Tue. Apr 23rd, 2024

ആഢംബര വാഹനം വ്യാജരേഖയുണ്ടാക്കി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന പരാതിയില്‍ സുരേഷ് ഗോപി എം.പിയ്ക്കെതിരെ കേസെടുത്തു. വിവിധ വകുപ്പുകള്‍ ചുമത്തി ക്രൈംബ്രാഞ്ചാണ് കേസെടുത്തിരിക്കുന്നത്.

ആഢംബര കാറുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ കേരളത്തില്‍ പതിനാല് ലക്ഷം മുതല്‍ ഇരുപത് ലക്ഷം രൂപ നികുതി നല്‍കേണ്ടി വരുമ്പോള്‍ പുതുച്ചേരിയില്‍ ഒന്നര ലക്ഷം രൂപ മാത്രം നല്‍കിയാല്‍ മതി. ഈ അവസരം മുതലെടുത്താണ് ആഢംബര വാഹനങ്ങള്‍ പോണ്ടിച്ചേരിയിലെ വ്യാജ വിലാസങ്ങളിലും മറ്റുള്ളവരുടെ വിലാസങ്ങളിലും രജിസ്റ്റര്‍ ചെയ്യുന്നത്.

മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തിലെത്തിക്കുന്ന വാഹനം ഒരു വര്‍ഷത്തിനുള്ളില്‍ കേരളാ രജിസ്ട്രേഷന്‍ സ്വീകരിക്കണമെന്നാണ് നിയമം. എന്നാല്‍ സുരേഷ് ഗോപി പോണ്ടിച്ചേരി രജിസ്‌ട്രേഷനില്‍ തന്റെ ഔഡി കാര്‍ ഇപ്പോഴും കേരളത്തില്‍ ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു.

മാത്രമല്ല, കാര്‍ രജിസ്റ്റര്‍ ചെയ്ത പോണ്ടിച്ചേരിയിലെ വിലാസത്തില്‍ അന്വേഷണം നടത്തിയപ്പോള്‍ ഇത് വ്യാജമാണെന്ന് തിരിച്ചറിഞ്ഞു. വാഹനത്തിന്റെ ശരിയായ രേഖകള്‍ ഹാജരാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ആവശ്യപ്പെട്ടെങ്കിലും താരം ഹാജരാക്കിയിരുന്നില്ല.തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.