Thu. Mar 28th, 2024

ടെന്നീസ് താരം മരിയ ഷറപ്പോവക്കെതിരെ പോലീസ്‌ കേസ്. ഭവന നിര്‍മ്മാണ പദ്ധതിയില്‍ നിക്ഷേപിച്ചവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഡല്‍ഹി പോലീസ്‌ കേസെടുത്തിരിക്കുന്നത്‌. നിക്ഷേപകരില്‍ നിന്നും കോടിക്കണക്കിന് രൂപ കൈപറ്റിയ ഹോംസ്റ്റഡ് എന്ന നിര്‍മാണ കമ്പനിയുടെ ഭാഗമെന്ന നിലക്കാണ് ഷറപ്പോവക്കെതിരായി കേസെടുത്തതെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ പറഞ്ഞു.

അപ്പാര്‍ട്ട്‌മെന്റ് പദ്ധതിയെ പിന്തുണയ്ക്കുന്നതിനായി 2012ല്‍ റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവ ഇന്ത്യയിലെത്തിയിരുന്നു. അന്ന് പ്രൊജക്ടിനെ പിന്തുണച്ചു സംസാരിച്ചാണ് അവര്‍ ഇന്ത്യയില്‍ നിന്ന് മടങ്ങിയത്.

ഡല്‍ഹിക്ക് തൊട്ടടുത്ത് ഗുഡ്ഗാവിലാണ് ആഡംബര അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സ് നിര്‍മിക്കാനുദ്ദേശിച്ചിരുന്നത്. 2016 ഓടെ പണി പൂര്‍ത്തിയാവുമെന്നാണ് അന്ന് കമ്പനി പറഞ്ഞിരുന്നത്. ഷറപ്പോവ പറഞ്ഞതു കേട്ടാണ് തങ്ങള്‍ പദ്ധതിയില്‍ പണം നിക്ഷേപിച്ചതെന്നാണ് നിക്ഷേപകരുടെ പരാതി.