അഭിഷേകാഗ്നി നടത്തിപ്പുകാരനും സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടറും പ്രശസ്ത ധ്യാനഗുരുവുമായ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തില്‍ പുതിയ സന്യാസ സഭ രൂപീകരിച്ചു. പ്രീച്ചേര്‍ഴ്സ് ഓഫ് ഡിവൈന്‍ മേഴ്സി (പി.ഡി.എം)എന്ന സന്യാസ സമൂഹത്തില്‍ ആദ്യഘട്ടത്തില്‍ വൈദീകര്‍ മാത്രമാകും ഉണ്ടാകുക. അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ബിനോയി കരിമരുതിങ്കലും പുതിയ സഭയുടെ ഭാഗമാകും. ഇരുവരും നിലവില്‍ പാലക്കാട് രൂപതാംഗങ്ങളാണ്. പുതിയ സന്യാസ സഭയുടെ ഭാഗമാകുന്നതോടെ ഇരുവരുടെയും നേതൃത്വത്തില്‍ പുതിയ സഭയ്ക്കായി പാലക്കാട് രൂപതയ്ക്ക് പുറത്ത് ആസ്ഥാനമന്ദിരവും മറ്റു സൗകര്യങ്ങളുമൊരുക്കും. ഇരുവരുടെയും സൗകര്യാര്‍ത്ഥം സെഹിയോന്‍ ധ്യാനകേന്ദ്രത്തിന്റെ ചുമതലയില്‍ നിന്നും ഇവരെ ഒഴിവാക്കിയിട്ടുമുണ്ട്. ധ്യാന കേന്ദ്രത്തിന്റെ പുതിയ ഡയറക്ടറായി ഫാ.ജോസ് ആലയ്ക്കക്കുന്നേല്‍ ചുമതലയേറ്റിട്ടുണ്ട്.
പാലക്കാട് രൂപതാ ബിഷപ്പ് ജേക്കബ് മനന്തോടത്താണ് പുതിയ സന്യാസ സഭ രൂപീകരിക്കാന്‍ അനുവാദം നല്‍കിയത്. മെയ് ആറിന് ഇതുസംബന്ധിച്ച അറിയിപ്പ് രൂപതയിലെ ദേവാലയങ്ങളില്‍ വായിക്കുകയും ചെയ്തു. അതേസമയം സഭാ രൂപീകരണത്തിനെതിരെ ഒരു വിഭാഗം വിശ്വാസികള്‍ രംഗത്തെത്തിയിട്ടുണ്ട്. സെഹിയോന്‍ ധ്യാനകേന്ദ്രത്തിനായി യൂറോപ്പില്‍ നിന്നടക്കം വന്‍തുക പിരിച്ചെടുത്ത ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ പുതിയ സന്യാസമൂഹം രൂപീകരിക്കുമ്പോള്‍ ആ തുക തന്റെ പുതിയ സഭയ്ക്കായി വിനിയോഗിക്കുന്നുവെന്നാണ് ആക്ഷേപം. കേരളത്തിലെ പത്തിലധികം ബൈപ്പാസുകളില്‍ അഭിഷേകാഗ്നി മിനിസ്ട്രീസ് എന്ന സ്ഥാപനത്തിനായി കോടികള്‍ വിലമതിക്കുന്ന സ്ഥലം വാങ്ങിക്കൂട്ടിയിട്ടുണ്ടും പറയപ്പെടുന്നു. സെഹിയോന്‍ ധ്യാനകേന്ദ്രത്തിനായി പിരിച്ച തുക ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ തന്റെ നേതൃത്വത്തിലുള്ള പുതിയ സഭയ്ക്കായി വിനിയോഗിക്കുന്നതില്‍ പാലക്കാട് രൂപതയില്‍ പ്രതിഷേധം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ഈ പിരിച്ച തുകയ്ക്കൊന്നും കണക്കില്ലെന്നും വിശ്വാസികളെ ഇനിയും ബോധ്യപ്പെടുത്തിയിട്ടില്ലെന്നും ആരോപണമുണ്ട്.
കഴിഞ്ഞ ഏപ്രില്‍ 24നാണ് പ്രീച്ചേഴ്സ് ഓഫ് ഡിവൈന്‍ മേഴ്സി എന്നപേരില്‍ വൈദീകരുടെ പയസ് യൂണിയന് തുടങ്ങാന്‍ പാലക്കാട് ബിഷപ്പ് സേവ്യര്‍ഖാന്‍ വട്ടായിലിന് അനുവാദം നല്‍കുന്നത്. ലോക സുവിശേഷവത്കരണം ലക്ഷ്യം വച്ചുകൊണ്ട് വചനപ്രഘോഷണം നടത്തുന്നതിനും പ്രായ്ശ്ചിത്ത പരിഹാര ജീവിതം നയിക്കുന്നതിനുമായി പയസ് യൂണിയന് സ്ഥാപിക്കാനുള്ള ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിന്റെയും, ഫാ. ബിനോയി കരിമരുതിങ്കലിന്റെയും അപേക്ഷ ബിഷപ്പ് അംഗീകരിക്കുകയായിരുന്നു. അപേക്ഷയെക്കുറിച്ച് ആവശ്യമായ അന്വേഷണങ്ങളും ആലോചനകളും പ്രാര്‍ത്ഥനകളും താന്‍ നടത്തിയെന്നും ദൈവാത്മാവാണ് ഇവരെ നയിക്കുന്നതെന്ന് വിവേചിച്ചറിഞ്ഞതിന്റെയും ഫലമായാണ് അംഗീകാരം നല്‍കിയതെന്ന് ബിഷപ്പ് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. കഴിഞ്ഞ കുറെയേറെ വര്‍ഷങ്ങളായി സെഹിയോന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറും പ്രധാന നടത്തിപ്പുകാരനുമായിരുന്നു ഫാ. സേഖ്യര്ഖാന് വട്ടായില്‍.
ഇന്ത്യയ്ക്ക് പുറമെ യൂറോപ്പ് അടക്കമുള്ള വിദേശ രാജ്യങ്ങളിലും ജീവന് ടി.വി, ഷാലോം ടി.വി തുടങ്ങിയ മാധ്യമങ്ങളിലൂടെയും അഭിഷേകാഗ്നി എന്ന പേരില്‍ വലിയ ധ്യാനം സംഘടിപ്പിച്ചതിലൂടെ ഇദ്ദേഹം പ്രസിദ്ധനുമായി. ഇതോടെയാണ് തന്റെ നേതൃത്വത്തില്‍ പുതിയ സന്യാസസഭ എന്ന സ്വപ്നം ഇദ്ദേഹത്തിന് തുടങ്ങിയത്. പലവട്ടം രൂപതയിലടക്കം ആവശ്യമുന്നയിച്ചെങ്കിലും അംഗീകാരം ലഭിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സഭ രൂപീകരിക്കാനുള്ള അനുവാദം ലഭിച്ചതോടെ രൂപതാവൈദീകന് എന്ന തലത്തിലുള്ള എല്ലാ നിയന്ത്രണത്തില്‍ നിന്നും വട്ടായിലച്ചന് സ്വതന്ത്രനായി.
പുതിയ പ്രീച്ചേഴ്സ് ഓഫ് ഡിവൈന്‍ മേഴ്സി എന്ന സഭയില്‍ വട്ടായിലച്ചന് പുറമെ ഫാ. ബിനോയി കരിമരുതിങ്കലും മാത്രമാകും നടത്തിപ്പുകാര്‍. അഭിഷേകാഗ്നി മിനിസ്ട്രീസിന്റെ പുതിയ ആസ്ഥാനം കൊച്ചി നെടുമ്പാശേരിയിലാകുമെന്നാണ് സൂചന. സെഹിയോന്‍ ധ്യാനകേന്ദ്രത്തിനായി നടത്തിയ പിരിവിലൂടെയും, സംഭാവനയിലൂടെയും വലിയ തുക ലഭിച്ചിരുന്നു. ഈ തുകയൊന്നും ഇനി പാലക്കാട് രൂപതയ്ക്കോ, അട്ടപ്പാടി ധ്യാനകേന്ദ്രത്തിന്റെ വികസനത്തിനോ ഉപയോഗപ്പെടില്ല. ഇതു ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തിലുള്ള പ്രീച്ചേഴ്സ് ഓഫ് ഡിവൈന്‍ മേഴ്സിക്കുമാത്രമെ ലഭിക്കൂ.ഇതിൻറെ പേരിൽ വിശ്വാസികള്‍ക്കിടയില്‍ തന്നെ പ്രതിഷേധവും ശക്തമാണ്.