Sat. Apr 20th, 2024

അടൂര്‍: ഒറ്റരാത്രി കൊണ്ട് നാലിടത്ത് നടന്ന അക്രമങ്ങളില്‍ നാട് ഭീതിയിലായി. എസ് എന്‍ ഡി പി ശാഖായോഗം പ്രസിഡന്റിനെ അക്രമി വീട്ടില്‍ കയറി വെട്ടിപ്പരുക്കേല്‍പ്പിച്ചു. പഴകുളം കിഴക്ക് പെരിങ്ങനാട് ചാല രണ്ടായിരത്തി ആറാം നമ്പര്‍ ആര്‍ ശങ്കര്‍ എസ് എന്‍ ഡി പി ശാഖയിലെ പ്രസിഡന്റ് ചാലായില്‍ പുത്തന്‍ വീട്ടില്‍ രാധാകൃഷ്ണന്‍(62) നാണ് തലക്ക് വെട്ടേറ്റത്. ഇന്നലെ പുലര്‍ച്ചെ നാലരക്കായിരുന്നു സംഭവം.

ഹൈസ്‌കൂള്‍ ജങ്ഷനിലുള്ള ഹോട്ടലില്‍ രാത്രി ഡ്യൂട്ടി കഴിഞ്ഞ് പുലര്‍ച്ചെ മൂന്നിന് വീട്ടിലെത്തിയ ശേഷം ശബ്ദം കേട്ട് അടുക്കള വാതില്‍ തുറന്നപ്പോഴാണ് രാധാകൃഷ്ണനെ അടിക്കുകയും തുടര്‍ന്ന് തലയില്‍ പല തവണ വെട്ടുകയും ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഉറങ്ങുകയായിരുന്ന സഹോദരനും ഭാര്യയും ശബ്ദം കേട്ട് ചെന്നപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന രാധാകൃഷ്ണനെയാണ് കണ്ടത്. വെട്ടിയ ആള്‍ അപ്പോഴേക്കും ഓടി രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് രാധാകൃഷ്ണനെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന്റെ കതക് ഏതോ ആയുധമുപയോഗിച്ച് പ്രതി കുത്തിത്തുറക്കാന്‍ ശ്രമിച്ചതായും പോലീസ് പറഞ്ഞു.

ഈ സംഭവത്തിന്റെ തുടര്‍ച്ചയെന്നോണം സമീപത്തുള്ള ശ്രീജാഭവനില്‍ സന്തോഷിന്റെ വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന ബൈക്കും അക്രമി തീവച്ച് നശിപ്പിച്ചു. സമീപത്ത് കിടന്ന കാര്‍ കത്തിക്കാനും ശ്രമിച്ചു. അയല്‍വാസികള്‍ ഓടി എത്തിയപ്പോഴേക്കും ബൈക്ക് പൂര്‍ണമായി കത്തിനശിച്ചിരുന്നു. പെരിങ്ങനാട് നെല്ലിമുകള്‍ ലിജു ഭവനില്‍ ലിജു ജോര്‍ജിന്റെ വീട്ടില്‍ കയറി മോഷണം നടത്താനും ശ്രമമുണ്ടായി. ഇത് തടയാന്‍ ശ്രമിച്ച ലിജു ജോര്‍ജിനെ ഉപദ്രവിച്ച ശേഷം അക്രമി കടന്നുകളയുകയായിരുന്നു.

വ്യാഴാഴ്ച രാത്രിയില്‍ തന്നെ നെല്ലിമുകള്‍ സ്വദേശി സുഭാഷിന്റെ വീട്ടില്‍ താമസിച്ചിരുന്ന സതീശന്റെ സ്‌കൂട്ടര്‍ മോഷണം പോയി. ഈ സ്‌കൂട്ടറിലാകാം അക്രമി രാധാകൃഷ്ണന്റെ വീട്ടിലെത്തിയതെന്നാണ് പോലീസ് കരുതുന്നത്. രണ്ടിടത്ത് നിന്ന് അക്രമിയുടേതെന്ന് കരുതുന്ന സി സി ടി വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ്. അടൂര്‍ ഡി വൈ എസ് പി. ആര്‍ ബിനു, എസ് ഐ. വിപിന്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണത്തിനായി പ്രത്യേക ടീമിനെ നിയോഗിച്ചു.

BEST SELLERS