Thu. Apr 25th, 2024

ആമസോൺ വെയർഹൗസ് തൊഴിലാളികൾ സമരത്തിലേക്ക്. THE WRONG AMAZON IS BURNING എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു സമരം. മെച്ചപ്പെട്ട ശമ്പളവും തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ടാണ് തൊഴിലാളികൾ കഴിഞ്ഞ ദിവസം ആദ്യമായി ബ്രിട്ടനിൽ പണിമുടക്കിയത്. കുതിച്ചുയരുന്ന ജീവിതച്ചെലവ് കാരണം നിരവധി നഴ്സുമാരടക്കം പണിമുടക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിഭാഗവും പണിമുടക്കുന്നത്. ലണ്ടനിൽ നിന്ന് 160 കിലോമീറ്റർ മാറി വടക്കു പടിഞ്ഞാറ് ബിർമിങ്ഹാമിനു സമീപമുള്ള കവൻട്രിയിലെ ആമസോൺ കേന്ദ്രത്തിലെ തൊഴിലാളികളാണ് പണിമുടക്കിയത്. ഉയർന്ന ഭക്ഷണ, ഊർജ വിലകൾ കാരണം നഴ്സുമാർ, ആംബുലൻസ് തൊഴിലാളികൾ, ട്രെയിൻ ഡ്രൈവർമാർ, അതിർത്തി ജീവനക്കാർ, ഡ്രൈവിങ് ഇൻസ്ട്രക്ടർമാർ, ബസ് ഡ്രൈവർമാർ, അധ്യാപകർ, തപാൽ ജീവനക്കാർ എന്നിവർ ഉയർന്ന ശമ്പളം ആവശ്യപ്പെട്ട് കഴിഞ്ഞ മാസങ്ങളിൽ പണിമുടക്കിയിരുന്നു.


ആമസോണിന്റെ ഇന്ത്യയിലെ പിരിച്ചുവിടൽ സുഗമമായിരുന്നു എന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ട്. ഇന്ത്യയിലെ ആയിരക്കണക്കിന് പേരെയാണ് പിരിച്ചുവിടൽ ബാധിച്ചത്. എന്നാൽ വളരെ മാന്യമായി ആമസോൺ ഇത് കൈകാര്യം ചെയ്തുവെന്നാണ് വിവരം. ഇതിനായി വിവിധ ഇടങ്ങളിൽ നിന്നും ജീവനക്കാരെ നേരിട്ടുള്ള കൂടികാഴ്ചയ്ക്ക് ആമസോൺ വിളിച്ചുവരുത്തി. ജീവനക്കാരെ അത്യാവശ്യമായി ആമസോൺ തിരിച്ചുവിളിച്ചത് അടുത്ത ദിവസങ്ങളിലാണ്. വൺ ടു വൺ മീറ്റിങ് ഷെഡ്യൂളാണ് ജീവനക്കാർക്ക് നൽകിയത്. സീനിയർ മാനേജരാണ് ജീവനക്കാർക്ക് ഇത് സംബന്ധിച്ച മെയിൽ അയച്ചിരിക്കുന്നത്. മീറ്റിങിന് എത്തിച്ചേരേണ്ടതിന്റെ കാരണം മെയിലിൽ വ്യക്തമാക്കിയിരുന്നില്ല. മീറ്റിങിന് പങ്കെടുക്കാൻ ഫ്ലൈറ്റ് ബുക്ക് ചെയ്യണമെന്നും അവരുടെ ഫ്ലൈറ്റ് ടിക്കറ്റുകൾക്കും ഹോട്ടൽ താമസത്തിനും ചെലവാകുന്ന പണം കമ്പനി തിരികെ നൽകുമെന്നും അറിയിച്ചിരുന്നു. മീറ്റിംഗ് ദിവസം, മീറ്റിംഗിന് എത്തിയ ജീവനക്കാർ സീനിയർ മാനേജരുമായും എച്ച്‌ആറുമായും കൂടിക്കാഴ്ച നടത്തി. അപ്പോഴാണ് പിരിച്ചുവിടലിനെ കുറിച്ചുള്ള പൂർണ വിവരങ്ങൾ ജീവനക്കാരെ അറിയിച്ചത്. വ്യക്തിഗത മീറ്റിംഗിൽ നടപടിക്രമങ്ങളെ കുറിച്ചും പിരിച്ചുവിടലിനെ തുടർന്നുള്ള സാമ്പത്തിക കാര്യങ്ങളുടെ വിശദാംശങ്ങളെ പറ്റിയും മാനേജരും എച്ച്‌ആറും വിശദീകരിച്ചു. ട്വിറ്ററിൽ നിന്ന് വ്യത്യസ്തമായി, ആമസോണിൻറെ പിരിച്ചുവിടൽ പ്രക്രിയ സുഗമമായിരുന്നു, മാത്രമല്ല ജീവനക്കാർക്കുള്ള മെയിൽ അടക്കം ആക്‌സസ് പെട്ടെന്ന് തടഞ്ഞില്ല.

ആമസോണിലെ കൂടുതൽ ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകുമെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പിരിച്ചുവിടൽ ഏകദേശം 2300 ജീവനക്കാരെ കൂടി ബാധിക്കുമെന്നായിരുന്നു സൂചന. നേരത്തെ 18000 പേർക്കെതിരെ നടപടിയെടുത്തതിന് പിന്നാലെയാണിത്. യു.എസിലെ തൊഴിൽ നിയമം അനുസരിച്ച് കൂട്ടപ്പിരിച്ചുവിടലിന് 60 ദിവസം മുൻപ് തന്നെ പിരിച്ചുവിടൽ ബാധിക്കുന്ന ജീവനക്കാരെ ഇത് സംബന്ധിച്ച വിശദാംശങ്ങൾ അറിയിക്കണം.