Fri. Apr 26th, 2024

തിരുവനന്തപുരം: പാലക്കാട് അടുത്ത തവണ ഷാഫി പറമ്പിൽ തോൽക്കുമെന്ന അഭിപ്രായ പ്രകടനം പിൻവലിച്ച് സ്പീക്കർ എ എൻ ഷംസീർ. അതേസമയം, പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ഓഫീസ് ഉപരോധിച്ചത് ഖേദകരമെന്ന് അദ്ദേഹം റൂളിംഗ് നടത്തി. ഷാഫിക്കെതിരായ പരാമർശം സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യും.

മാർച്ച് 14, 15 തീയതികളില്‍ സഭക്ക് അകത്തും പുറത്തും ഉണ്ടായ സംഭവങ്ങളിലാണ് ഇന്ന് സ്പീക്കറുടെ റൂളിംഗുണ്ടായത്. ഷാഫി പറമ്പില്‍ എം എല്‍ എക്കെതിരായ പരാമര്‍ശം അനുചിതമാണ്. ബോധപൂര്‍വമല്ലാതെയായിരുന്നു പരാമര്‍ശം. അംഗങ്ങൾ നടുത്തളത്തിലിറങ്ങി ചെയറിനെ മറയ്ക്കും വിധം ബാനർ ഉയത്തിയപ്പോൾ പിന്തിരിപ്പിക്കാനായാണ് പേരെടുത്ത് വിളിച്ച് ജനങ്ങളിത് കാണുന്നുണ്ടെന്നും തോൽക്കുമെന്നും സ്പീക്കർ പറഞ്ഞത്. ഷാഫി തോൽക്കുമെന്ന് മൂന്ന് തവണ പറഞ്ഞിരുന്നു. അസാധാരണ അഭിപ്രായ പ്രകടനമായിരുന്നു ഇത്.


അതേസമയം, കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് സ്പീക്കറുടെ ഓഫീസ് ഉപരോധമെന്ന് ഷംസീര്‍ പറഞ്ഞു. ആക്ഷേപങ്ങള്‍ വസ്തുതാവിരുദ്ധവും ചെയറിന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതുമാണ്. സഭാ ചട്ടങ്ങളില്‍ പ്രതിഷേധിക്കാനുള്ള അവകാശങ്ങള്‍ പരിമിതമാണ്. സമാന്തര പ്രമേയം അവതരിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് തെറ്റാണ്. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ നടത്തിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും.

അംഗങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന ഒന്നും ചെയറിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. സഭാ ടിവിയുമായി ബന്ധപ്പെട്ട പരാതി പരിശോധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ അടക്കം സഭാ ടി വിയിൽ കാണിക്കുന്നത് ആലോചിച്ച് മാര്‍ഗനിര്‍ദേശം പുതുക്കും.