Fri. Mar 29th, 2024

കണ്ണൂര്‍: പയ്യന്നൂരില്‍ ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് കൂട്ടഅച്ചടക്ക നടപടി സ്വീകരിച്ചതില്‍ വിശദീകരണവുമായി സി പി എം ജില്ലാ സെക്രട്ടേറിയറ്റ്. പാര്‍ട്ടിയുടെ ഫണ്ടില്‍ ഒരു ക്രമക്കേടും നടന്നിട്ടില്ലെന്ന് സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പാര്‍ട്ടിയുടെ മണമൊന്നും നഷ്ടപ്പെട്ടിട്ടില്ല. പാര്‍ട്ടി അന്വേഷണത്തില്‍ ആരും വ്യക്തിപരമായി സാമ്പത്തിക നേട്ടം ഉണ്ടാക്കിയതായി കണ്ടെത്തിയിട്ടില്ല. എന്നാല്‍ കണക്കുകള്‍ ഓഡിറ്റ് ചെ്ത അവതരിപ്പിക്കുന്നതില്‍ ചുമതലക്കാര്‍ക്ക് വീഴ്ചപറ്റുകയായിരുന്നുവെന്നും സി പി എം വിശദീകരിച്ചു.

അതിനിടെ ടി ഐ മധുസൂദനന്‍ എം എല്‍ എയെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത് പാര്‍ട്ടി ഔദ്യോഗികമായി സ്ഥിരീകരിച്ചു. എന്നാല്‍ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും വി കുഞ്ഞികൃഷ്ണനെ മാറ്റിയത് അച്ചടക്ക നടപടിയായി കാണേണ്ടതില്ല. കുഞ്ഞികൃഷ്ണനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടില്ല. ഐക്യമില്ലായ്മ പരിഹരിക്കുന്നതിന് ചുമത മാറ്റിനല്‍കുകയായിരുന്നുവെന്നും സെക്രട്ടേറിയറ്റ് അറിയിച്ചു.

പയ്യന്നൂരില്‍ ധനരാജ് രക്തസാക്ഷി, നിയമസഭ തിരഞ്ഞെടുപ്പ് ഫണ്ടുകളിലെ തിരിമറി സംബന്ധിച്ച വിവാദത്തിലാണ് കഴിഞ്ഞ ദിവസം നടപടിയുണ്ടായത്. പയ്യന്നൂര്‍ എം എല്‍ എ ടി ഐ മധുസൂദനനെ ജില്ലാ സെക്രട്ടേറിയറ്റില്‍ല്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയായിരുന്നു. ഫണ്ട് തിരിമറി സംബന്ധിച്ച് പരാതി നല്‍കിയ പയ്യന്നൂര്‍ ഏരിയ സെക്രട്ടറി വികുഞ്ഞികൃഷ്ണനെ തത്സ്ഥാനത്തുനിന്ന് നീക്കി. സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷിന് ചുമത നല്‍കുകയായിരുന്നു. കൂടാതെ ഏരിയ കമ്മിറ്റി അംഗങ്ങളായ ടി വിശ്വനാഥന്‍, കെ കെ ഗംഗാധരന്‍ എന്നിവരെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറി കരിവെള്ളൂര്‍ കരുണാകരന്‍, കെ പി മധു എന്നിവര്‍ക്ക് ശാസനയും ലഭിച്ചിരുന്നു.

BEST SELLERS