Fri. Mar 29th, 2024

തിരുവല്ല: കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട പതിമൂന്നുകാരി ലൈംഗികപീഡനത്തിന് വിധേയയതായി കണ്ടെത്തി. സംഭവത്തില്‍ ഇടുക്കി പീരുമേട് കുമളി കൈലാസ് മന്ദിരം വീട്ടില്‍ വിഷ്ണു സുരേഷ്(26)നെ കീഴ്വായ്പ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ തോട്ടക്കാട് ഇരവിചിറ അനില്‍കോണ്‍ കമ്പനിപ്പടിയിലെ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.

വിവിധ അസുഖങ്ങളാല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരവേ, 2022 സെപ്റ്റംബര്‍ 9നാണ് പെണ്‍കുട്ടി മരിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി ലൈംഗിക ആക്രമണത്തിന് വിധേയയാതായി തെളിഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലിസ് തുടര്‍ന്നു നടത്തിയ അന്വേഷണത്തിനിടയിലാണ് പെണ്‍കുട്ടി ലൈംഗീകമായി പീഡിപ്പിക്കപ്പെട്ട വിവരം അറിയുന്നത്.


കുട്ടിയുടെയും മാതാവിന്റെയും ഫോണ്‍ കാളുകള്‍ പരിശോധിച്ചതാണ് കേസിന്റെ അന്വേഷണത്തില്‍ വഴിത്തിരിവായത്. പെണ്‍കുട്ടിയുടെ ഫോണിലേക്ക് ഒരു ഫോണില്‍ നിന്നും 29 കാളുകള്‍ വന്നത് ശ്രദ്ധയില്‍പ്പെട്ട അന്വേഷണസംഘം, ആ ഫോണ്‍ നമ്പരില്‍ അന്വേഷണം കേന്ദ്രീകരിച്ചു. ഇയാളും കുട്ടിയും തമ്മില്‍ അടുപ്പത്തിലായിരുന്നെന്നും, യുവാവ് ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്നും വെളിപ്പെട്ടു.

പ്രതിയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ഒരുമിച്ചു യാത്രചെയ്ത ആലപ്പുഴ ബീച്ച്, തിരിച്ചുവരുമ്പോള്‍ ഭക്ഷണം കഴിച്ച ഹോട്ടല്‍, കുട്ടിയുടെ വീട്, പ്രതി താമസിക്കുന്ന വീട് എന്നിവടങ്ങളില്‍ തെളിവെടുപ്പ് നടത്തി. ഫോണും സിം കാര്‍ഡും വസ്ത്രങ്ങളും പിടിച്ചെടുത്തു ശാസ്ത്രീയ പരിശോധനക്കയച്ചു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ് ഐ ബി എസ് ആദര്‍ശ് രജിസ്റ്റര്‍ ചെയത കേസില്‍ കീഴ്വായ്പൂര് എസ് എച്ച് ഒ വിപിന്‍ ഗോപിനാഥാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.