍ക്കും വന്നു തുടങ്ങി ക്കഴിഞ്ഞു. ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ വിനു വി.ജോണ്‍ അത്തരമൊരു കത്തിലെ ചില വിവരങ്ങള്‍ വായിച്ചു. ഇതൊരു സാമ്പിള്‍ വെടിക്കെട്ടാണ്. എനിക്കും വരുന്നുണ്ട് ചില കുറിപ്പുകള്‍ ഒരു കാര്യം പരമ സത്യമാണ്… വിശ്വാസികള്‍ ധരിച്ചു വെച്ചിരിക്കുന്നതൊന്നുമല്ല നിങ്ങളുടെ ഇടയന്മാര്‍ നടത്തുന്നത്.

നിങ്ങളുടെ സോ കോള്‍ഡ് ഇടയന്മാരില്‍ 90 ശതമാനം പേര്‍ നമ്പര്‍ വണ്‍ ക്രിമിനലുകളാണ്. അവശേഷിക്കുന്ന 10 ശതമാനത്തിന്റെ പച്ചയിലാണ് ഈ വണ്ടി ഓടിപ്പോകുന്നത്. ഞെട്ടിപ്പിക്കുന്ന ഇത്തരം വിവരങ്ങളാണ് കത്തുകളിലെ വിശേഷങ്ങള്‍ മെത്രാന്മാരും സഭാ കേന്ദ്രങ്ങളും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരാത്തത് ഭാഗ്യം. എങ്കിലി പ്രസ്ഥാനങ്ങളും ഇടയന്മാരും ഭിത്തിയിലിരിക്കുന്ന പടമായി അവശേഷിക്കുമായിരുന്നു.
കത്തുകളിലെ ഉള്ളടക്കങ്ങള്‍ വായിച്ചാല്‍ തല പെരുക്കും, നിങ്ങള്‍ ഒരു പക്ഷേ, ഇവരെ കാറിത്തുപ്പി എന്നു വരാം. എനിക്കിതില്‍ അത്ഭുതമൊന്നും തോന്നിയില്ല ഒന്നറിയാം രാഷ്ടീയക്കാര്‍ ഇവരെ അപേക്ഷിച്ച് 916 തനി തങ്കങ്ങള്‍!

സോളാര്‍ വ്യഭിചാരത്തെ വെല്ലുന്ന സൊയമ്പന്‍ കഥകളാണ് മിക്ക കത്തുകളിലും ::
കള്ളക്കടത്ത്, മനുഷ്യക്കടത്ത്, റിയല്‍ എസ്‌റ്റേറ്റ് കുംഭകോണം, നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് എന്ന് വേണ്ട ഒരു കെ.എസ്. ഗോപാലകൃഷ്ണന്‍ ചിത്രത്തിന്റെ ചേരുവകളെല്ലാം അടങ്ങിയ സംഭവങ്ങളാണ് തോമാശ്ലീഹായുടെ പേരില്‍ നടക്കുന്നത്. ഫയര്‍ മാസികയ്ക്ക് തുടരന്‍ അടിക്കാവുന്ന ഇക്കിളി കഥകളുടെ പ്രവാഹമാണ് പുറത്തേക്ക് വരുന്നത്. എല്ലാവര്‍ക്കും എല്ലാം അറിയാം. പലരും പലതും വിളിച്ചു പറയുമെന്നറിയാം. ഈസ്റ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒരാഴ്ചകൊണ്ട് കമ്മ്യൂണിസം ചാമ്പലായപ്പോലെ ഇവിടുത്തെ മെത്രാസനങ്ങള്‍ തവിടുപൊടിയാകാനുള്ള സാധ്യതകളേറെയാണ്.