Fri. Apr 19th, 2024

ന്യൂഡല്‍ഹി: ‌ ഭീമകൊറേഗാവ് കേസില്‍ യു എ പി എ ചുമത്തപ്പെട്ട് കഴിഞ്ഞ രണ്ട് വര്‍ഷമായി ഭരണകൂടം തടങ്കലിലിട്ട കവി വരവരറാവുവിന് ഉപാധികളോടെ ജാമ്യം. ആരോഗ്യസ്ഥതി പരിഗണിച്ച് സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. സമാന കേസില്‍ ജയിലില്‍ തുടരുന്നതിനിടെ രോഗം മൂര്‍ച്ഛിച്ച് മരണപ്പെട്ട സ്റ്റാന്‍ സ്വാമിയുടെ അവസ്ഥ റാവുവിന് ഉണ്ടാകരുതെന്ന് അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ എതിര്‍ത്ത് എന്‍ ഐ എ പറഞ്ഞ വാദങ്ങളെല്ലാം തള്ളിയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് യു യു ലളിത്, അനിരുദ്ധ ബോസ്, സുധാന്‍ഷു ദുലിയ തുടങ്ങിയവര്‍ അടങ്ങിയ ബെഞ്ചാണ് റാവുവിന്റെ ജാമ്യഹരജി പരിഗണിച്ചത്.

മുംബൈ വിട്ടു പുറത്തുപോകരുതെന്നും കേസുമായി ബന്ധപ്പെട്ട ആരേയും കാണരുതെന്നും കോടതി ഉപാധിവെച്ചിട്ടുണ്ട്. കേസില്‍ ആരേയും സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചികിത്സ സംബന്ധിച്ച കാര്യങ്ങളില്‍ എന്‍ ഐ എക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി വ്യക്തമാക്കി.

ജാമ്യം അനുവദിക്കാന്‍ വിസമ്മതിച്ച ബോംബെ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് റാവു സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍ ഫയല്‍ ചെയ്യുകയായിരുന്നു. ഇത് പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. കേസില്‍ അനുഭവിച്ച ശിക്ഷയുടെ കാലാവധി, പ്രായം, ആരോഗ്യ സ്ഥിതി എന്നിവയും ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ കോടതി കണക്കിലെടുത്തു.

BEST SELLERS