Tue. Apr 23rd, 2024

പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതക കേസിന്റെ വിധി ഡിസംബര്‍ 12ന്. കേസിന്റെ വാദം പൂര്‍ത്തിയായി. ആസം സ്വദേശിയായ അമിറൂള്‍ ഇസ്ലാമാണ് കേസിലെ ഏക പ്രതി. നവംബര്‍ 21നായിരുന്നു വാദം ആരംഭിച്ചത്.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക.കേസില്‍ അന്തിമ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്നാണിത്. അടച്ചിട്ട കോടതി മുറിയില്‍ രഹസ്യമായാണ് കേസിലെ വാദം പൂര്‍ത്തിയായത്. കേസിലെ പ്രതി അമിറൂള്‍ ഇസ്ലാമിനെ ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ കോടതി നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.

കേസില്‍ രണ്ട് പ്രതികളുണ്ടെന്ന തരത്തില്‍ പൊലീസ് തന്നെ ആദ്യം സൂചനകള്‍ പുറത്തുവിട്ടിരുന്നെങ്കിലും പിന്നീട് രണ്ടാം പ്രതിയെ കിട്ടിയില്ലെന്നും അങ്ങനെ ഒരാളില്ലെന്നുമൊക്കെ പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു പൊലീസ്. കഴിഞ്ഞ വര്‍ഷമാണ് കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ജിഷാ കൊലക്കേസ് സംഭവിച്ചത്.

പെരുമ്പാവൂരിലെ കനാല്‍ബണ്ടിലുള്ള വീട്ടില്‍ ഒറ്റയ്ക്കായിരുന്ന ജിഷയെ അമിറൂള്‍ ഇസ്ലാം ബലാത്സംഗം ചെയ്ത് കൊന്നുവെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് കേരളത്തില്‍ ഉയര്‍ന്നത്.2016 ഏപ്രില്‍ 28നാണ് നിയമ വിദ്യാര്‍ത്ഥിനിയായിരുന്ന പെരുമ്പാവൂര്‍ സ്വദേശിനി ജിഷ കൊല്ലപ്പെട്ടത്.

അന്ന് വൈകുന്നേരം 5.30 നും ആറിനുമിടയില്‍ പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതി അമീറുള്‍ ഇസ്ലാം പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി എന്നതാണ് കേസ്. അഡ്വ. ആളൂരാണ് കേസില്‍ പ്രതിക്കായി ഹാജരായത്.