Sat. Apr 20th, 2024

ന്യൂഡല്‍ഹി: പ്രവാചകനിന്ദ പരാമര്‍ശത്തില്‍ ബി ജെ പി വക്താവ് നുപുര്‍ ശര്‍മക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശം. നുപൂര്‍ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീം കോടതി. നുപുര്‍ രാജ്യസുരക്ഷക്ക് ഭീഷണിയാണ്. നിയമവിരുദ്ധമായ ഒരു പ്രസ്താവനയാണ് നടത്തിയത്. ടെലിവിഷന്‍ ചര്‍ച്ചകളില്‍ എങ്ങനെ ഇത്തരം നിയമവിരുദ്ധ പ്രസ്താവനകള്‍ നടത്തിയെന്നും കോടതി ചോദിച്ചു. തനിക്കെതിരായി വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നുപുര്‍ ശര്‍മ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശം. നുപുര്‍ ശര്‍മയുടെ ഹരജി പരിഗണിക്കാനാകില്ലെന്ന് കോടതി അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അവര്‍ പിന്‍വലിക്കുകയും ചെയ്തു.

പ്രസ്താവന നടത്തിയ ഉടന്‍ തന്നെ നുപുര്‍ മാപ്പ് പറയേണ്ടിയിരുന്നുവെന്ന് കോടതി ഓര്‍മപ്പെടുത്തി. എന്നാല്‍ ഏറെ വൈകിയാണുണ്ടായത്. അപ്പോഴേക്കും ഇതിന്റെ അനന്തരഫലങ്ങള്‍ രാജ്യത്തുണ്ടായി. അന്തര്‍ദേശീയ തലത്തില്‍ തന്നെ രാജ്യത്തിന്റെ പ്രതിച്ഛായക്ക് കോട്ടമുണ്ടായി. നുപൂര്‍ ശര്‍മ രാജ്യസുരക്ഷക്ക് ഭീഷണിയാണ്. ഉദയ്പൂര്‍ കൊലപാതകത്തിന് കാരണമായത് നുപുര്‍ ശര്‍മയുടെ പ്രസ്താവനയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

നുപുര്‍ ശര്‍മയുടെ വിഷയത്തിലെ പോലീസ് അന്വേഷണത്തെ കോടതി പരിഹസിച്ചു. നുപുര്‍ ശര്‍മക്ക് ചുവന്ന പരവതാനി ലഭിക്കുകയാണ്. അറസ്റ്റ് നടക്കാത്തത് അവരുടെ സ്വാധീനം വ്യക്തമാകുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

BEST SELLERS