ഇടുക്കി: ഓൺലൈൻ റമ്മി കളിയിൽ പണം നഷ്ടമായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് വെള്ളരിക്കുണ്ട്, റാണിപുരം പാറയ്‌ക്കൽ റെജി – റെജീന ദമ്പതികളുടെ മകൻ പി കെ റോഷ് (23) ആണ് മരിച്ചത്.
പള്ളിവാസൽ ആറ്റുകാട് വെള്ളച്ചാട്ടത്തിന് സമീപമുള്ള റിസോർട്ടിലെ ജീവനക്കാരനായിരുന്നു റോഷ്. ഇന്നലെ രാത്രി എട്ടരയ്‌ക്കാണ് റിസോർട്ടിന് സമീപമുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിൽ ഇയാളെ സഹപ്രവർത്തകർ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഏറെ നാളായി റോഷ് ഓൺലൈൻ റമ്മി കളിയിൽ അടിമയായിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു. ജോലി ചെയ്ത് ലഭിക്കുന്നതും കടം വാങ്ങിയതുമായ ലക്ഷക്കണക്കിന് രൂപ റമ്മി കളിയിലൂടെ നഷ്ടപ്പെട്ടതായാണ് വിവരം. വീട്ടിലെ ഏകമകനായ റോഷ്, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്റെ സഹോദരിക്ക് മാരക രോഗം ബാധിച്ചെന്നും സഹായം നൽകണമെന്നും സഹപ്രവർത്തകരോട് കള്ളം പറഞ്ഞിരുന്നു. ഇത് വിശ്വസിച്ച് ഇവർ പിരിച്ച 80,000 രൂപ കഴിഞ്ഞ ദിവസം റോഷിന് നൽകിയിരുന്നു. ഈ പണവും ഇയാൾ റമ്മി കളിച്ച് നഷ്ടപ്പെടുത്തിയെന്നാണ് വിവരം.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി അടിമാലി താലൂക്ക് ആശുപത്രിയിലേയ്‌ക്ക് മാറ്റി.