തിരുവന്തപുരം: വിഴിഞ്ഞം പ്രശ്നങ്ങള്‍ നിയമത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടു രമ്യമായി പരിഹരിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അടിയന്തര പ്രമേയ ചര്‍ച്ചക്കു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ലത്തീന്‍ സഭ വികസന കാര്യത്തില്‍ താത്പര്യമുള്ള സഭയാണ്. വിഴിഞ്ഞം സമര സമിതിയുടെ നിലപാട് സഭയുടെ നിലപാടല്ല. ബാഹ്യ ശക്തികള്‍ ഇടപെടുന്നതായി സംശയം.
തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ ആശങ്ക ദൂരീകരിക്കാനുള്ള ശ്രമം നടത്തിവരികയാണ്. നിര്‍മാണ പ്രൃത്തി 80 ശതമാനം പൂര്‍ത്തിയായ ഘട്ടത്തില്‍ നിര്‍ത്തിവെക്കാന്‍ കഴിയില്ല എന്ന കാര്യത്തില്‍ മാത്രമാണു സര്‍ക്കാറിനു കടും പിടിത്തമുള്ളത്. പ്രവൃത്തി തടസ്സപ്പെടുത്തില്ല എന്നു സമര സമിതി കോടതിയില്‍ നല്‍കിയ ഉറപ്പു ലംഘിക്കപ്പെട്ടു.
വ്യക്തികളുടെ മുഖം നോക്കിയല്ല നിയമ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ചിലരെ മാത്രം കേസില്‍ നിന്ന് ഒഴിവാക്കന്‍ സാധിക്കില്ല. സെക്രട്ടറിയറ്റിനു മുന്നില്‍ വരെ ബോട്ട് കത്തിക്കാന്‍ ശ്രമം നടത്തി.
വിഴിഞ്ഞം പൊതു മേഖലയില്‍ വേണമെന്ന നിലപാടായിരുന്നു അന്നു എല്‍ ഡി എഫിന് ഉണ്ടായിരുന്നത്. സര്‍ക്കാര്‍ മാറി വരുമ്പോള്‍ വിരുദ്ധ തീരുമാനം ഉണ്ടാവുന്നത് വികസനത്തിനു ഗുണകരമല്ല. സംയമനത്തോടെയാണു സര്‍ക്കാറും പോലീസും വിഷയം കൈകാര്യം ചെയ്യുന്നത്. എന്നാല്‍ ഏതു രീതിയിലും സംഘര്‍ഷം ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. പോലീസ് കാണിച്ച സംയമനവും ക്ഷമയും മാതൃകാപരമായിരുന്നു. വികസനവും സമാധാനവും വേണം എന്നതാണു സര്‍ക്കാര്‍ നിലപാട്.
സമരക്കാര്‍ പോലീസ് അധികൃതരെ അക്ഷരാര്‍ഥത്തില്‍ ബന്ധികളാമക്കി. 54 പോലീസുകാര്‍ക്കു പരിക്കേറ്റു. കോടതി വിധി ലംഘിച്ച് അക്രമ സമരം നടത്തി. അക്രമ സംഭവങ്ങള്‍ അനുവദിക്കാനാവില്ല. സമരത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും അണിനിരന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.